പ്യൂർട്ടോ നതാലസ്സിൽ നിന്ന് രാവിലെ പതിനൊന്ന് മണിക്കായിരുന്നു ചിലിയിലെ മഗല്ലൻസ് മേഖലയുടെ തലസ്ഥാനമായ പുണ്ട അരെനാസ്സിലേക്കുള്ള ശകടം. ഭൂമിയിൽ ഒരിടത്തുമല്ലാത്ത ഒരിടമെന്നാണ് ചിലിക്കാർ ആ നഗരത്തെ വിശേഷിപ്പിക്കുന്നത്. അങ്ങനെയൊരു വിശേഷണം കേട്ടതോണ്ടാവും എവിടെയെങ്കിലും ഇതെത്തുമോ എന്നൊരു സംശയം മുളപൊട്ടിയത്. 1848ൽ ആ
വഴി പോയ ഒരു ഇംഗ്ലീഷ് നാവികൻ നഗരത്തിന് സാൻഡി പോയിന്റ് എന്ന പേര് നൽകിയെങ്കിലും പിന്നീട് സ്പാനിഷിൽ അതെ അർത്ഥം വരുന്ന പുണ്ട അരെനസ്
എന്ന് മാറ്റിയത് അധിനിവേശകാലത്തായിരിക്കണം.
![]() |
| Pic: Photomanz/Hussain Chirathodi |
ലോകത്തിൻ്റെ തെക്കേ അറ്റത്ത് മഗല്ലൻ കടലിടുക്കിൻ്റെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് പുണ്ട അരെനാസ്. ഇവിടെ നിന്നാണ് അന്റാർട്ടിക്കയിലേക്കുള്ള മിക്ക യാത്രകളുടെയും തുടക്കം. തൊട്ടടുത്തായത് കൊണ്ടാവും ചിലിക്ക് മാത്രമാണ് അന്റാർട്ടിക്കയിൽ സ്ഥിരമായൊരു സൈനിക താവളമുള്ളത്. നഗരത്തിൽ ഞങ്ങളെത്തുമ്പോൾ 2.30 മണിയായിരുന്നു. നഗരമധ്യത്തിലെ വലിയ തണൽ മരങ്ങളിലെ ഇലകൾ കാറ്റിനോട് താളമിട്ട് ഇളകിയാടുന്നുണ്ട്. അവിടെയടുത്തുള്ള ഹോസ്റ്റൽ കോർഡിലോറയിലാണ് താമസം ബുക്ക് ചെയ്തിരുന്നത്. ബസ്സിറങ്ങി ഗൂഗിളിനോട് വഴിചോദിച്ചു പോകാമെന്ന് കരുതിയെങ്കിലും ആ തീരുമാനം മാറ്റി ഉബർ വിളിച്ചു. ഡ്രൈവർ ഞങ്ങളെ ഒരിടത്തിറക്കിയിട്ട് ഇവിടെ തന്നെയാണെന്ന് പറഞ്ഞെങ്കിലും തെരുവിലെ കുഞ്ഞു വീടുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന ഹോസ്റ്റൽ കണ്ടു പിടിക്കാൻ കുറച്ചു പണിപ്പെട്ടു. എന്നാലും അവിടെ കയറിയപ്പോൾ സ്വന്തം വീടിൻ്റെ ഊഷമളതയാണ് അനുഭവപ്പെട്ടത്. ഇംഗ്ലീഷ് വശമില്ലാത്തതിനാൽ സ്പാനിഷ് ഭാഷയിലാണ് ഹോസ്റ്റൽ നടത്തിപ്പുകാർ സംവദിക്കുന്നത്. ഭക്ഷണമുറി കടന്ന് വരാന്തയിലൂടെ മുറ്റത്തേക്കിറങ്ങിയാൽ കാണുന്ന അങ്ങേയറ്റത്തെ ഒരു ബെഡ്‌റൂം വീടാണ് ഞങ്ങൾക്ക് കിട്ടിയത്. ഹോസ്റ്റലുമായി പ്രത്യക്ഷത്തിൽ യാതൊരു ബന്ധവുമില്ലാത്ത പാരഡൈസ്!
ഒന്ന് വിശ്രമിച്ചതിന് ശേഷം ഞങ്ങൾ നഗരം ചുറ്റാനിറങ്ങി. 1848ലൊരു ചെറിയ സൈനിക താവളമായി സ്ഥാപിതമായതാണിത്. പനാമ കനാലിൻ്റെ നിർമ്മാണത്തിന് മുമ്പ്, അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് ശാന്ത സമുദ്രത്തിലേക്ക് പോകുന്ന കപ്പലുകളുടെ പ്രധാന ഇടത്താവളമായിരുന്നു പുണ്ട അരെനാസ്. അതാവും തെരുവിൽ ഇപ്പോഴും പഴയ കാലത്തെ ആ തിരുശേഷിപ്പുകൾ കാണുന്നത്. ഇന്ന് അന്റാർട്ടിക്കയിലേക്ക് പോകുന്ന ചില ശാസ്ത്രപര്യവേക്ഷണ സംഘങ്ങൾ നഗരത്തെ താവളമാക്കാറുണ്ടെങ്കിലും പഴയത് പോലെ കപ്പൽ തിരക്കുകളില്ല. നഗരത്തെ സ്വാധീനിച്ച കുടിയേറ്റത്തിൻ്റെ ലക്ഷണങ്ങൾ കെട്ടിടങ്ങളിൽ ദൃശ്യമാണ്. ഫ്രഞ്ച്-സ്പാനിഷ്-യൂറോപ്പ്യൻ വാസ്തുവിദ്യ വിളിച്ചോതുന്ന കൊട്ടാരങ്ങളും പള്ളികളും നഗരത്തിലെ പ്രധാന ചത്വരത്തിന് ചുറ്റിലുമുണ്ട്.
ചിലിയിലെ ഏറ്റവുമുയർന്ന ജീവിതനിലവാരമുള്ള നഗരങ്ങളിലൊന്നാണിത്. ഇവിടെയുള്ളവരുടെ അഭിപ്രായത്തിൽ ചിലിയിലാണെങ്കിലും എല്ലാം കൊണ്ടും ചിലിയിൽ നിന്ന് വളരെ അകന്നവരാണെന്നാണ്. ആട് വളർത്തലും, മത്സ്യബന്ധനവും ടൂറിസവുമാണ് ഇവിടുത്തെ പ്രധാന വരുമാനമാർഗ്ഗങ്ങൾ. അതിലേറ്റവും പ്രാധാന്യം ആടു വളർത്തലിന് തന്നെയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ പുണ്ട അരെനാസിനെയൊരു സാമ്പത്തിക ശക്തിയാക്കി മാറ്റിയത് ആടുകളാണെന്നാണ് പറയുന്നത്. വെളുത്ത സ്വർണ്ണം എന്ന പേരിലാണ് ഇവരുടെ കമ്പിളി ലോകമെങ്ങും അറിയപ്പെടുന്നത്. ഈ സ്വർണ്ണത്തിന് തൊട്ടാൽ പൊള്ളുന്ന വിലയാണ്!
![]() |
| Pic: Photomanz/Canva Design |
തെരുവുകളിലെ മ്യൂറലുകളിൽ ചരിത്ര കഥകൾ നമുക്ക് വായിച്ചെടുക്കാം. ഒരു സ്‌കൂൾ മതിലിലെ മ്യൂറലിൽ തദ്ദേശീയരുടെ ജീവിതശൈലിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. നടന്ന് നടന്നൊടുവിൽ ബസ്സിൽ വെച്ച് കണ്ട പാർക്കിനടുത്തെത്തി. സായാഹ്‌ന നടത്തത്തിനിറങ്ങിയ ചില ആളുകളെ പിന്തുടർന്ന് ഞങ്ങളെത്തിയത് മുനിസിപ്പൽ സെമിത്തേരിയിലാണ്. ഒരു ശ്മശാനം വിനോദസഞ്ചാര കേന്ദ്രമാകുന്നത് അല്പം അത്ഭുതകരമായി തോന്നിയതിനാൽ ഗൂഗിളിനോട് ചോദിച്ചുറപ്പിച്ചു. CNN ഉൾപ്പെടെയുള്ള അന്താരാഷ്ട്രമാധ്യമങ്ങൾ ലോകത്തിലെ ഏറ്റവും മനോഹരമായ പത്ത് സെമിത്തേരികളിലൊന്നായി ഇതിനെ തിരഞ്ഞെടുത്തിട്ടുണ്ടെത്രെ. എന്നാൽ പിന്നെ അവിടെ കയറി ഇത്ര സുന്ദരമായ സ്ഥലത്തുറങ്ങുന്നവരെ ഒന്ന് കാണാതെ പോരുന്നത് ശരിയല്ലല്ലോ. സെമിത്തേരിയുടെ വീതിയുള്ള പ്രധാന കവാടം, അടച്ചിരിക്കുന്നു. സന്ദർശകർ അതിനടുത്തുള്ള ചെറിയൊരു ഗേറ്റിലൂടെയാണ് അകത്തേക്ക് കടക്കുന്നത്. സന്ദർശന സമയം തീർന്നതായിരിക്കുമെന്നാണ് കരുതിയതെങ്കിലും അതല്ലെന്ന് അതിനകത്തു കയറിയപ്പോഴാണ് അറിഞ്ഞത്!
മഗല്ലൻ കടലിടുക്കിന് സമീപത്ത് 1894ൽ സ്ഥാപിതമായ ഈ സെമിത്തേരി ഇന്ന് ചിലിയുടെ ദേശീയ സ്മാരകമാണ്. ഇതിനെ ഓപ്പൺ എയർ മ്യൂസിയം എന്ന് വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. മനോഹരമായി വെട്ടി ഒതുക്കിയ സൈപ്രസ് മരങ്ങൾ നിറഞ്ഞു നിൽക്കുന്ന സെമിത്തേരിയിൽ നഗര വളർച്ചയ്ക്ക് കാരണക്കാരായ വലിയ പ്രമാണിമാരുടെയും, യൂറോപ്യൻ കുടിയേറ്റക്കാരുടെയും പ്രൗഢിയേറിയ
കല്ലറകൾ കാണാം. എടുപ്പിലും മട്ടിലും ഓരോ കല്ലറയും വാസ്തുവിദ്യയുടെ അത്ഭുത സൗധങ്ങളാണ്. മാർബിളിലും കല്ലിലും കൊത്തിയെടുത്ത കൊട്ടാരതുല്യമായ ശവകുടീരങ്ങൾ അന്നത്തെ കുടുംബങ്ങളുടെ പ്രാമാണിത്തം എടുത്തു കാണിക്കുന്നുണ്ട്. സൈപ്രസ് മരങ്ങൾക്കിടയിലെ കുഞ്ഞു കൊട്ടാരങ്ങളിൽ ഉറങ്ങുന്ന ചില പ്രതാപികളുടെ കൊട്ടാരവാതിലിന് പുറത്ത് വിളക്ക് തെളിയിച്ചിട്ടുണ്ട്.
![]() |
| Pic: Photomanz /Canva Design |
ഈ മണ്ണിൽ അന്ത്യവിശ്രമം കൊള്ളുന്ന പ്രമുഖരിൽ ഒരാളാണ് സംരംഭകയും ജീവകാരുണ്യപ്രവർത്തകയും ധനികയുമായ സാറാ ബ്രൗൺ. നഗരത്തിലെ പല കെട്ടിടങ്ങൾക്കും റോഡുകൾക്കും ഇവരുടെ പേരാണ്. 1895ൽ പണിത നഗരചത്വരതിനടുത്തുള്ള ആഡംബരപൂർണ്ണമായ സാറാ ബ്രൗൺ കൊട്ടാരം ദേശീയസ്മാരകവും യൂണിയൻ ക്ലബ് ആസ്ഥാനവുമായി പ്രവർത്തിക്കുന്നു. സാറയാണ് സെമിത്തേരിയുടെ പ്രധാന കാവാടം പണിയാൻ വലിയൊരു തുക നൽകിയത്. എന്നാലൊരു നിബന്ധനയുണ്ടായിരുന്നു. അല്ലെങ്കിലും പണമൊക്കെ വെറുതെ എടുത്തു കൊടുക്കാൻ പറ്റോ? സാറയുടെ മരണശേഷം അവരുടെ ശവമഞ്ചം സെമിത്തേരിയുടെ ഉള്ളിലേക്ക് കടന്നാൽ പ്രധാന കവാടം അടച്ചിടണമെന്നും പിന്നീട് അത് തുറക്കരുതെന്നുമായിരുന്നു കല്പന. സാറയുടെ മോഹമാണ് ആ ഗേറ്റ് അടവിന് പിന്നിൽ. നഗരത്തിൻ്റെ കണ്ണിലുണ്ണിയായ സാറയുടെ ബിസിനസ് സംരഭങ്ങൾക്ക് അവിടുത്തെ തദ്ദേശീയരായ സെൽക്നാം വംശജരെ കൊന്നൊടുക്കിയതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതായി പറയപ്പെടുന്നു.
ബ്രൂസ് ചാറ്റ്‌വിനെ സ്വാധീനിച്ച നാവികനായ ചാൾസ് ആംഹെർസ്റ്റ് മിൽവാർഡ് വിശ്രമിക്കുന്നതും ഇവിടെയാണ്. കുറച്ചു നേരം അതിനകത്തൂടെ നടന്ന് ഞങ്ങൾ പുറത്തിറങ്ങി. തണുത്ത കാറ്റ് ശക്തിയായി വീശി തുടങ്ങിയിരുന്നു. പിറ്റേന്ന് ടെറാ ഡെൽ ഫ്യൂഗോയിലേക്ക് കിംഗ് പെൻഗ്വിൻ കോളനി കാണാനുള്ള ക്രൂയിസിന് ബുക്ക് ചെയ്തതാണ്. അതിൻ്റെ ഓഫീസിൽ പോയി വിവരങ്ങൾ അന്വേഷിക്കണമെന്ന് തോന്നിയത് നന്നായി. അവരുടെ ഓഫീസിലേക്ക് കയറിയപ്പോഴേ മനസ്സിലായി നാളെത്തെ ക്രൂയിസ് പരിപാടി ക്യാൻസലായെന്ന്. ഫോണുകൾ നിർത്താതെ മണിയടിക്കുന്നതും ഇടതടവില്ലാതെ സോറിയെന്ന് കേൾക്കുന്നതുമാണ് ലക്ഷണം. അന്റാർട്ടിക്കയ്ക്ക് പുറത്ത് കിംഗ് പെൻഗ്വിനുകളെ കാണാൻ കഴിയുന്ന തെക്കേ അമേരിക്കയിലെ ഏക കോളനിയാണിത്. ഹുസൈൻ്റെ ബക്കറ്റ് ലിസ്റ്റിൽ ഒന്നാമതായിരുന്നു ഇത്. അതിശക്തമായ തിരമാലകൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച മഗല്ലൻ കടലിടുക്കിലൂടെ ബോട്ടിൽ വേണം അങ്ങോട്ട് പോകാൻ. കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം ഇനിയുള്ള രണ്ടു ദിവസം അതിശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതിനാൽ ബോട്ടുകൾ ഇറക്കാൻ അനുവാദമില്ല. ടിക്കറ്റ് റീഫണ്ട് ചെയ്തു തരാമെന്നും ഇനിയെപ്പോഴാണ് സർവീസ് പുനരാംഭിക്കുകയെന്നറിയില്ലെന്നും പറഞ്ഞപ്പോൾ അവരോട് അടുത്ത തവണ വരുമ്പോൾ കാണാമെന്ന് പറഞ്ഞിറങ്ങി. കാറ്റിനോട് മത്സരിക്കാൻ നമ്മളാരാണ്! ഈ നഗരത്തിലെ ഓരോ അരിമണിയും അരിച്ചു പെറുക്കാനാണ് ഈ യാത്രയിലെ നിയോഗം എന്നോർത്ത് അടുത്തുള്ള കോഫി ഷോപ്പിലേക്ക് കയറി.
![]() |
| Pic: Hussain Chirathodi |
![]() |
| Pic: Photomanz / Canva Design |
ചത്വരത്തിൻ്റെ ഒത്തനടുവിൽ 1920ൽ മഗല്ലൻ കടലിടുക്ക് കണ്ടെത്തിയ നാവികനായ ഫെർഡിനാൻഡ് മഗല്ലൻ്റെ കൂറ്റനൊരു വെങ്കലപ്രതിമയുണ്ട്. പ്രശസ്ത ശില്പി ഗില്ലെർമോ കോർഡോവ രൂപകല്പന ചെയ്ത ഈ പ്രതിമ കടലിടുക്ക് കണ്ടെത്തിയതിൻ്റെ നാന്നൂറാം വാർഷികത്തോടനുബന്ധിച്ച് സ്ഥാപിച്ചതാണ്. ഇതിന് താഴെയായി തദ്ദേശീയ വംശജരായ സെൽക്നാം നിവാസിയായ ഒരാളുടെ രൂപവുമുണ്ട്. അതിൻ്റെ കാൽപാദത്തിൽ തൊടുകയോ ഉമ്മവെയ്ക്കുകയോ ചെയ്‌താൽ നമുക്ക് ഭാഗ്യമുണ്ടാവുമെന്നും വീണ്ടും പുണ്ട അരെനാസിലേക്ക് വരുമെന്നും വിശ്വസിക്കുന്നവരുണ്ട്. വിശ്വാസം അതല്ലേ എല്ലാം... അതുകൊണ്ടാണോ എന്നറിയില്ല, അവിടെ സഞ്ചാരികളുടെ തിക്കുംതിരക്കുമായിരുന്നു. ഹുസൈന് നല്ലൊരു ഫോട്ടോ കിട്ടാത്തതതിനാൽ പിന്നെയാകട്ടെയെന്ന് കരുതി ഞങ്ങൾ ഹോസ്റ്റലിലേക്ക് മടങ്ങി. അടുത്ത പോസ്റ്റോട് കൂടി പാറ്റഗോണിയൻ വിശേഷങ്ങൾ അവസാനിക്കുകയാണ്…
![]() |
| Pic: Photomanz/ Canva Design |





