2014 ഫെബ്രുവരി 17, തിങ്കളാഴ്‌ച

പ്രണയ സമ്മാനം

പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ ഞങ്ങള് കളിക്കാറുള്ള ഒരു കളിയുണ്ടായിരുന്നു. “സ്റ്റാച്യു”. ഒഴിവു സമയങ്ങളില്‍ മാത്രമല്ല ഒച്ചയും ബഹളവും ഇല്ലാതെ ക്ലാസ്സിലും, സ്കൂള്‍ ബസ്സിലും, ഞങ്ങളിത് കളിക്കാറുണ്ടായിരുന്നു. കൂട്ടുകാരില്‍ ഒരാള്‍ “സ്റ്റാച്യു”യെന്നു പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ നിശ്ചലരായി നില്‍ക്കും. ഇളകിയാല്‍ ഔട്ട്‌. മഞ്ഞുകാലമാണ് എന്നെ വീണ്ടും ഈ കളിയെ ഓര്‍മ്മിപ്പിച്ചത്. വീടിനു പുറത്തെ ചര്യകള്‍ക്ക് ഒരു നിശ്ചലാവസ്ഥ കൈവരുന്നത് പോലെ. കാലാവസ്ഥയെ ശപിച്ചുകൊണ്ട് മഞ്ഞുരുകാന്‍ കാത്ത് നില്‍ക്കുന്നവര്‍... മാറിവരുന്ന ഋതുക്കളോട് സമാരസപ്പെട്ടു അവയെ ആശ്ലേഷിച്ചു ജീവിക്കാന്‍ പഠിച്ച് കൊണ്ടിരിക്കുന്നതിനാല്‍ ഇപ്പോള്‍ ഈ കളിയില്‍ നിന്ന് ഞാന്‍ ഔട്ടാണ്.

കാനഡയില്‍ ദൈര്‍ഘ്യമേറിയ ശൈത്യകാലത്തെ പുറം ജീവിതങ്ങള്‍ മുഴുവനായി അറിയാനായിട്ടില്ല. ഉമ്മ വാങ്ങി തന്നിരുന്ന റഷ്യന്‍ കഥാപുസ്തകത്തിലെ മഞ്ഞു മനുഷ്യരെ കുറിച്ചുള്ള കുഞ്ഞു മനസ്സിലെ കൌതുകം ഇനിയും വിട്ടു മാറിയിട്ടില്ലാത്ത എന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരമെന്ന പോലെയാണ് ഒരവസരം ഈ വാരാന്ത്യത്തില്‍ ഒത്തുവന്നത്. തടാകങ്ങളും, പാറകെട്ടുകള്‍ നിറഞ്ഞ കുന്നുകളും, മേപ്പിളും, പൈനും, ഓക്കും, ഹാര്‍ഡ്‌വുഡ് വൃക്ഷങ്ങളും തിങ്ങി നിറഞ്ഞ  അല്‍ഗോന്‍ക്വിന്‍ പാര്‍ക്കില്‍ രണ്ട് ദിവസത്തെ “വിന്‍റര്‍ ഫെസ്റ്റിവല്‍” നടക്കുന്നുണ്ടെന്ന് അറിഞ്ഞതും ഞങ്ങള്‍ ബാഗുകള്‍ പൊടിതട്ടിയെടുത്തു.

ശനിയാഴ്ച രാവിലെ പത്തരക്കുള്ള “സ്നോ ഷൂ പഠനയാത്ര”യില്‍ പങ്കെടുക്കണം എന്നതിനാല്‍ രാവിലെ ഏഴ് മണിക്ക് മുന്‍പായി വീട്ടില്‍ നിന്ന് ഇറങ്ങി. മുന്നൂര്‍ കിലോമീറ്റര്‍ അകലെയാണ് ഈ പാര്‍ക്ക്‌. കരയും വെള്ളവുമായി എഴായിരത്തി അറുനൂറ്റി മുപ്പത് ചതുരശ്രകിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന അല്‍ഗോന്‍ക്വിന്‍ പാര്‍ക്ക്  1893 ല്‍ വനഭൂമി സംരക്ഷണ മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രകൃതിയുടെ പ്രതിഭാസമായ ഇലകളുടെ നിറമാറ്റം കാണുവാനും വേനലില്‍ ക്യാമ്പ്‌ ചെയ്യുവാനും ഞങ്ങള്‍ അവിടെ പോകാറുണ്ട്. പക്ഷെ മൈനസ് മുപ്പതില്‍ ഇതാദ്യമായാണ് ക്യാമ്പിംഗ്. തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ തന്നെയായിരുന്നു പ്രധാനമായും ഞങ്ങള്‍ കരുതിയത്‌.



Snow Shoes
പാര്‍ക്കിലെ സൗകര്യങ്ങള്‍ ഉപയോഗിക്കാനുള്ള പാസ്സെടുത്തു സ്നോ ഷൂ എക്സ്ക്കേര്‍ഷന്‍ നടക്കുന്ന സ്ഥലത്തെത്തിയപ്പോഴേക്കും പാര്‍ക്കിലെ പ്രകൃതിശാസ്ത്രവിദഗ്ധനായ പോള്‍ പഠനയാത്രയെ കുറിച്ചുള്ള ക്ലാസ്സ്‌ തുടങ്ങിയിരുന്നു. മഞ്ഞില്‍ പൂണ്ട്‌ പോകാതെ നടക്കണമെങ്കില്‍ സ്നോ ഷൂ ഉപയോഗിക്കണം. ഞങ്ങള്‍ ഇട്ടിരിക്കുന്ന വിന്‍റര്‍ ബൂട്ട്സ് പോരാത്രേ. പോളിന്‍റെ കയ്യില്‍ മരം കൊണ്ടുള്ള സ്നോ ഷൂ കുറച്ചെണ്ണമുണ്ട്. ടെന്നീസ് റാക്കെറ്റ് പോലെ മരം കൊണ്ടുള്ള ഫ്രെയിമില്‍ വലപോലെയുള്ള കെട്ടുകള്‍. മുകളിലായി കാലും ഷൂവും മുറുക്കി നിര്‍ത്താനുള്ള ഒരു തുകല്‍ പാളിയും. നാലായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ വടക്കേ അമേരിക്കയില്‍ ഇത്തരം സ്നോ ഷൂകള്‍ ഉപയോഗിച്ചിരുന്നുവെന്ന് പോള്‍ പറഞ്ഞു. കുട്ടികള്‍ രണ്ടുപേരും പോള്‍ കൊടുത്ത സ്നോ ഷൂ മതിയെന്ന് പറഞ്ഞു. ഞങ്ങളുടെ കൈവശമുണ്ടായിരുന്ന  മോഡേണ്‍ സ്നോ ഷൂവിനെക്കാളും അവര്‍ക്കിഷ്ടപ്പെട്ടത് മരം കൊണ്ടുള്ള പഴയ മോഡലാണ്. 



Toddler in Toboggan
ഗ്രൂപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെ ടാബോഗാന്‍ എന്ന് വിളിക്കുന്ന സ്പെഷ്യല്‍ വണ്ടിയില്‍ ഇരുത്തിയിരുന്നു. മഞ്ഞില്‍ നീങ്ങുന്ന ഈ ചങ്ങാടത്തിന്‍റെ നിയന്ത്രണം അവന്‍റെ അച്ഛന്‍റെ കയ്യിലായിരുന്നു.  പരസ്പരം സ്നോ ഷൂവിന്റെ വാലില്‍ ചവിട്ടെരുതെന്നും, മഞ്ഞായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം എന്ന മുന്നറിയിപ്പും തന്ന് എക്സ്ക്കേര്‍ഷന്‍ തുടങ്ങി. പോളിനെ കൂടാതെ ഗ്രൂപ്പിന് മുന്നിലും പിന്നിലുമായി രണ്ടു പാര്‍ക്ക്‌ സ്റ്റാഫുകളും ഉണ്ടായിരുന്നു. ആദ്യം ഒരു കയറ്റമായിരുന്നു. സ്നോ ഷൂവും തുഴഞ്ഞു വേണം കയറാന്‍. അത്യാവശ്യം നല്ലൊരു അദ്ധ്വാനം തന്നെ വേണ്ടി വന്നു മേലെയെത്താന്‍. അവിടെയെത്തിയപ്പോള്‍ അന്ന് രാവിലെ കാട്ടിലെ ചങ്ങാതി നടന്നു പോയ പാടുകള്‍ മഞ്ഞില്‍ പതിഞ്ഞിരിക്കുന്നത് കാണാനായി. “ഞാനിവിടെയൊക്കെ തന്നെയുണ്ടെന്ന” ഓര്‍മ്മപ്പെടുത്തല്‍!  

മരത്തില്‍ നിന്ന് വീണു ചത്തു പോയ ഒരു കരടിയുടെ തലയോടും, കൈപ്പത്തിയും പോള്‍ ഞങ്ങള്‍ക്ക് കാണിച്ചു തന്നു. സുവോളജി ക്ലാസ്സിനെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലായിരുന്നു പോളിന്‍റെ വിവരണങ്ങള്‍. കരടികളുടെ കഴുത്തില്‍ ഇട്ട് കൊടുക്കുന്ന ജി.പി. എസ് കോളറില്‍ നിന്ന് ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അവയുടെ നീക്കങ്ങള്‍ മനസ്സിലാക്കുന്നത്. പൂച്ചക്ക് ആര് മണികെട്ടും എന്ന് ചോദിക്കുന്നത് പോലെ കരടിക്ക് ആര് കോളര്‍ ഇടീക്കും എന്നൊന്നും എന്നോട് ചോദിക്കരുത്. ചതി കുഴികളില്‍ വീഴുന്ന കരടികളില്‍ ആയിരിക്കണം ഈ അലങ്കാരം അണിയിച്ചു കൊടുക്കുന്നത്. ചുവപ്പ് നിറത്തില്‍ അടയാളപ്പെടുത്തിയ ചില മരങ്ങള്‍ പോള്‍ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തി. കരടി രോമങ്ങള്‍ പതിഞ്ഞിരിക്കുന്നവയാണത്. മൂപ്പരുടെ കാര്യങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ മഞ്ഞത്ത് വരൂലാ എന്നറിയാവുന്നത് കൊണ്ട് ഇതെല്ലാം കേട്ടിരിക്കാന്‍ എനിക്ക് നല്ല രസം. വിശേഷങ്ങള്‍ക്ക് അര്‍ദ്ധവിരാമം ഇട്ട് കൊണ്ട് ഞങ്ങള്‍ നടത്തം തുടര്‍ന്നു. എനിക്ക് മാത്രമല്ല മഞ്ഞില്‍ ഇതുവരെ ആര്‍ക്കും നടത്തം ഉറച്ചിട്ടില്ല. വീഴാത്തവര്‍ ചുരുക്കം. കുട്ടികള്‍ വീണിടത്ത് കിടന്നു ഉരുണ്ട്, മഞ്ഞു വാരി കളിച്ചു രസിച്ചു. ഞാന്‍ വീണ് കൈ കുത്തി എണീക്കാന്‍ നോക്കി വീണ്ടും മഞ്ഞില്‍ പൂണ്ട് പോകും. അപ്പോള്‍ അടുത്തുള്ള മരച്ചില്ലയില്‍ പിടിച്ചെഴുന്നേല്‍ക്കും. വീഴുമ്പോള്‍ പിടിക്കുന്ന ഓരോ മരചില്ലയോടും മാപ്പ് പറഞ്ഞു കൊണ്ട് നടക്കുന്ന ഒരു ചെറിയ കുട്ടിയുണ്ടായിരുന്നു കൂട്ടത്തില്‍. തന്‍റെ പ്രവര്‍ത്തി മറ്റൊന്നിനെയും വേദനിപ്പിക്കരുതെന്ന നിര്‍ബന്ധം ആ കുഞ്ഞിനുള്ളത് പോലെ.


Getting ready for the downhill

വീണും നടന്നും ഒടുവില്‍ കുന്നിന്റെ മുകളില്‍ എത്തി. കുന്ന്‌ മുഴുവന്‍ മഞ്ഞു കൊണ്ട് കട്ടിയില്‍ ഐസിംഗ് ചെയ്ത് ആളെ പറ്റിക്കാനായി കൊതിപ്പിച്ച് വച്ചിരിക്ക്യാണ്. എവിടെയാണ് കുന്നിന്‍റെ അറ്റം എന്നത് അറിയുക പ്രയാസം. ശൈത്യകാലത്ത് ഒറ്റയ്ക്ക് ട്രെയിലില്‍ കൂടെയുള്ള നടത്തം അപകടമാണെന്ന് പോള്‍ പറഞ്ഞു. ഒരു നിശ്ചിത അകലത്തില്‍ ഞാന്‍ നിന്നു. ഇനി ഇറക്കമാണ്. ഇറക്കത്തില്‍  ശ്രദ്ധ തെറ്റിയാല്‍ ഹൈ സ്പീഡില്‍ ഞാന്‍ ക്രാഷ് ലാന്‍ഡ്‌ ചെയുക എവിടെയാണെന്ന് പറയാന്‍ പറ്റില്ല. 
Sliding down

വീഴാതെയും, വഴുക്കാതെയും താഴെയെത്തിയ ഞങ്ങള്‍ പോളിനോടും കൂട്ടരോടും നന്ദി പറഞ്ഞു മക്കളെയും കൂട്ടി കുറച്ചകലെയുള്ള പാര്‍ക്കിന്‍റെ ഓഫീസിലെത്തി. “ചില്ലി” ലഞ്ചിനുള്ള കൂപ്പണും എടുത്തു ഭക്ഷണം കഴിക്കുന്ന ഹാളിലെത്തിയപ്പോള്‍ അവിടെ നല്ല തിരക്കായിരുന്നു. മൊരിയിച്ച റൊട്ടിയും ഒരു കപ്പില്‍ ചൂടുള്ള “ചുവന്ന കഞ്ഞിയും”. പച്ചക്കറിയും, കൂണും, ധാന്യങ്ങളും തക്കാളി സോസ്സില്‍ വേവിച്ചെടുത്തതാണ് ചുവന്ന കഞ്ഞി. ഹാളിന് പുറത്ത്‌ വെച്ചിട്ടുള്ള ചെറിയൊരു ദൂരദര്‍ശിനിയിലൂടെ ശൈത്യകാല പക്ഷികളെ കാണാന്‍ സൗകര്യം ഉണ്ടായിരുന്നു. നീലയും, മഞ്ഞയും, കറുപ്പും വെളുപ്പും നിറങ്ങളില്‍ പേരറിയാത്ത കുറെ കുരുവികള്‍ മഞ്ഞില്‍ ചിക്കിപ്പെറുക്കുന്നു. കുറച്ചു സമയം അവയെ നോക്കി നിന്നിട്ട് ഞങ്ങള്‍ പാര്‍ക്കിന്‍റെ കളക്ഷന്‍ റൂം കാണാന്‍ പോയി.


Collection Room
ആ പാര്‍ക്കിലെ പന്ത്രണ്ട് വയസ്സുള്ള സന്നദ്ധസേവകയായിരുന്നു ഞങ്ങള്‍ക്ക് വഴി കാട്ടി. ഓഫീസിന്‍റെ താഴെ നിലയിലുള്ള കളക്ഷന്‍ റൂം വളരെ അപൂര്‍വ്വമായെ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കൂ. അല്‍ഗോന്‍ക്വിന്‍ പാര്‍ക്കിന്‍റെ ചീഫ്‌ ഞങ്ങളെ കാത്തു അവിടെ നില്‍പ്പുണ്ടായിരുന്നു. പലതരം മൃഗങ്ങളുടെ തോലുകളും, തലയോട്ടികളും, മൂസിന്‍റെ കൊമ്പും, പക്ഷികളുടെ മുട്ടകളും, കൂടുകളും സൂക്ഷിച്ചു വെച്ചിരിക്കുന്ന ഒരു കൊച്ചു മുറി. ശേഖരിച്ച വിവധ ഇനം പൂമ്പാറ്റകള്‍, ചെറു പ്രാണികള്‍, മരങ്ങള്‍ എന്നിവയുടെ സ്പെസിമെനുകള്‍ പഠനങ്ങള്‍ക്ക് മാത്രമായി നല്‍കുന്നു. ഫോട്ടോയെടുക്കാനുള്ള അനുവാദം അദ്ദേഹം തന്നുവെങ്കിലും മേശപ്പുറത്ത് വെച്ച സാമ്പിളുകള്‍ അല്ലാതെ മറ്റൊന്നും തൊടരുത് എന്ന് പ്രത്യേകം പറഞ്ഞു. കീടശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദമെടുത്ത ഹുസ്സൈനാകട്ടെ പഴയ മമ്പാട് കാലം ഓര്‍ത്തിട്ടാകണം മുഖത്തൊരു പ്രസരിപ്പ് കൂടുതല്‍. അനുവദിച്ച ഇരുപത് മിനിട്ട് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അവിടെ നിന്നും മ്യു തടാകകരയിലുള്ള ക്യാമ്പ്‌ ഗ്രൗണ്ടിലേക്ക് തിരിച്ചു.


Inside the igloo
പേരുള്ളതും ഇല്ലാത്തതുമായ അനേകം തടാകങ്ങള്‍ ഉണ്ടിവിടെ. മ്യു തടാകകരയിലാണ് ശൈത്യകാല ഉത്സവം നടക്കുന്നത്. മഞ്ഞുകാലത്ത് ക്യാമ്പ്‌ ചെയ്യാന്‍ ഉപയോഗിക്കുന്ന പ്രദര്‍ശന സ്ഥലത്ത് വെച്ചാണ് ഞങ്ങള്‍ എസ്ക്കിമോകളുടെ വീടായ “ഇഗ്ളൂ” കണ്ടത്. വെറും മഞ്ഞ് കൊണ്ടുണ്ടാക്കിയതാണെന്ന് അവിടെയുള്ളവര്‍ പറഞ്ഞു. ആദ്യം അതിനകത്തേക്ക് നൂണ്ട് കയറി പോയ ചെറിയ മകന്‍ അവിടെ ചൂടാണെന്ന് പറഞ്ഞപ്പോള്‍ ഒന്ന് കയറി നോക്കാന്‍ തന്നെ ഞാനും തീരുമാനിച്ചു. രണ്ടുപേര്‍ക്കുള്ള ഒരു കൊച്ച് മഞ്ഞ് ഗുഹ. അവന്‍ പറഞ്ഞത് സത്യമായിരുന്നു. പുറത്തെ തണുപ്പ് മഞ്ഞ് പെരയുടെ അകത്തില്ല. നല്ല സുഖം! മഞ്ഞിന് മുകളില്‍ ടെന്റുകള്‍ കെട്ടുന്നതും അകത്തു ഹീറ്റര്‍ ഉപയോഗിക്കുന്നതും എങ്ങിനെയാണെന്നൊക്കെ നോക്കിയും കണ്ടും നടക്കുന്നതിനിടയ്ക്ക് ക്യാമ്പിങ്ങിനു വന്ന ഒരു കുടുംബം ഞങ്ങളെ അവരുടെ ടെന്റിലേക്ക് ക്ഷണിച്ചു. സാമാന്യം വലിപ്പമുള്ള ശൈത്യകാല ടെന്റില്‍ നാല് കുട്ടികള്‍ക്കുള്ള ബങ്ക് ബെഡുകളും, മുതിര്‍ന്നവര്‍ക്കുള്ള ബെഡുകളും, ഹീറ്ററും മറ്റെല്ലാ സൗകര്യങ്ങളും കൊണ്ട് സജ്ജമാണ്.   പരിചയമില്ലാത്തതിനാല്‍ ഇത്തവണ മോട്ടലിലാണ് തങ്ങുന്നത് എന്നവരോട് പറഞ്ഞപ്പോള്‍, കൊതുകിനെയും മറ്റ് ചെറു പ്രാണികളെയും, കരടിയും പേടിക്കാതെ മഞ്ഞുകാലത്ത് ക്യാമ്പിംഗ് ആസ്വദിക്കാം എന്നായിരുന്നു അവരുടെ മറുപടി.  കുറച്ചു സമയം കൊണ്ട് കുറെയേറെ വിശേഷങ്ങള്‍ പങ്കിട്ട് ഞങ്ങള്‍ അവരോട് യാത്ര പറഞ്ഞ് ഐസ് റിങ്കിലേക്ക് നടന്നു. കുട്ടികള്‍ അവിടെ ഐസ് ഹോക്കി കാണുന്നുണ്ടായിരുന്നു. ഐസ് റിങ്കിനടുത്ത് പാര്‍ക്കിലെ സ്റ്റാഫുകള്‍ ബര്‍ഗറുകള്‍ ഉണ്ടാക്കി സന്ദര്‍ശകര്‍ക്ക് കൊടുക്കുന്നുണ്ടായിരുന്നു. വെജി ബര്‍ഗറും കഴിച്ച് കുറച്ചു നേരം കളി കണ്ടു നിന്നു. 
Ice Hockey in the wild
പത്ത് മണിക്കൂറും രണ്ടു മിനിട്ടും സൂര്യപ്രകാശം ലഭ്യമാകും എന്ന് രാവിലെ വാര്‍ത്തയില്‍ പറഞ്ഞിരുന്നു. പകല്‍ വെളിച്ചം മങ്ങി തുടങ്ങിയപ്പോഴാണ് ഞാന്‍ ആ വാര്‍ത്തയെക്കുറിച്ച് ഓര്‍ത്തത്‌. തീക്കായാനുള്ള ഒരുക്കങ്ങള്‍ ഒരുഭാഗത്ത്‌ നടക്കുന്നുണ്ട്. ഞാന്‍ അവിടേക്ക് നടന്നു. വിറകിനു ചൂട് പിടിച്ചു തുടങ്ങിയിരിക്കുന്നു. കളികണ്ട് നിന്നിരുന്ന മക്കളും തീക്കായാന്‍ എത്തി. ഞങ്ങളുടെ കലപില കേട്ടിട്ടാകണം പാര്‍ക്കിലെ സ്റ്റാഫ്‌ എത്തി ഞങ്ങള്‍ക്ക് മാര്‍ഷ്മെലോ തന്നത്. വെളുത്ത് പഞ്ഞി പോലെ മൃദുലമായ ഒരു മിട്ടായി. നീണ്ട പപ്പട കോലില്‍ കുത്തി തീയില്‍ കാണിച്ച് അത് ചുടുന്നു. എന്നിട്ടാണ് കഴിക്കുന്നത്‌. എല്ലാവരുടെയും കൂടെ ഞങ്ങളും ഓരോ മാര്‍ഷ്മെലോ കഴിച്ച് മോട്ടലിലേക്ക് പോയി.

Marshmellow Treat

രാത്രിയുള്ള ഹൈക്കിംഗ് തുടങ്ങുന്നതിനു മുന്‍പായി ഒന്ന് വിശ്രമിക്കേണ്ടിയിരുന്നു. കുട്ടികള്‍ രാത്രി നടത്തത്തിന് വരുന്നില്ലെന്ന് പറഞ്ഞു. അവരെ റൂമിലാക്കി ഞങ്ങള്‍ ഒരു സുലൈമാനിയും കുടിച്ച് പുറപ്പെട്ടു. കണ്ണ് കാണുന്ന പകല് തന്നെ മഞ്ഞിലൂടെ നടന്ന് വീണതൊന്നും പോരാഞ്ഞിട്ടാണ് ഇനി രാത്രി നടത്തത്തിന് ഞങ്ങള്‍ ഒരുങ്ങിയത്. രാത്രിയുടെ സൗന്ദര്യം ആസ്വദിച്ചറിയുക തന്നെ. 

വൈകുന്നേരം തീകായാന്‍ ഇരുന്ന സ്ഥലത്ത് എല്ലാവരും കൂടിയിട്ടുണ്ട്. നൂറ്റിയെഴുപതില്‍ കൂടുതല്‍ ആളുകള്‍ ഉണ്ട്. ഒരിക്കല്‍ അല്‍ഗോന്‍ക്വിന്‍ കാടുകള്‍ അടക്കി വാണിരുന്ന ചെന്നായ്ക്കളെ കുറിച്ചാണ് പ്രകൃതി ശാസ്ത്ര വിദഗ്ധന്‍ പറയുന്നത്. 
Briefing before the night hike
ഇരുട്ടിന് കനംവെച്ചപ്പോള്‍ കാടിനുള്ളിലേക്ക് നടക്കാന്‍ എല്ലാവരും റെഡിയായി. ഒരുതരത്തിലുള്ള ലൈറ്റുകളും ഉപയോഗിക്കരുതെന്നും, കഴിയുന്നത്ര നിശബ്ദരായിരിക്കണം എന്നും പാര്‍ക്കിലെ സ്റ്റാഫുകള്‍ പറഞ്ഞത് കൂട്ടത്തിലെ ഒന്നര വയസ്സുകാരന്‍ വരെ അക്ഷരം പ്രതി അനുസരിച്ചു. 



Night hike
നീലാകാശത്ത് നിറയെ നക്ഷത്രങ്ങളുടെ തിളക്കം, ഭൂമിയോ മഞ്ഞിന്‍റെ കനത്ത പുതപ്പിനുള്ളില്‍ ഉറങ്ങുന്നു... കാടിന്‍റെ നേര്‍ത്ത സംഗീതമാസ്വദിച്ചു ഇടയ്ക്കു മഞ്ഞു കുഴികളില്‍ വീണും എത്ര ദൂരം നടന്നു എന്നറിയില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ നടത്തം നിറുത്തി ഞങ്ങളെ നയിക്കുന്ന പാര്‍ക്കിലെ സ്റ്റാഫിലൊരാള്‍ ചെന്നായ്ക്കളുടെ ഓരിയിടല്‍ അനുകരിച്ചുകൊണ്ട് ഓരിയിട്ടു. എല്ലാവരും ശ്വാസം അടക്കിപ്പിടിച്ച് നിന്നു. വീണ്ടും കൂട്ടത്തോടെ ഓരിയിട്ടു.  ചെവിയോര്‍ത്ത്‌ നിന്നിരുന്ന ഞങ്ങള്‍ക്ക് അങ്ങകലെ നിന്ന് മറുപടി ഓരിയിടല്‍! “ഇവിടെയുണ്ട്, ഇവിടം ഞങ്ങളുടെതാണ് നിങ്ങള്ക്ക് മടങ്ങാം” എന്നൊരു ധ്വനിയുണ്ടായിരുന്നോ?
മുഖത്തേക്ക് പാറി വീഴുന്ന മഞ്ഞിന്‍ കണങ്ങളുടെ തണുപ്പേറ്റ് ഇരുട്ടില്‍ ലെങ്കുന്ന വെളുത്ത ട്രെയിലിനരികിലുള്ള  മഞ്ഞിന്‍റെ മെത്തയിലിരുന്ന് കൂട്ടുകാരനൊപ്പം മാനത്തെ  കിന്നാരം പറയുന്ന നക്ഷത്രങ്ങളെ കണ്‍നിറയെ കണ്ട നിമിഷങ്ങളുടെ ആനന്ദമാണ് ശൈത്യകാല ഉത്സവക്കാഴ്ച്ചകളിലെ ഏറ്റവും സുന്ദരമായ അനുഭവം...   

Winter in the Wild (-30 C)

60 അഭിപ്രായങ്ങൾ:

  1. ആർട്ടിക് വൃത്തത്തോടു ചേർന്നു കിടക്കുന്ന അപരിചിതമായ മഞ്ഞുഭൂമി.... തികച്ചും അപരിചിതമായ ഭൂപ്രകൃതി..... ചെന്നായ്ക്കളുടേയും, കരടികളുടേയും വനഭൂമിയിലൂടെ നടത്തുന്ന വനയാത്രകൾ .....

    ഈ ഭൂമിയുടെ ഭാഗമാണ് ഇതെല്ലാം എന്ന് അറിഞ്ഞിട്ടും തികച്ചും കാൽപ്പനികമായ ഒരു ലോകത്തിലൂടെയുള്ള സഞ്ചാരം പോലെ തോന്നുന്നു വെറും കൂപമണ്ഡൂകമായ ഈ മലയാളി വായനക്കാരന് ....

    ഇനിയും, കൂടുതൽ എഴുതുക - ഇത്തരം ലേഖനങ്ങൾ പുതിയ അറിവുകളാണ് പങ്കുവെക്കുന്നത്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇവിടെ വന്ന സമയത്ത് ലൈബ്രറിയില്‍ നിന്ന് ആര്‍ട്ടിക്ക്‌ പശ്ചാത്തലത്തില്‍ എഴുതിയ ഒരു നോവല്‍ വായിച്ചിട്ട് ഇങ്ങിനെയൊക്കെയാണോ അവര്‍ ജീവിക്കുക എന്നോര്‍ത്തിരുന്നിട്ടുണ്ട്... അതിനാല്‍ ഇത് പോലെയുള്ള യാത്രകള്‍ ഒത്തുവരുമ്പോള്‍ പങ്കെടുത്തു ഞാന്‍ എന്നെ തന്നെ വിശ്വസിപ്പിക്ക്യാണ് മാഷേ... സന്തോഷായിട്ടോ

      ഇല്ലാതാക്കൂ
  2. തണുക്കുന്നു. ഞാന്‍ വരുന്നില്ല ആ മഞ്ഞിന്‍കൂടാരത്തിലേയ്ക്ക്. ഇവിടെയിരുന്ന് വായിച്ചോളാം!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പണ്ടെന്നോട് പറഞ്ഞതല്ലേ വരാന്ന്? പറഞ്ഞ് പറ്റിക്ക്യാച്ചാല്‍ ഞാനിനി വിശേഷങ്ങള്‍ പറയൂലാട്ടോ :(

      ഇല്ലാതാക്കൂ
  3. വീഴുമ്പോള്‍ പിടിക്കുന്ന ഓരോ മരച്ചില്ലയോടും മാപ്പുപറഞ്ഞു കൊണ്ട് നടക്കുന്ന കുട്ടി.. ഏറ്റവും അധികം ഉള്ളില്‍ തട്ടിയ വാക്കുകള്‍ ..ആ രംഗം ഓര്‍മ്മിക്കുമ്പോള്‍ മഞ്ഞു വീണപോലെ മനസ്സ് കുളിരുന്നു..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. "Sorry tree..." ഓരോ പ്രാവശ്യവും ആ കുട്ടി ഇങ്ങിനെ പറഞ്ഞിരുന്നു ഇക്കാ... അവരില്‍ നിന്നും നമുക്ക് പഠിക്കാനുണ്ടല്ലേ?

      ഇല്ലാതാക്കൂ
  4. സായിപ്പും മദാമ്മയും വെയിലിനോട് കാണിക്കുന്ന ആര്‍ത്തിയുടെ കാരണം മനസ്സിലായി.

    മറുപടിഇല്ലാതാക്കൂ
  5. കൊതിപ്പിച്ചു ...എന്റെ കുറെ വല്യ ആഗ്രഹങ്ങളില്‍ ഒന്നാണ് മഞ്ഞു മലകളില്‍ കുറച്ചു ദിവസം കഴിയുക എന്നത് ....എപ്പോ നടക്കുമോ ആവോ ....വല്ലാത്ത എഴുത്ത് ....ആശംസകള്‍ ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. "You have to dream before your dreams can come true" (Dr. APJ Abdul Kalam) നടക്കും, നടക്കാതിരിക്കില്ല വിജിന്‍

      ഇല്ലാതാക്കൂ
  6. ഇതിനൊന്നിനും യോഗമില്ലാത്തവര്‍ക്ക്
    ഇങ്ങനെയെങ്കിലും കുറെ അറിവുകള്‍
    പങ്കുവെച്ചു തരുന്നതില്‍ നന്ദിയുണ്ട്.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. വളരെ മനോഹരമായിരിക്കുന്നു ഈ ദേശാന്തര കാഴ്ചയിലെ വർണ്ണനകൾ
    ചിത്രങ്ങളും അതിമോനോഹാരംമഞ്ഞു പെയ്യുന്ന ആ രാത്രിയിലെ തീ കാച്ചൽ
    ദൃശ്യം വളരെ ഇഷ്ടായി, എല്ലാ ചിത്രങ്ങളും ഹുസൈൻ മാഷ്‌ തന്നാണോ എടുത്തത് !!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ എല്ലാ ചിത്രങ്ങളും ഹുസൈന്‍റെതാണ്... ഞാന്‍ പറയാം ഹുസൈനോട്.

      സന്തോഷം..

      ഇല്ലാതാക്കൂ
  8. തണുക്കുന്നു ഞാന്‍ വരുന്നില്ല ആ മഞ്ഞിന്‍കൂടാരത്തിലേയ്ക്ക് ഇവിടെയിരുന്ന് വായിച്ചോളാം!!

    മറുപടിഇല്ലാതാക്കൂ
  9. ഈ ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങിയതുമുതല്‍ എന്തോരം കാഴ്ചകളാ ഇങ്ങനെ ഓരോരുത്തര്‍ പറഞ്ഞുതന്നു കൊതിപ്പിക്കുന്നത്.
    കരടീടെ കൈപ്പാത്തി നല്ല ശേലാണല്ലോ. ചിത്രങ്ങളും വിവരണങ്ങളും പ്രത്യേകം പറയേണ്ടല്ലോ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത് കണ്ടിട്ട് റാംജിയെട്ടന് പേടിയായില്ലേ? ഫോട്ടോയില്‍ കാണാന്‍ നല്ല ഭംഗിയുണ്ട് അത് ശരിയാ.... നന്ദിട്ടോ

      ഇല്ലാതാക്കൂ
  10. സ്വപ്നം എന്ന തിരക്കഥയില്‍ ഓടുന്നൊരു സിനിമ പോലെ, ഈ കുറിപ്പ്.
    മഞ്ഞുപാദുകമണിഞ്ഞുള്ള യാത്ര മുതല്‍ ഓരോ നിമിഷവും ആ ഇടം വിഷ്വലായി അനുഭവിപ്പിക്കുന്നു. പണ്ടെഴുതിയതിനേക്കാള്‍ വിഷ്വലായി മാറിയിട്ടുണ്ട് എഴുത്ത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. താങ്ക്സ്.... പണ്ട് മുതലേ എന്നെ വായിക്കുന്നതല്ലേ, ഈ അഭിപ്രായം ഹൃദയത്തോട്‌ ചേര്‍ത്ത് വെക്കുന്നു... സന്തോഷം :)

      ഇല്ലാതാക്കൂ

  11. മുബീ .. നന്നായി ട്ടോ .
    മഞ്ഞുപാളികളിൽ തെന്നി തെന്നിയുള്ള യാത്ര പോലെ തന്നെ വായന അനുഭവിപ്പിക്കുന്നു .

    മറുപടിഇല്ലാതാക്കൂ
  12. നമ്മളെ സംബന്ധിച്ചിടത്തോളം ശരിക്കും ഒരു സ്വപ്നലോകം തന്നെയല്ലെ...!

    മറുപടിഇല്ലാതാക്കൂ
  13. മഞ്ഞിൽ നിൽക്കുന്നത് പോലെ. മനോഹരം.

    മറുപടിഇല്ലാതാക്കൂ
  14. എല്ലാം ഓക്കേ -പക്ഷെ ആ രാത്രി നടത്തത്തിനു രണ്ടാളും മാത്രം പോയില്ലേ -അവിടെ എന്‍റെ അസൂയ മൂക്കും കുത്തി വീണു മഞ്ഞില്‍ !!! :) എന്നാകുമോ അങ്ങനെ ഒരു യാത്ര ;)
    കൊതിപ്പിച്ചു ട്ടാ മുബ്യെ!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അസൂയകുട്ട്യെ... ഒരു പരിപാടിയും നിക്ക് കേള്‍ക്കാന്‍ പറ്റണില്യാട്ടോ. ആ സങ്കടം ആരോടാ പറയാ?

      ഇല്ലാതാക്കൂ
    2. :( അതെയോ??? എപോഴാ സമയം ഉണ്ടാകുക? ഞാന്‍ റിപീറ്റ് സമയം എല്ലാം അയച്ചു തരാം ;).

      ഇല്ലാതാക്കൂ
  15. iniyippo.. angottu varaan thonunnund..... nalla ezutthu tto...
    vayichappol oru kuliru thonni manassil ... manju veenathaavaam !!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മഞ്ഞ് വീണ്‌ മനസ്സ് തണുത്തോ? വായിച്ചതില്‍ സന്തോഷം...

      ഇല്ലാതാക്കൂ
  16. മുബിയുടെ പോസ്റ്റുകള്‍ ഒക്കെ പലപ്പോഴും എനിക്കൊരു കൌതുകമാ കുറേ അറിയാത്ത കാര്യങ്ങളും വിവരണങ്ങളും ഒക്കെ കിട്ടും കാണാത്ത നാടിന്‍റെ വിശേസങ്ങള്‍ കേള്‍ക്കുന്ന ഒരു സുഖം ഉണ്ടല്ലോ ആ സുഖം തന്നെ ഈ പോസ്റ്റിലും ഇതിന്‍റെ മുമ്പത്തെ പോസ്റ്റിലും ഒക്കെ ഉള്ളത് ,ആശംസകള്‍ മുബീ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ക്ഷമയോടെ എന്‍റെ വിശേഷങ്ങള്‍ കേള്‍ക്കുന്നുണ്ടല്ലോ, അതെന്നെ വല്യ സന്തോഷം :) :)

      ഇല്ലാതാക്കൂ
  17. ഇതൊക്കെ വായിച്ച് കൊതിക്കുക തന്നെ.

    മറുപടിഇല്ലാതാക്കൂ
  18. പതിവ് പോലെ വിവരണം മനോഹരം.
    നേരിട്ട് കാണാന്‍ കഴിയില്ലെങ്കിലും ഇങ്ങിനെ വായിച്ചു വായിച്ചു കൊതി തീര്‍ക്കട്ടെ.
    ഇനിയും ദേശാന്തരകാഴ്ചകളുടെ മികച്ച വിവരണങ്ങള്‍ വരട്ടെ.

    മറുപടിഇല്ലാതാക്കൂ
  19. പുതിയ കാഴ്ചകള്‍ നല്‍കി കൊതിപ്പിചു :) ...

    മറുപടിഇല്ലാതാക്കൂ
  20. കാണാത്ത രാജ്യം ...കാണാത്ത കാഴ്ചകൾ! അതിശയമായി വായിച്ചു മുബീൻ !

    മറുപടിഇല്ലാതാക്കൂ
  21. പതിവുപോലെ നല്ലൊരു യാത്രാവിവരണം.
    ആശംസകൾ... :)

    മറുപടിഇല്ലാതാക്കൂ
  22. യാത്രാവിവരണം നന്നായി...ചിത്രങ്ങളും... :-)

    മറുപടിഇല്ലാതാക്കൂ
  23. മനോഹരമായ യാത്രാ വിവരണം....ചിത്രങ്ങള്‍ വളരെ നന്നായിട്ടുണ്ട്...!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വേണുവേട്ടന്‍, ഫൈസല്‍, കുറിഞ്ഞി, ഹരിനാഥ്, സംഗീത്, രാജേഷ്കുമാര്‍....

      സന്തോഷം പ്രിയരേ.....ഒപ്പം നിറഞ്ഞ മനസ്സോടെ നന്ദിയും :) :)

      ഇല്ലാതാക്കൂ
  24. എന്നെങ്കിലുമൊരു മഞ്ഞു കാലത്ത് ഇതുപോലൊരു മഞ്ഞുനാട്ടിലേക്ക് എനിക്കും പോണം ..നല്ല വിവരണം മുബി .

    മറുപടിഇല്ലാതാക്കൂ
  25. യാത്രാ വിവരണവും ചിത്രങ്ങളും മനോഹരം

    മഞ്ഞിലൂടെ ഒരു യാത്ര,,ഒരു ആഗ്രഹമാണ്..

    മറുപടിഇല്ലാതാക്കൂ
  26. കാനഡ, അലാസ്ക, സൈബീരിയ ഒക്കെ പോയില്ലെലും യൂറോപ്പിൽ പൂജ്യം ഡിഗ്രിയിഷൂ ഇട്ടു നടന്നിട്ടുണ്ട് :)
    ഇതിപ്പോൾ മൈനസ് മുപ്പത് എന്നൊക്കെ കേൾക്കുമ്പോൾ തന്നെ കുളിര് തോന്നുന്നു. തുടക്കത്തിലെ ഉപമ കലക്കി !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മഞ്ഞുകാല കാഴചകള്‍ കാണാന്‍ ഇവിടെ വന്നതില്‍ ഒത്തിരി സന്തോഷം....

      ഇല്ലാതാക്കൂ
  27. മനോഹരമായ ആവിഷ്ക്കരണം വളരെ ആസ്വാദ്യകരമായി.. എല്ലാം നേരിൽ കണ്ട പോലെ.. നന്ദി!

    ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  28. ഞാനെപ്പോഴും കൊതിപിടിച്ച് വെറുതെ... ഒരു നിറമുള്ള മരമെങ്കിലും കണ്ടാ മത്യാരുന്നൂ.....

    മറുപടിഇല്ലാതാക്കൂ
  29. മഞ്ഞ് താഴ്വരയിലുടനീളം സഞ്ചരിച്ച്
    ആ കുളിരും മനോഹാരിതകളും ഒട്ടും നഷ്ട്ടപ്പെടാതെ
    തന്നെ പങ്കുവെച്ച് മുബി വായനക്കാരെയെല്ലാം കൊതിപ്പിച്ച്
    കൊണ്ടിരിക്കുകയാണല്ലോ...

    സൂക്ഷിച്ചോ ...കൊതി പറ്റും കേട്ടൊ ...!

    മറുപടിഇല്ലാതാക്കൂ