Thursday, May 12, 2016

കാടെരിയുമ്പോള്‍

“നീ എവിടെയാ മോളെ? വീട്ടിലുണ്ടല്ലോ. എന്തേയ്? ഒന്നുല്യ, ഇയ്യ്‌ ഇനി വല്ല കാട്ടിലേക്കും പോയോന്നറിയാനാ. അവിടെ കാട്ടുതീ പടരാണ്ന്നൊക്കെ പേപ്പറിലും ടി.വിയിലുമൊക്കെ ന്യൂസ്‌ കണ്ടു. കാട്ടിലേക്കൊന്നും മക്കളിനി പോണ്ടാ...” ഉമ്മ മാത്രമല്ല മൂത്തമ്മയും വീട്ടിലുണ്ട്. ശനിയാഴ്ച കാട് നിരങ്ങാന്‍ പോയ കാര്യം മിണ്ടിയില്ല. അവരെ ഒരുവിധത്തില്‍ ആശ്വസിപ്പിച്ച് മുഖ പുസ്തകം തുറന്നപ്പോള്‍ ഖുന്ഫുദയില്‍ നിന്ന് ഫൈസല്‍, “നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ... കാനഡാന്ന് കേട്ടപ്പോള്‍ നിങ്ങളെ ഓര്‍ത്തു. ക്യാമറയും തൂക്കി കാട്ടിലേക്കെങ്ങാനും പോയോന്ന് കരുതി.”


ശനിയാഴ്ച രാവിലെ ഓറഞ്ച്-വില്ലിലെ ഐലണ്ട് ലെയ്ക്ക് കണ്‍സര്‍വേഷന്‍ ഏരിയയിലായിരുന്നു. 807 ഏക്കറില്‍ പരന്നുകിടക്കുന്ന തടാകവും, ചതുപ്പ്പ്രദേശങ്ങളും, കാടും ചേര്‍ന്ന് ഒരുപാട് കിളികള്‍ക്കും, ചെറു ജീവികള്‍ക്കും, മീനുകള്‍ക്കും, ആമകള്‍ക്കും വാസമൊരുക്കുന്ന ഈ സ്ഥലം വളരെ ശാന്തമാണ്. മിസ്സിസ്സാഗയില്‍ നിന്ന് അധികം ദൂരമില്ലാത്തതിനാല്‍ രാവിലെ ഏഴു മണിക്ക് തന്നെ ഞങ്ങള്‍ അവിടെയെത്താറുണ്ട്. സമ്മര്‍ ഒളിമ്പിക്സിന് തയ്യാറെടുക്കുന്ന അതലെറ്റുകള്‍ തോണിയുമായി തടാകത്തില്‍ പരിശീലനത്തിനിറങ്ങിയിട്ടുണ്ട്. അവര്‍ വെള്ളത്തിലും ഞങ്ങള്‍ കരയിലുമാണ്. ഒരിക്കല്‍ അവിടെയുള്ള ഒരു സ്റ്റാഫിനോടൊപ്പം ആമ കുഞ്ഞുങ്ങളെ ഇറക്കി വിട്ട തടാക കരയില്‍ കുറച്ചു നേരം നിന്നു. എങ്ങാനും പരിചയം പുതുക്കാന്‍ അവറ്റകള്‍ കയറി വന്നാലോ? ആരും വന്നില്ല... ഇനീം ഞാന്‍ വരും അപ്പോ കാണാട്ടോന്നും പറഞ്ഞ് കാട്ടിലേക്ക് കയറി.

ഇലകള്‍ പൊഴിഞ്ഞ് ഉണങ്ങി നില്‍ക്കുന്ന മരങ്ങള്‍ വീണ്ടും തളിര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. നടക്കുന്ന വഴിയില്‍ നിന്ന് മാറി കാടിനകത്തേക്ക്‌ കയറി മരങ്ങളില്‍ തടഞ്ഞ് നില്‍ക്കുന്ന ഉണക്ക ചില്ലകള്‍ എടുത്തു മാറ്റുമ്പോഴും മനസ്സ് ഫോര്‍ട്ട്‌ മക്ക്മുറെയിലായിരുന്നു. കഴിഞ്ഞ തവണ വെച്ച തൈകളില്‍ പുതു നാമ്പുകള്‍ തളിര്‍ത്തിട്ടുണ്ട്. നടക്കാനും ഓടാനുമായി മൂന്ന് ട്രെയിലുകളാണ് ഇവിടെയുള്ളത്. എട്ട് കിലോമീറ്ററുള്ള വിക്കി ബരോണ്‍ ലെയിക്ക് സൈഡ് ട്രെയിലാണ് ഏറ്റവും നീളം കൂടിയത്. രണ്ടു മണിക്കൂറില്‍ അധികമെടുക്കും അതൊന്ന് നടന്നെത്താന്‍.


രാവിലെയായത് കൊണ്ട് കിളികളും മറ്റും പാട്ട് പാടി പ്രോത്സാഹിപ്പിക്കാനുണ്ടാവും അതിനാല്‍ ക്ഷീണമറിയില്ല. കാടിന് നടുവിലൂടെയും, തടാകത്തിന് കുറുകെയുള്ള പാലത്തിലൂടെയുമാണ്‌ നടത്തം. തോണി തുഴഞ്ഞു വരുന്നവരെ നോക്കി നില്‍ക്കുമ്പോഴാണ് പക്ഷികളാര്‍ക്കുന്ന ശബ്ദം കേട്ടത്. കനേഡിയന്‍ ഗൂസിന്‍റെ പ്രജനന കാലമാണ്, അവരുടെ സ്വൈരവിഹാരത്തിന് തോണിക്കാര്‍ തടസ്സം സൃഷ്ടിക്കുമ്പോഴുള്ള കലമ്പലാണ്. പാലത്തിനടുത്തേക്ക് പോലും ചിലരെ അടുപ്പിക്കാതെ കൂട്ടത്തോടെ ആര്‍ത്തുവിളിച്ചും കൊക്കി പാറിയും തോണിക്കാരെ ഇവര്‍ തിരിച്ചോടിക്കുന്നുണ്ട്.


അടുത്തത് ഷുഗര്‍ ബുഷ്‌ ട്രെയിലാണ്. പേര് പോലെ തന്നെ അവിടെ നിറയെ മധുരം കിനിയും മേപ്പിള്‍ മരങ്ങളാണ്. രണ്ടു കിലോമീറ്ററെയുള്ളൂ. പുല്‍ത്തകിടികളുള്ള കുന്നിനടുത്താണ് മെമ്മോറിയല്‍ ഫോറെസ്റ്റ് ട്രെയില്‍. എറിക് ലാന്‍ഡ്‌മാന്‍ ഭാര്യ കെറിയുടെ ഓര്‍മ്മക്കായ് നിര്‍മ്മിച്ച ഡ്രൈ സ്റ്റോൺ വാൾ ഇവിടെയാണ്‌. പ്രിയപ്പെട്ടവരുടെ ഓര്‍മ്മക്കായ് മരം നടാനുള്ള സൗകര്യവുമുണ്ട്. 

“We chose to build a tree into the wall because to me a tree represents everything about life and growing, providing comfort, whether it is shade in the summer or warmth in through the winter, delicious fruits and fresh oxygen. The roots represent the tree’s heritage, growing every year building a stronger connection similar to one’s life….” ക്രെഡിറ്റ്‌ വാലി അധികൃതര്‍ക്കായി എറിക് ലാന്‍ഡ്‌മാന്‍ എഴുതിയ കത്തിലെ വരികളാണിത്. മരങ്ങളെ മനുഷ്യ ജീവിതവുമായി താരതമ്യം ചെയ്തിരിക്കുകയാണ് എറിക്.

Island Lake Conservation Area 
എത്ര നിയന്ത്രിച്ചിട്ടും മനസ്സ് ഫോര്‍ട്ട്‌ മക്ക്മുറേയിലേക്ക് തന്നെയാണ് പായുന്നത്. വിമാനയാത്രയാണെങ്കില്‍ മൂന്നര മണിക്കൂര്‍ കൊണ്ട് ടോറോന്റോയില്‍ നിന്ന്   ആല്‍ബേര്‍ട്ടയിലേത്താം. അവിടെന്നു പിന്നെയുമുണ്ട് എണ്ണ ഖനികള്‍ കൊണ്ട് സമ്പന്നമായ ഫോര്‍ട്ട്‌ മക്ക് മുറേയിലെത്താന്‍. ടാര്‍ സാന്ഡ് / ഓയില്‍ സാന്ഡ് (Sand, Clay, Water and Bitumen) എന്നറിയപ്പെടുന്ന കറുത്ത മണ്ണ് പൊന്നാക്കുന്ന പ്രവിശ്യയാണ് ആല്‍ബേര്‍ട്ട. മഞ്ഞുകാലം കഴിഞ്ഞ് അന്തരീക്ഷം ചൂട് പിടിക്കുന്നതോടെ കാട്ടുതീ വടക്കേ അമേരിക്കയില്‍ പതിവുള്ളതാണ്. എന്നാല്‍ മെയ്‌ രണ്ടാം തിയതി ആല്‍ബേര്‍ട്ടയിലെ നിഗൂഡമായ വനത്തിനുള്ളില്‍ ചെറിയ തോതിലാണെന്ന് കരുതിയ കാട്ടുതീ വളരെ വേഗം രാക്ഷസരൂപമെടുക്കുകയായിരുന്നു. കുറഞ്ഞ മഞ്ഞു വീഴ്ചയും, വരണ്ട കാലാവസ്ഥയും, നേരത്തെ എത്തിയ വസന്തകാലവും, തളിര്‍ക്കാന്‍ തുടങ്ങിയിട്ടില്ലാത്ത മരങ്ങളും, കാറ്റും ചേര്‍ന്ന് അഗ്നിക്ക് വളമേകി. 229,000 ഹെക്ടര്‍ ബോറിയല്‍ വനഭൂമിയാണ് തീനാളങ്ങള്‍ നക്കി തുവര്‍ത്തിയത്. ഇപ്പോഴും ഫോര്‍ട്ട്‌ മക്ക്മുറെ എരിയുകയാണ്. മാസങ്ങള്‍ കഴിയും തീയണയാന്‍. അതിനും പ്രകൃതി തന്നെ കനിയണം. ആയിരം ഗാലന്‍ വെള്ളം നിറച്ച രണ്ട് ഡസ്സന്‍ വാട്ടര്‍ ബോംബറുകള്‍ തീ പടരുന്നത്‌ തടഞ്ഞെങ്കിലും മഴ പെയ്ത് അന്തരീക്ഷം തണുത്താലേ രക്ഷയുള്ളൂ. ഫോര്‍ട്ട്‌ മക്ക്മുറെയില്‍ നിന്ന് നാന്നൂറ്റി മുപ്പത് കിലോമീറ്റര്‍ അകലെയുള്ള സ്ലേവ് ലേക്കിലും അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലൊരു കാട്ടുതീ ദുരന്തമുണ്ടായിരുന്നു. ഓരോ പ്രാവശ്യവും പ്രകൃതിയുടെ മുന്നില്‍ തോറ്റ് കൊണ്ട് മനുഷ്യരും!

Image Courtesy - Google / Wild Fire 

ആല്‍ബേര്‍ട്ടാ സര്‍ക്കാറിന്‍റെ കണക്ക് പ്രകാരം “ബീസ്റ്റ്” എന്ന ചെല്ലപ്പേരിട്ടിരിക്കുന്ന ഫോര്‍ട്ട്‌ മക്ക്മുറേയിലേതടക്കം ഇരുപ്പത്തിയഞ്ചോളം സജീവമായ കാട്ടുതീകള്‍ ഇപ്പോള്‍ ആല്‍ബേര്‍ട്ടയില്‍ ഉണ്ടത്രേ. രണ്ടായിരത്തോളം അഗ്നിശമനക്കാരും, നൂറ്റി ഇരുപ്പതിയോന്നു ഹെലികോപ്റ്ററുകളും ഇരുപത്തിയെട്ട് എയര്‍ ടാങ്കറുകളും ആല്‍ബേര്‍ട്ടയില്‍ കര്‍മ്മനിരതരാണ്. അതില്‍ ബീസ്റ്റ് മാത്രമാണ് കണക്കു കൂട്ടലുകള്‍ തെറ്റിച്ച് മുന്നേറി 80,000 ആളുകളുള്ള ഫോര്‍ട്ട്‌ മക്ക്മുറേ സിറ്റിയില്‍ എത്തിയത്. 2400 കെട്ടിടങ്ങളെ തീ വിഴുങ്ങിയപ്പോഴും ആളപായമൊന്നുമില്ലെന്നുള്ളത് ആശ്വാസകരമാണ്. മെയ്‌ മൂന്നാം തിയതിയാണ് ആളുകളോട് നിര്‍ബന്ധമായി സിറ്റി വിട്ടു പോകാന്‍ അധികൃതര്‍ ആവശ്യപ്പെടുന്നത്. രക്ഷാപ്രവര്‍ത്തനം നടത്തുന്ന അഗ്നിശമനസേനംഗങ്ങളും, പോലീസ് വിഭാഗങ്ങളും ഒഴികെ മറ്റാരും ഫോര്‍ട്ട്‌ മക്ക്മുറേയില്‍ നില്‍ക്കാന്‍ പാടില്ലെന്ന  ആല്‍ബേര്‍ട്ടാ പ്രീമിയറിന്‍റെ നിര്‍ദ്ദേശം രാജ്യത്തെ പ്രധാനമന്ത്രിയടക്കമുള്ളവര്‍ അനുസരിക്കുകയായിരുന്നു. കേട്ടപാതി കേള്‍ക്കാത്ത പാതി ആരും ഒട്ടവയില്‍ നിന്ന് സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ പാഞ്ഞില്ല. മെയ്‌ പതിമൂന്നിനാണ് കനേഡിയന്‍ പ്രധാനമന്ത്രി  ജസ്റ്റിന്‍ ട്രൂഡോ ഫോര്‍ട്ട്‌ മക്ക്മുറേ സന്ദര്‍ശിക്കുന്നത്.

Image Courtesy - Google / Devastated City

ഓരോ വീടും കയറിയിറങ്ങി ആളുകള്‍ ആരുമില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തിയിരുന്നു. നഗരം വിട്ടു പോകുന്ന ആളുകളെ കൊണ്ട് ഹൈവേ 63 നിറഞ്ഞു. ഭക്ഷണവും, വെള്ളവും, പാര്‍പ്പിട സൗകര്യങ്ങളും, സൗജന്യ ഇന്ധനവും നല്‍കി ഒരു നാട് തന്നെ ഇവര്‍ക്കൊപ്പം നില്‍ക്കുകയാണ്. സംഭവം തുടങ്ങി ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷമാണ് തിരഞ്ഞെടുക്കപ്പെട്ട മീഡിയ പ്രതിനിധികള്‍ക്ക് ഫോര്‍ട്ട്‌ മക്ക്മുറേയിലേക്ക് പ്രവേശനം നല്‍കിയത്. രാവും പകലും  ചൂടിലും പുകയിലും നിന്ന് ജീവന്മരണ പോരാട്ടം നടത്തി ബാധ കയറിയ അഗ്നിയെ തളക്കാന്‍ ശ്രമിക്കുന്ന അഗ്നിസേനക്കാരുടെ സേവനം പ്രശംസാവചനങ്ങള്‍ക്കും അപ്പുറമാണ്. സ്വന്തം വീടുകള്‍ കത്തി നശിക്കുന്നതും കണ്ടു കൊണ്ട് മറ്റുള്ളവരുടെ സമ്പാദ്യങ്ങള്‍ സംരക്ഷിക്കുന്ന തിരക്കിലാണവര്‍. 
Image Courtesy - Google    
ആരാണ് ബീസ്റ്റുണ്ടാക്കിയത്? എല്‍ നിനോയോ, മിന്നലോ അതോ മനുഷ്യനോ? എല്‍ നിനോ കാരണം ഇപ്രാവശ്യം പെസഫിക് സമുദ്രത്തില്‍ ചൂട് കൂടിയിരുന്നു അത് കാനഡയില്‍ മൊത്തം വരണ്ട കാലാവസ്ഥയാണ് സൃഷ്ടിച്ചത്. ഉണങ്ങി നില്‍ക്കുന്ന മരങ്ങളും, വരണ്ട കാലാവസ്ഥയും, എണ്ണ ഖനികളില്‍ നിന്ന് അന്തരീക്ഷത്തില്‍ ലയിക്കുന്ന രാസവസ്തുക്കളുമെല്ലാം ചേര്‍ന്ന് കാത്തു നില്‍ക്കുകയായിരുന്നോ ഒരു മിന്നലൊളിയേ? ജംഗിള്‍ ബുക്കിലെ മൗഗ്ളിയുടെ കൂട്ടുകാര്‍ ഭീതിയോടെ കണ്ടിരുന്ന റെഡ് ഫ്ലവര്‍ എങ്ങിനെയുണ്ടായി എന്നറിയില്ലെങ്കിലും വായിച്ചു കൂട്ടിയ വാര്‍ത്തകളില്‍ നിന്ന് "ബയോ ടെററിസ്റ്റ്(Bio Terrorist)" എന്ന പ്രയോഗമെന്നെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. സര്‍ക്കാര്‍ ആ സാധ്യത തള്ളിക്കളഞ്ഞെങ്കിലും ഭാവിയില്‍ ഇതുപോലെയുള്ളതൊക്കെ ഏതു രൂപത്തിലാവും നമുക്ക് മുന്നിലെത്തുക? മുഖപുസ്തകത്തിലെ സഞ്ചാരിയെന്ന യാത്രാഗ്രൂപ്പില്‍ മെയ്‌ എട്ടാം തിയതി ഒരു പോസ്റ്റ്‌ കണ്ടിരുന്നു. 2011 മുതല്‍ പ്ലാസ്റ്റിക്‌ നിരോധിത മേഖലയായി പ്രഖ്യാപിച്ച അതിരപ്പള്ളി-വാഴച്ചാല്‍ പ്രദേശത്തെ എട്ട് കിലോമീറ്റര്‍ വനം വൃത്തിയാക്കിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചത് ഒരു പിക്കപ്പ് വാന്‍ നിറയെ മാലിന്യങ്ങളാണ്. ഫോട്ടോസഹിതമിട്ടിരിക്കുന്ന പോസ്റ്റില്‍ അധികവും കാണുന്നത് പ്ലാസ്റ്റിക്കും മദ്യകുപ്പികളുമാണ്. കഷ്ടം! ഈ ചെയ്തികളുടെയൊക്കെ അനന്തരഫലം എന്തായാലും അനുഭവിക്കാതെ പറ്റില്ലല്ലോ...  

Image Courtesy - Google / Fort McMurray 2016

ഭൂകമ്പത്തിന് ശക്തിയും, ഹിമാപാതത്തിന് വേഗതയുമാണെങ്കില്‍ ജീവനുള്ളത് അഗ്നിക്ക് മാത്രമാണ്. ചുറ്റുമുള്ള തണുത്ത വായുവിനെ മുഴുവനും ശ്വസിച്ച് കാറ്റിനെ ആവാഹിച്ചുകൊണ്ട് അത് സ്വന്തമായൊരു ചുഴലി രൂപപ്പെടുത്തും. കത്തിപ്പിടിക്കാന്‍ പ്രത്യേകിച്ചൊന്നും വേണ്ടാത്തവരാണ് ബോറിയല്‍ കാടുകളിലെ മരങ്ങള്‍. വരണ്ടുണങ്ങിയ ബോറിയല്‍ കാടുകള്‍ക്ക് ആരോഗ്യവും പുത്തനുണര്‍വും വെക്കാന്‍ ചൂട് ആവശ്യമെത്രേ. ജാക്ക് പൈന്‍, വൈറ്റ് ബിര്‍ച്ച്, സ്പ്രൂസ് തുടങ്ങിയ മരങ്ങളാണ് അഗ്നിയില്‍ നിന്ന് ആദ്യം ഉയിര്‍ത്തെഴുന്നേല്‍ക്കുക. പൈറോ കീടങ്ങള്‍ക്ക് മുട്ടയിടാനും പെരുകാനും എരിയുന്ന മരങ്ങള്‍ വേണം. ചൂടും പുകയും കരിയും തിങ്ങിയ ഫോര്‍ട്ട്‌ മക്ക്മുറേയില്‍ സന്തോഷത്തോടെ ഓടി നടക്കുന്നവര്‍ തീയിനെ സ്നേഹിക്കുന്ന കീടങ്ങളാണ്. ഭൂമിയുടെ ഈ അവകാശികള്‍ മറ്റു മരങ്ങള്‍ക്ക് ജീവനേകാന്‍ സഹായകമാകുമെന്ന വിശ്വാസത്തിലാണ് പ്രകൃതി ശാസ്ത്രഞ്ജര്‍. ഒന്നിന്‍റെ നാശം മറ്റൊന്നിന് വളമാകുന്ന പ്രകൃതി നിയമം. പല പേരിലും ഇനിയും ദുരന്തങ്ങള്‍ കാര്യകാരണങ്ങളില്ലാതെ നമുക്ക് മുന്നിലെത്തും... നമ്മേ രക്ഷിക്കാനും  ശിക്ഷിക്കാനും അധികാരപ്പെട്ട് “മദര്‍ നേച്ചറും!” 

Image Courtesy - Google / Fort McMurray

49 comments:

  1. (Y) പല പേരിലും ഇനിയും ദുരന്തങ്ങള്‍ കാര്യകാരണങ്ങളില്ലാതെ നമുക്ക് മുന്നിലെത്തും... നമ്മേ രക്ഷിക്കാനും ശിക്ഷിക്കാനും അധികാരപ്പെട്ട് “മദര്‍ നേച്ചറും!”

    ReplyDelete
    Replies
    1. കിനാവേ, നിന്നെ വീണ്ടും ഈ പരിസരത്ത് കാണാന്‍ കഴിഞ്ഞതിലാണ് എനിക്ക് സന്തോഷം തോന്നുന്നത് :) നന്ദി

      Delete
  2. നല്ല വിവരണം ,കാട്ടുതീയെ കുറിച്ചുള്ള വാർത്തകൾ ആകാംക്ഷയോടെയാണ് കഴിഞ ദിവസങ്ങളിൽ വായിക്കുകയും കണ്ട് കൊണ്ടിരിക്കുകയും ചെയ്തിരുന്നത് ,, ഇത്രയും വലിയൊരു പ്രകൃതിദുരന്തം എത്ര പക്വതയോടെയും ഗൗരവത്തോടെയുമാണ് ഭരണാധികാരികൾ കൈകാര്യം ചെയ്തിരിക്കുന്നത് എന്നത് എല്ലാവർക്കും ഒരു പാSമാ ണ് .. എന്തായാലും സുരക്ഷിത യാ യി രിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം ..

    ReplyDelete
    Replies
    1. സന്തോഷം ഫൈസല്‍, സ്നേഹവും ആ കരുതലിന്... :)

      Delete
  3. കാട്ടു തീ താന്ധവം തുടരുമ്പോള്‍ , നമ്മള്‍ തന്നെയല്ലേ അതിന്റെ വിത്തുകള്‍ പാകുന്നത്

    ReplyDelete
    Replies
    1. ശരിയാണ് അല്‍ജു, നമ്മുടെ പ്രവര്‍ത്തികള്‍ എങ്ങിനെയോക്കെയോ തിരിച്ചടിക്കുന്നു... :(

      Delete
  4. മുബീ....നന്നായി വിവരിച്ചിരിക്കുന്നു.

    ReplyDelete
    Replies
    1. തുമ്പി... സ്നേഹം :)

      Delete
  5. Replies
    1. ന്‍റെ കുഞ്ഞുറുമ്പേ സന്തോഷായിട്ടോ...

      Delete
  6. Replies
    1. സൈറത്താ... നന്ദി :)

      Delete
  7. കാട്ടുതീ താണ്ഡവമാടുന്ന വിവരം ഞെട്ടലോടെ അറിഞ്ഞിരുന്നു.
    കാര്യപ്രാപ്തിയുള്ള ഭരണാധികളുടെയും,പക്വതയുള്ള ഉദ്യോഗസ്ഥന്മാരുടെയും കൃത്യനിര്‍വഹണത്തിലുള്ള ആത്മാര്‍ത്ഥത അഭിനന്ദനീയമാണ്.

    നമ്മുടെ നാട്ടിലും ഇക്കൊല്ലം സൂര്യതാപമേറ്റ് എത്രപേര്‍ മരിച്ചെന്നോ?!!
    പ്രകൃതിയോടുക്കാണിക്കുന്ന ക്രൂരതയ്ക്കു കിട്ടുന്ന അനന്തരഫലങ്ങള്‍....
    ഇനിയും മനുഷ്യന്‍ പഠിക്കേണ്ടിയിരിക്കുന്നു.
    തീര്‍ച്ചയായും ഈ ലേഖനത്തില്‍ അടങ്ങിയിരിക്കുന്ന സന്ദേശം അര്‍ത്ഥവത്താണ്‌...
    നന്നായി വിവരിച്ചിരിക്കുന്നു കാര്യങ്ങള്‍.
    ആശംസകള്‍

    ReplyDelete
    Replies
    1. കടിഞ്ഞാണില്ലാത്ത നമ്മുടെയൊക്കെ പ്രവര്‍ത്തികള്‍ ഭാവി തലമുറയെ എങ്ങിനെയൊക്കെയാവും ബാധിക്കുക അല്ലേ തങ്കപ്പന്‍ ചേട്ടാ... പേടിയാവുന്നുണ്ട്

      Delete
  8. ഭൂകമ്പത്തിന് ശക്തിയും, ഹിമാപാതത്തിന് വേഗതയുമാണെങ്കില്‍ ജീവനുള്ളത് അഗ്നിക്ക് മാത്രമാണ്. ചുറ്റുമുള്ള തണുത്ത വായുവിനെ മുഴുവനും ശ്വസിച്ച് കാറ്റിനെ ആവാഹിച്ചുകൊണ്ട് അത് സ്വന്തമായൊരു ചുഴലി രൂപപ്പെടുത്തും.
    നന്നായി വിവരിച്ചിരിക്കുന്നു കാര്യങ്ങള്‍.ഗുഡ്

    ReplyDelete
    Replies
    1. സന്തോഷായി വായിച്ചതിലും അഭിപ്രായം കുറിച്ചതിലും... നന്ദി

      Delete
  9. ഞാനൊരു മെസേജയച്ചിരുന്നു.മറുപടി കണ്ടില്ലല്ലോ.


    സുഖമായിരിക്കുന്നതിൽ നിറഞ്ഞ സന്തോഷം.

    ReplyDelete
    Replies
    1. സുഖാണ് സുധി... സ്നേഹം :)

      Delete
  10. യാത്രാ വിവരണം ആണെന്ന് കരുതി വന്നതാ .
    നന്നായി പറഞ്ഞു .

    ReplyDelete
    Replies
    1. ങേ?? എന്താണെങ്കിലും നീ വായിച്ചല്ലോ മന്‍സൂ, അതെന്നെ സന്തോഷം :)

      Delete
  11. ഭക്ഷണവും, വെള്ളവും, പാര്‍പ്പിട സൗകര്യങ്ങളും, സൗജന്യ ഇന്ധനവും നല്‍കി ഒരു നാട് തന്നെ ഇവര്‍ക്കൊപ്പം നില്‍ക്കുകയാണ്.>>>>>>>>> ഇതാണ് ഓരോ രാജ്യങ്ങളെപ്പറ്റിയും അവിടത്തെ ജനങ്ങൾ പറയേണ്ടത്, അവർക്ക് അനുഭവപ്പെടേണ്ടത്, ഏത് വേളകളിലും.

    ReplyDelete
    Replies
    1. അതേ അജിത്തേട്ടാ... സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ ജനങ്ങള്‍ക്ക്‌ കിട്ടുന്ന വേഗത്തിലുള്ള പ്രതികരണങ്ങള്‍ ശ്രദ്ധേയമാണ്.

      Delete
  12. തീ ഇപ്പോഴും പൂര്‍ണ്ണമായി അണഞ്ഞിട്ടില്ല അല്ലെ? വാര്‍ത്ത കണ്ടപ്പോള്‍ നിങ്ങളെ എല്ലാം ഓര്‍ത്തു

    ReplyDelete
    Replies
    1. ഇവിടെ വേനലായില്ലേ തീ അണയാന്‍ മാസങ്ങളെടുക്കുന്നാണ് പറയുന്നത്... :( സന്തോഷം വെട്ടത്താന്‍ ചേട്ടാ

      Delete
  13. സുരക്ഷയാണെന്നറിഞ്ഞതിൽ സന്തോഷം. പ്രകൃതി ദുരന്തങ്ങൾക്ക് മുന്നില് മനുഷ്യൻ എത്ര നിസ്സഹായനാണ് :(

    ReplyDelete
  14. കാട്ടുതീയ്യുടെ താണ്ഡവം - ചരിത്രം ,
    ഇതിനെതിരെ ഇടപ്പെട്ട ഭരണാധിപന്മാരുടെയും
    മറ്റും നിപുണത അങ്ങിനെ നല്ല വിലയിരുത്തലോടെയുള്ള
    ഒരു അസ്സൽ ആലേഖനം ... !
    പിന്നെ
    ഉമ്മ പറഞ്ഞാലും, മൂത്തുമ്മ വിലക്കിയാലും സാഹസിക ദമ്പതിമാരായ
    മുബിയും ഹുസൈനും കൂടി കത്തിപ്പടരുന്ന കാട്ടുതീയ്യിലേക്ക് എടുത്ത് ചാടി
    ഞങ്ങൾക്കൊക്കെ ആ ചൂ‍ടും ചൂരും ഇതുപോൽ ഒട്ടും ചൂടാറാതെ തന്നെ പകർന്ന്
    തരുമെന്ന് ഉറപ്പുണ്ടായിരുന്നു കേട്ടൊ

    ReplyDelete
    Replies
    1. കൂട്ടായ്മയും സഹകരണവും വിശ്വാസവുമാണ് ഇതു പോലെയുള്ള ദുരന്തങ്ങള്‍ മറികടക്കാന്‍ ജനങ്ങളെ സഹായിക്കുക. നന്ദി മുരളിയേട്ടാ നല്ല വായനക്ക് :)

      Delete
  15. അരണ്യം തന്നില്‍ പിടി പെട്ടിതു വഹ്നിദേവന്‍...
    കരഞ്ഞു തുടങ്ങിനാള്‍ ജരിത താനുമപ്പോള്‍...


    എന്ന് മൂന്നാം ക്ലാസിലോ മറ്റോ പഠിച്ച കവിത ഓര്‍ത്തു... വിജ്ഞാനം പകരുന്ന മറ്റൊരു ലേഖനം കൂടി...

    ReplyDelete
    Replies
    1. കവിത വിനുവേട്ടന്‍ ഓര്‍മ്മിപ്പിച്ചത് നന്നായി. ഞാനും പഠിച്ചതാണ്...

      Delete
  16. ഞാനും ഈ കവിതയാണ് ഓർത്തത്‌ ചെറിയ ക്ലാസ്സിൽ പഠിച്ചതാണ്. ലേഖനം വളരെ നന്നായിരുന്നു മുബീ.

    ReplyDelete
    Replies
    1. സ്കൂള്‍ തുറക്കുന്ന ദിവസായത് കൊണ്ടാണെന്ന് തോന്നുന്നു ഗീതാ വീണ്ടും ഈ കവിതയും മലയാളം ക്ലാസും ഓര്‍മ വന്നു.

      Delete
  17. ലേഖനം നന്നായി

    ReplyDelete
    Replies
    1. ബിപിന്‍, സന്തോഷം... നന്ദി :)

      Delete
  18. Ethra bhangiyaayi vivarichirikkunnu mubiiii.. sneham + aasamsagal

    ReplyDelete
    Replies
    1. എന്‍.പി... വായനയില്‍ സന്തോഷം.

      Delete
  19. ഒന്റെരിയോയില്‍ ഉള്ള ഭാര്യയുടെ സഹോദരിയുടെ മകള്‍ ഈ വിവരങ്ങള്‍ പങ്കു വെച്ചിരുന്നു. അവള്‍ ഞങ്ങള്‍ ഭയക്കണ്ട എന്ന് കരുതിയോ മറ്റോ ഒരു സാധാരണ കാര്യം പോലെ പറഞ്ഞു പോവുകയായിരുന്നു. മുബിയുടെ ബ്ലോഗില്‍ എത്തിയപ്പോള്‍ വശ്യമായ വിവരണത്തോടൊപ്പം സംഗതിയുടെ തീവൃത വിളിച്ചോതുന്ന ചിത്രങ്ങള്‍ നല്‍കിയത് വല്ലാത്തൊരു വിറയല്‍ ആണ്. ആയിരകണക്കിന് ഏക്കര്‍ കാട് കത്തി നശിക്കുക, തീ പൂര്‍ണമായും അണയാന്‍ മാസങ്ങള്‍ എടുക്കുക എന്നതൊക്കെ ഒരു വിറയലോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ. ഇടയ്ക്കിടെ നടക്കുന്ന പ്രതിഭാസമായതിനാല്‍ അവിടുത്തെ ജനതയ്ക്ക് അതൊരു സാധാരണ സംഭവമെങ്കിലും ആയിരങ്ങളായ ജനതയെ പെട്ടെന്ന് കുടിയൊഴിപ്പിക്കുന്നതും പലായനം ചെയ്യുന്നവര്‍ക്കുള്ള സഹായമൊരുക്കലും ദ്രുതഗതിയില്‍ ഭരണ സംവിധാനങ്ങള്‍ കാര്യങ്ങള്‍ പൂര്‍വസ്ഥിതിയില്‍ എത്തിക്കുന്ന രീതികളും മറ്റും ശരിക്കും ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ പഠിച്ചു വെക്കേണ്ട പാഠങ്ങള്‍ കൂടിയാണ്.

    ഈ ബ്ലോഗ്ഗില്‍ വായനക്ക് വരുമ്പോള്‍ തന്നെ മനസ്സില്‍ കരുതുന്ന ഒന്നുണ്ട്. അത് ഇത്തവണയും അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ തന്നെ അനുഭവിക്കാന്‍ കഴിഞ്ഞു. സമയം പോലെ വീണ്ടും വരാം

    ReplyDelete
    Replies
    1. വേണുവേട്ടാ, ഇത്ര വിശദമായി വായിച്ചല്ലോ... ഒരുപാടൊരുപാട് സന്തോഷം:)
      കുടിയൊഴിപ്പിച്ചവരെ ഘട്ടംഘട്ടമായി താമസസ്ഥലത്തേക്ക് തിരിച്ചയച്ചു തുടങ്ങിയത് പെട്ടെന്ന് നിര്‍ത്തിവച്ചു. അഞ്ഞൂറ് വീടുകളിലെ അന്തരീക്ഷം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.കാട്ട് തീ കാരണംകൊണ്ട് അന്തരീക്ഷത്തിലെ കാര്‍ബണിന്‍റെ അളവ് കൂടിയല്ലോയെന്ന വേവലാതിയാണ് ഇപ്പോള്‍ എല്ലാവര്‍ക്കും.. ഇതൊക്കെയാണ് ഇവിടെത്തെ കുഞ്ഞു വിശേഷങ്ങള്‍. :)

      Delete
  20. നല്ല എഴുത്ത്....
    "229,000 ഹെക്ടര്‍ ബോറിയല്‍ വനഭൂമിയാണ് തീനാളങ്ങള്‍ നക്കി തുവര്‍ത്തിയത്"
    നടുക്കത്തോടെയല്ലാതെ വായിക്കാനാകില്ല.... :(

    ReplyDelete
    Replies
    1. ഓര്‍ക്കുന്തോറും നടുക്കം വിട്ട് മാറുന്നില്ല റാഫി... സന്തോഷം വായിച്ചതില്‍ :)

      Delete
  21. ഞാന്‍ ഇതു വായിച്ചിരുന്നല്ലോ....(കമന്റിടാന്‍ മറന്നോ?)

    ReplyDelete