Dec 10, 2025
ഇന്ന് ചിലിയൻ അതിർത്തി കടന്ന് അർജന്റീനയിലേക്കാണ് ഞങ്ങളുടെ യാത്ര. അതിരാവിലെ പുറപ്പെടുന്നതിനാൽ ഹോട്ടലിൽ നിന്ന് പ്രഭാതഭക്ഷണം പൊതിഞ്ഞു തന്നിരുന്നു. അതിർത്തിയിൽ പഴവർഗ്ഗങ്ങൾക്ക് വിലക്കുള്ളതിനാൽ ഭക്ഷണ പൊതിയിലെ ആപ്പിളും പഴവും റൂമിൽ ഉപേക്ഷിച്ച് റോഡിലേക്കിറങ്ങി. നഗരം ഉറക്കം വിട്ടുണർന്നിട്ടില്ല. വഴിയിൽ കിടന്നുറങ്ങുന്ന തെരുവ് നായ്ക്കൾ മൂരി നിവർത്തി നടന്നു പോകുന്നവരെ ശ്രദ്ധിക്കുന്നുണ്ട്. ഞങ്ങൾ അടുത്തെത്തിയപ്പോൾ രണ്ടുപേർ എൻ്റെ പിറകെ കൂടിയത് ബാക്ക് പാക്കിലുള്ള ഭക്ഷണപൊതികൾ മണത്തിട്ടാവും. വെറുതെ പിന്നാലെ നടക്കണ്ട, ൻ്റെടുത്ത് പൊരിച്ച കോഴിയൊന്നുല്ല്യ രണ്ടു പച്ചക്കറി സാൻഡ് വിച്ച് മാത്രേയുള്ളൂന്നൊക്കെ പറഞ്ഞെങ്കിലും അവർക്ക് വിശ്വാസമായില്ലെന്ന് തോന്നുന്നു. തലേന്ന് ഞാൻ ഇവരുടെ കാര്യം ഹോട്ടലിലെ ജീവനക്കാരോട് അന്വേഷിച്ചിരുന്നു. ഭയം വേണ്ട ജാഗ്രത മതിയെന്നും സൗഹൃദപരമായ സമീപനമാണെന്നും കേട്ടതിനാൽ കൂടെ വരുന്നവരോട് മിണ്ടിയും പറഞ്ഞും ഞാൻ നടന്നു. കഥ പറയാൻ നിൽക്കാതെ ബ്രേക്ക് ഫാസ്റ്റ് തന്നിട്ട് പോകൂ എന്നൊരു ധ്വനി അവരുടെ മുരളലിൽ ഇല്ലാതിരുന്നില്ല!
![]() |
| Canva Design /Pics: Hussain Chirathodi |
കൃത്യം 6.30ന് ബസ് വന്നതും കാത്തുനിന്നവരെ ടിക്കറ്റ് നോക്കി തിട്ടപ്പെടുത്തി അതിനുള്ളിലേക്ക് കയറ്റിയതും ക്ഷണനേരം കൊണ്ട് കഴിഞ്ഞു. 8.00 മണിക്ക് ചിലിയൻ അതിർത്തി കടക്കണം, നേരം വൈകിയാൽ അതിർത്തിയിലെ തിരക്ക് കൂടുമെന്നൊക്കെ ശ്വാസം വിടാതെ ബസ്സിലെ ചേട്ടൻ സ്പാനിഷിൽ പറഞ്ഞത് പിടികിട്ടി. പറഞ്ഞ സമയത്തിന് മുമ്പ് തന്നെ ഞങ്ങൾ അതിർത്തിയിലെത്തി. ചിലിയൻ ഇമിഗ്രേഷൻ ഓഫീസ് തുറന്നിട്ടില്ലെന്ന് കാവലിരിക്കുന്ന രണ്ട് പൂച്ചകളുടെ മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു. ഓഫീസ് തുറന്നപ്പോൾ ബസ്സ് ഡ്രൈവർ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയാക്കാൻ സഹായിച്ചതിനാൽ പത്ത് മിനിറ്റുനുള്ളിൽ ഞങ്ങൾ അതിർത്തി കടന്നു. ഒന്നൊന്നര മണിക്കൂർ നോമാൻസ് ലാൻഡിലൂടെ സഞ്ചരിച്ച് ഞങ്ങൾ അർജന്റീനയുടെ അതിർത്തിയിലെ സാന്റാ ക്രൂസ് പ്രവിശ്യയിലെത്തി. യൂണിഫോർമിട്ട പട്ടാള ഓഫീസർ കാവൽ നിൽക്കുന്ന ഒരു കുഞ്ഞു ഓഫീസിലേക്ക് ഞങ്ങൾ കയറി. പാസ്പോര്ട്ട് സ്കാൻ ചെയ്‌തു തിരികെ നൽകി "ക്ലിയർ ടു ഗോ" എന്ന് കേട്ടതും ഓടി പുറത്തിറങ്ങി.
![]() |
| Pic: Photomanz/Hussain Chirathodi |
അർജന്റീനിയൻപാറ്റഗോണിയയുടെ കവാടമെന്നറിയപ്പെടുന്ന എൽ കാലാഫാറ്റെ യിലേക്കാണ് ഞങ്ങൾ പോകുന്നത്. സാന്താക്രൂസ് പ്രവിശ്യയിലെ 'ലാഗോ അർജന്റിനോ' തടാക തീരത്തുള്ള ഈ ചെറിയ പട്ടണത്തിന് വിനോദസഞ്ചാരമേഖലയിൽ ഇമ്മിണി വലിയ സ്ഥാനമുണ്ട്. എന്താണെന്നൊക്കെ വഴിയെ മനസ്സിലാവും. പ്രശസ്തമായ പെരിറ്റോ മൊറേനോ ഗ്ലേസിയർ (Perito Moreno Glacier) സന്ദർശിക്കാനുള്ള പ്രധാന താവളം എൽ കാലാഫാറ്റെയാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട 'ലോസ് ഗ്ലേസിയേഴ്സ് നാഷണൽ പാർക്കിൻ്റെ' ഭാഗമാണിത്. അതെ, ഞങ്ങൾ മൊറേനോ ഗ്ലേസിയർ കാണാനാണ് അതിർത്തി കടന്ന് മെസ്സിയുടെ നാട്ടിലെത്തിയത്.
എൽ കാലാഫാറ്റെ പട്ടണത്തിലെത്തിയപ്പോൾ സിൽവിയ ബസ്സിൽ കയറി. അവരാണ് ഇനി ഞങ്ങളുടെ ഗൈഡ്. 'കാലാഫാറ്റെ' എന്നത് ഈ പ്രദേശത്ത് ധാരാളമായി കാണപ്പെടുന്ന മഞ്ഞപ്പൂക്കളുള്ള ചെടിയുടെ പേരാണ്. ഇതിലുണ്ടാവുന്ന ബെറി കഴിക്കുന്നവർ തീർച്ചയായും പാറ്റഗോണിയയിലേക്ക് മടങ്ങിവരുമെന്നാണ് പ്രാദേശിക വിശ്വാസം സിൽവിയ ബെറി കഥ പറഞ്ഞു കൊണ്ടാണ് തുടങ്ങിയത്. അർജന്റീനയുടെ വിനോദസഞ്ചാര വരുമാനത്തിൻ്റെ പ്രധാന ആധാരം ഈ ചെറുപട്ടണമാണെന്ന സിൽവിയയുടെ വാദം ശരിവെക്കുന്നതായിരുന്നു പുറത്തെ കാഴ്ചകൾ. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസ്സുകളിൽ ഒന്നായ 'സൗത്ത് പാറ്റഗോണിയൻ ഐസ് ഫീൽഡ്' ഇവിടെയാണെന്ന് പഠിച്ചത് മറന്നിട്ടില്ല. കൂറ്റൻ മഞ്ഞുമലകളും, നീലനിറത്തിലുള്ള തടാകങ്ങളും, അറ്റം കാണാത്ത പുൽമേടുകളും ചേർന്ന് അപൂർവ്വമായ പ്രകൃതിഭംഗിയാൽ സമ്പന്നമായ ഈ പ്രദേശം ആഗോളതാപന പഠനങ്ങൾ നടക്കുന്ന പ്രധാന കേന്ദ്രം കൂടിയാണ്.
![]() |
| Pic: Photomanz / Hussain Chirathodi |
എൽ കാലാഫാറ്റെയിലൂടെ ബസ്സ് നീങ്ങുമ്പോൾ സിൽവിയയുടെ കഥകൾ കേട്ടുകൊണ്ട് ഞാൻ പുറംകാഴ്ചകൾ കാണുകയായിരുന്നു. തടിയിൽ തീർത്ത വീടുകളും പൂത്തുനിൽക്കുന്ന പനിനീർച്ചെടികളും നിറഞ്ഞ തെരുവുകളിലൂടെ സഞ്ചാരികൾ തിരക്കിട്ടു നീങ്ങുന്നു. ചിലരാകട്ടെ അർജന്റീനിയൻ പാനീയമായ മാറ്റെയും കുടിച്ചിരിക്കുന്നു. മെസ്സിയുടെ കൈയിലിത് കണ്ട് നമുക്കും പരിചയമാണല്ലോ. യെർബ മാറ്റെ ചെടിയുടെ ഇലകൾ ഉപയോഗിച്ചുണ്ടാക്കുന്ന ആ ചായയും അത് കുടിക്കുന്ന പാത്രവും അരിപ്പ പോലെയുള്ള സ്ട്രോയ്ക്കും പ്രത്യേകതകളുണ്ട്. ആട്ടിറച്ചി ചുടുന്ന ഗന്ധം വായുവിൽ പടർന്നത് മൂക്കിലടിച്ചപ്പോൾ വിശപ്പ് പതിയെ തലപൊക്കാൻ തുടങ്ങി. രാവിലെ കൂടെ നടന്നവർക്കും ഇതു തന്നെയായിരുന്നു പ്രശ്നം. നാഷണൽ പാർക്കിലെ ഒഫീഷ്യൽ ഗൈഡാണ് സിൽവിയ. പാർക്കിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ പരിശോധിച്ചു അവർ അവിടെ പാലിക്കേണ്ട പ്രധാന നിയമങ്ങൾ ഞങ്ങളെ ഓർമ്മപ്പെടുത്തി.
ചിലിയുടെ അതിർത്തിയോട് ചേർന്ന് തെക്കൻ അർജന്റീനയിലാണ് പെരിറ്റോ മോറെനോ ദേശീയോദ്യാനം 489.69ചതുരശ്രമൈൽ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നത്. ഈ പ്രദേശം പര്യവേഷണം ചെയ്ത ഫ്രാൻസിസ്കോ മോറെനയോടുള്ള ബഹുമാനാർത്ഥമാണ് ദേശീയോദ്യാനത്തിന് അദ്ദേഹത്തിൻ്റെ പേര് നൽകിയിരിക്കുന്നത്. ഫ്രാൻസിസ്കോ മോറെനയെ അടക്കിയ ദ്വീപിനടുത്തൂടെ കടന്നു പോകുമ്പോൾ ആദരസൂചകമായി കപ്പലുകൾ മൂന്ന് വട്ടം സൈറൺ മുഴക്കാറുണ്ടെന്ന് മ്യുസിയത്തിൽ വായിച്ചതോർക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 2,952.8 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനത്തിലല്ല ലോകപ്രശസ്തമായ പെരിറ്റോ മോറെനോ ഗ്ലേസിയർ. മറിച്ച് ഇതിനോട് ചേർന്നുള്ള ലോസ് ഗ്ലേസിയർസ് നാഷണൽ പാർക്കിലാണ് (Los Glaciares National Park). എവിടെയായാലും വേണ്ടില്ല നമുക്കൊന്ന് കണ്ടാൽ മതിയെന്ന് മനസ്സിൽ പറഞ്ഞ് ഞാൻ ദൂരെ പിന്നിലേക്ക് ഓടി മറയുന്ന മഞ്ഞുമലകളെയും നോക്കി അക്ഷമയോടെയിരുന്നു.
![]() |
| Pic: Photomanz /Hussain Chirathodi |
ദേശീയോദ്യാനത്തിൻ്റെ 30%ത്തോളം ഭാഗം മഞ്ഞുമലകളാണ്. ഇവിടെ നിന്നാണ് 47 വലിയ ഹിമാനികൾ ഉത്ഭവിക്കുന്നത്. അതിലെ പതിമൂന്നെണ്ണം കിഴക്കോട്ട് തിരിഞ്ഞ് അറ്റ്ലാന്റിക് സമുദ്രത്തിലേക്കാണത്രെ ഒഴുകുന്നത്. തെക്കേതാ വടക്കേതാന്നറിയാത്ത ൻ്റെ കാര്യമെന്താവോ എന്തോ! മഗല്ലാനിക് സബ്പോളാർ വനങ്ങളുടെയും പാറ്റഗോണിയൻ സ്റ്റെപ്പിന്റെയും ജൈവവൈവിധ്യമാണ് ലോസ് ഗ്ലേഷ്യേഴ്സ് നാഷണൽ പാർക്കിലേത്. ശാന്തസമുദ്രത്തിൽ നിന്നുള്ള ഈർപ്പം പർവതനിരയുടെ മറുവശത്തേക്ക് എത്തുന്നത് തടയുന്ന ആൻഡീസ് പർവതനിരകൾ കാരണമാണ് വരണ്ട പാറ്റഗോണിയൻ സ്റ്റെപ്പുകൾ രൂപപ്പെടുന്നത്. പ്രകൃതി ഓരോരുത്തർക്കും എത്ര കൃത്യമായിട്ടാണ് പണികൾ വീതിച്ചു കൊടുത്തിരിക്കുന്നത്!
എൽ കാലാഫാറ്റെയിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയാണ് ലോസ് ഗ്ലേസിയേഴ്സ് നാഷണൽ പാർക്ക്. ഹിമാനികളുടെ സ്വഭാവം ശാസ്ത്രീയമായി പഠിക്കാനൊരു അത്യാധുനിക സൗകര്യമുള്ള മ്യുസിയം ഇവിടെയുണ്ട്. ലോകത്തിലെ ഭൂരിഭാഗം ഗ്ലേസിയറുകളും ഉരുകി നശിച്ചുകൊണ്ടിരിക്കുമ്പോൾ വലിപ്പം കുറയാതെ നിലനിൽക്കുന്ന ഒന്നാണത്രെ പെരിറ്റോ മൊറേനോ ഗ്ലേസിയർ. “ഐ ആം എ കോംപ്ലാൻ ഗ്ലേസിയർ” എന്നും പറഞ്ഞു ഒരിക്കലിത് വളർന്നു വലുതാകുമായിരിക്കും. ഞങ്ങൾ പാർക്കിനുള്ളിൽ എത്തിയപ്പോൾ ഉച്ചഭക്ഷണത്തിന് സമയമായിരുന്നു. ബാക്ക്പാക്കുകളും ട്രക്കിങ്ങ് പോളുകളും സഞ്ചാരികളേക്കാൾ ഉച്ചത്തിൽ കഥപറയുന്നൊരിടമായാണ് അവിടെ ആകെയുള്ളൊരു ഭക്ഷണശാലയിലേക്ക് കയറിയപ്പോൾ തോന്നിയത്.
![]() |
| Pic: Photomanz / Hussain Chirathodi |
ഭക്ഷണം കഴിച്ചതിന് ശേഷം ഗ്ലേസിയറിൻ്റെ മുൻഭാഗം കാണുന്നതിനായി കിലോമീറ്ററുകളോളം നീളുന്ന നടപ്പാതകളിലൂടെ നടക്കാമെന്ന തീരുമാനത്തിലെത്തി. നടപ്പാതകൾ ഇരുമ്പു കമ്പികളും വലിയ ആണികളും മറ്റും ഉപയോഗിച്ച് പരമാവധി ഉറപ്പിൽ തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. കാറ്റിനെ പ്രതിരോധിക്കാനുള്ളതാണെന്ന് വ്യക്തമായിരുന്നു. മരങ്ങൾ പൊട്ടിവീഴാനുള്ള സാധ്യത കൂടുതലായതിനാൽ സഞ്ചാരികൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് ബോർഡുകൾ വഴിനീളെയുണ്ട്. ഒരു കിലോമീറ്റർ ദൂരെ നിന്ന് മഞ്ഞുമലയെ വിവിധ കോണുകളിലൂടെ ആസ്വദിക്കാനാവുന്ന വിധത്തിലാണ് ഇതിൻ്റെ സജ്ജീകരണം. ഫോട്ടോഗ്രാഫർമാരുടെ ഒരു പട തന്നെയുണ്ട് ഓരോ കോണിലും! ഇവരുടെ ഇടയിൽ കയറിയ ഹുസൈനെ അവിടെ വിട്ട് ഞാൻ മുന്നോട്ട് നടന്നു. ഏകദേശം 250 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ഹിമാനിക്ക് 70 മീറ്ററിലധികം ഉയരമുണ്ട്. സൂര്യപ്രകാശം മഞ്ഞുപാളികളിൽ തട്ടി പ്രതിഫലിക്കുന്ന നീലനിറം ആകാശനീലിമയോട് ഒരു മത്സരത്തിന് ഒരുങ്ങിയിരിക്കുകയാണെന്ന് തോന്നുന്നു. ഈ സൗന്ദര്യ മത്സരത്തിൽ ആരായിരിക്കും വിജയിക്കുക? തണുത്ത കാറ്റും പ്രകൃതിയുടെ നിശബ്ദതയും ആ മഞ്ഞുപാളികളുടെ ഗാംഭീര്യവും ചേർന്ന് തീർക്കുന്നതൊരു മായിക ലോകം തന്നെയാണ്.
കൂറ്റൻ മഞ്ഞുഭിത്തികളെ തൊട്ടടുത്ത് കാണാനായി തടാകത്തിലൂടെ ബോട്ടിൽ പോകാനുള്ള സൗകര്യമുണ്ട്. ഇത്രേടം വന്നതല്ലേ രണ്ടുമണിക്കുള്ള ബോട്ട് യാത്രയ്ക്ക് ഞങ്ങളുണ്ടാവുമെന്ന് സിൽവിയയോട് പറഞ്ഞിരുന്നതിനാൽ നടത്തമവസാനിപ്പിച്ച് ബോട്ട് ജെട്ടിയിലേക്കു പോയി. ശക്തിമാനായ കാറ്റിനോട് മുട്ടാൻ പേടിച്ച് എനിക്കീ ബോട്ട് യാത്രയോടൊരു താല്പര്യ കുറവുണ്ടായിരുന്നു. ബോട്ടിൻ്റെ ഡെക്കിലേക്കൊന്നും കയറാതെ ഉള്ളിൽ തന്നെയിരിക്കുമെന്നൊക്കെ പ്രതിജ്ഞയെടുത്തിട്ടാണ് അതിലേക്കു കാലെടുത്ത് വെച്ചതെങ്കിലും ബോട്ട് പുറപ്പെട്ടപ്പോൾ ശപഥമൊക്കെ കാറ്റിൽ പറത്തി ഞാനും ഡെക്കിലെത്തി. ഫോട്ടോഗ്രാഫർ ഹുസൈൻ ആദ്യമേ അവിടെയെത്തിയിരുന്നു. കൈകൂപ്പി പ്രാർത്ഥനയിലെന്ന പോലെ നിൽക്കുന്ന ഈ മഞ്ഞുമലകളുടെ വലിപ്പം അപ്പോഴാണ് ശരിക്കും കാണാനായത്! അതിനിടയിൽ ഇടയ്ക്കിടെ ഇടിമുഴക്കം കേട്ടപ്പോൾ മഴ പെയ്യുമെന്നുറപ്പിച്ച് ഞാൻ വീണ്ടും ആ നീലിമയിലേക്ക് ശ്രദ്ധ തിരിച്ചു.
![]() |
| Pic: Unknown Co-Traveller |
ബോട്ടിലെ അർജന്റീന പതാകയും മഞ്ഞുമലയും ചേർത്ത് ഞങ്ങളുടെ ചിത്രമെടുത്ത് തന്നത് ഫ്രാൻസിൽ നിന്നുള്ള സഞ്ചാരികളാണ്. ഫ്രഞ്ച് ഭാഷയിലെ കുശലാന്വേഷണങ്ങൾ അവസാനിപ്പിച്ച് ഹുസൈൻ മക്കളെക്കായി വീഡിയോ എടുക്കുമ്പോഴാണ് വലിയൊരു മുഴക്കം കേട്ടതും തുടർന്ന് മഞ്ഞുമലയിലെ ഒരുഭാഗം താഴേക്ക് പതിക്കുന്നതും കണ്ടത്! വെള്ളത്തിലേക്ക് വീണതിനേക്കാൾ വലുതൊന്ന് അടിയിൽ നിന്ന് മുകളിലേക്ക് പൊങ്ങുന്നതും കണ്ടു. ഇതിൻ്റെ പ്രകമ്പനത്തിൽ ബോട്ടൊന്നുലഞ്ഞു. ഡെക്കിൽ നിന്നവർ ആർത്തുവിളിക്കാൻ തുടങ്ങി. ആ അനുഭവം വിവരണാതീതതമാണ്. ഇതോടെ മുകളിൽ കയറിയ ആവേശം ചുരുട്ടി മടക്കി ഞാൻ ബോട്ടിനുള്ളിലേക്ക് പാഞ്ഞിറങ്ങി.
കുറച്ചു നേരം പതിയെ നീങ്ങി ബോട്ട് തിരികെ കരയിലേക്ക് തിരിച്ചു. അവിടെ സിൽവിയ ഞങ്ങളെയും കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവരോടു യാത്ര പറഞ്ഞു ചിലിയിലേക്കുള്ള മടക്കയാത്രയ്ക്കായി ബസ്സിലേക്ക് കയറി. ബസ്സ് അതിർത്തി ലക്ഷ്യമാക്കി പാഞ്ഞു തുടങ്ങി. രണ്ടതിർത്തികളിലേയും നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്യൂർട്ടോ നതാലസ് നഗരത്തിലിറങ്ങുമ്പോൾ രാത്രി പത്ത് മണിയായിരുന്നു. രാവിലെ എനിക്കൊപ്പം നടന്നവരൊക്കെ അവിടെവിടെയായി ചുരുണ്ടു കൂടി കിടക്കുന്നുണ്ട്. നാളെ ഇവിടെ നിന്ന് മടങ്ങുകയാണ്. അടുത്ത രണ്ടുനാൾ പ്രകൃതി താളംതെറ്റിച്ച കാര്യപരിപാടികളുമായി പുണ്ടാ ആരെനാസ്സിൽ!





