Thursday, September 29, 2016

ചരിത്രത്തിന്‍റെ 1500 മൈലുകള്‍- അല്‍കാന്‍ ഹൈവേ

രണ്ടാംലോക മഹായുദ്ധം കാലം, അമേരിക്കയെ വിറപ്പിച്ച് കൊണ്ട് 1941 ഡിസംബര്‍ ഏഴിന് ഹവായിലുള്ള ‘പേള്‍ ഹാര്‍ബര്‍ ’ നേവല്‍ ബേസ് ജപ്പാൻ ആക്രമിച്ചു. A day which live in infamy യെന്ന് പ്രസിഡന്റ്‌ ഫ്രാങ്ക്ലിൻ റൂസ്‌വെല്‍റ്റ്‌ വിശേഷിപ്പിച്ച ദിനം. ഇതോടെ മറ്റൊരു ചരിത്രത്തിന് വഴിയൊരുങ്ങി. അതാണ്‌ ഞങ്ങൾ യാത്ര ചെയ്യുന്ന അല്‍കാന്‍ ഹൈവേ(Alaska-Canada Highway)യെന്ന അലാസ്ക ഹൈവേ. ജപ്പാനില്‍ നിന്ന് വടക്കേ അമേരിക്കയെ രക്ഷിക്കുന്നതിനായി ഒരു റോഡ്‌ നിര്‍മ്മാണം വേണംവേണ്ടായെന്ന മട്ടില്‍ നേതാക്കളുടെ മേശപ്പുറത്ത് കിടക്കുന്ന സമയത്താണ് പേള്‍ ഹാര്‍ബർ ദുരന്തമുണ്ടായത്‌. 1942 ഫെബ്രുവരി പതിനൊന്നാം തിയതി പ്രസിഡന്റ്‌ റൂസ്‌വെല്‍റ്റ്‌ അലാസ്ക ഹൈവേക്കുള്ള കടലാസുകളില്‍ ഒപ്പുവെച്ചു. കാനഡയിലൂടെ വഴിവെട്ടുന്ന അധികാരം അമേരിക്ക നേടിയെങ്കിലും ഇരു രാജ്യങ്ങളുടെയും കരാറു പ്രകാരം ഹൈവേയുടെ നിര്‍മ്മാണ ചുമതലയും ചിലവും അമേരിക്ക വഹിക്കണമെന്നും യുദ്ധാനന്തരം കാനഡയുടെ ഭാഗം കാനഡക്ക് തന്നെ തിരികെ നല്‍കണമെന്നുമായിരുന്നു. ഇന്ന് രണ്ട് കൂട്ടരും സംയുക്തമായി ഹൈവേയും ചുറ്റുമുള്ള ഭൂപ്രകൃതിയുടെയും സംരക്ഷണം പങ്കിടുന്നു.

Alcan Hwy (Alaska-Canada Hwy)
1500 മൈലുള്ള(2400 km) ഹൈവേ പണിയാൻ 11,000 അമേരിക്കൻ സൈനികരും, 16,000 കാനേഡിയന്‍ തൊഴിലാളികളും, 7000 യന്ത്രസാമഗ്രികളും ഉപയോഗിച്ച് വെറും എട്ട് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കിയ ബൃഹത്ത് സംരംഭത്തിന് ചിലവായത് അന്നത്തെ 140 മില്യൺ ഡോളറാണ്. സിവിൽ എഞ്ചിനീയറിംഗ് വിസ്മയമായി ഇന്നും നിലനില്‍ക്കുന്ന പാതയിൽ വര്‍ണ്ണ വിവേചനത്തിന്‍റെ കണ്ണുനീരും വീണിട്ടുണ്ട്. അമേരിക്കയുടെ സൈനികരിൽ മൂവായിരത്തിലധികം പേർ കറുത്ത വര്‍ഗ്ഗക്കാരായിരുന്നു. കൂട്ടത്തില്‍ ചെര്‍ക്കാതെ മാനുഷികമായ പരിഗണനകള്‍ നിഷേധിച്ചുകൊണ്ട് തൊലി വെളുത്ത മേലാളന്‍മാർ അവരെ കൊണ്ട് പണിയെടുപ്പിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം പൂര്‍വികർ ചെയ്ത പാപങ്ങള്‍ക്ക്‌ മാപ്പ് പറഞ്ഞ് സൈനികരെ ആദരിക്കുന്ന ചടങ്ങുകളുമൊക്കെ മുറതെറ്റാതെ നടക്കുന്നുണ്ട്. 

ഇരു രാജ്യങ്ങളില്‍നിന്നും രണ്ടു ടീമുകളായി കാട് വെട്ടി, മല തുരന്ന് റോഡ്‌ നിര്‍മ്മാണം തുടങ്ങി. കാനഡയിലെ ബ്രിട്ടീഷ്‌ കൊളംബിയ-യുകോണ്‍ അതിര്‍ത്തിയിലെ കോണ്ടാക്റ്റ് ക്രീക്കിൽ വെച്ച് ആറു മാസങ്ങള്‍ക്ക് ശേഷമാണ് രണ്ട് കൂട്ടരും പിന്നെ കണ്ടുമുട്ടിയത്. കാലാവസ്ഥയും, ചതുപ്പുകളും, വന്യജീവികളും സൃഷ്‌ടിച്ച പ്രതിസന്ധികൾ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചിട്ടുണ്ടാവും. ഐസ് നിലങ്ങളിൽ മണ്ണിട്ടുമൂടിയാൽ ഉറച്ചു നില്‍ക്കില്ല. മണ്ണ് കുഴഞ്ഞ് അതിലേക്കു മനുഷ്യരും യന്ത്രങ്ങളും താഴ്ന്ന് പോകും. ഇതിനെ മറികടക്കാനുള്ള ഉപായം അറിയാതെ കുഴങ്ങിയവരെ രക്ഷിച്ചത്‌ ഗോത്രവംശക്കാരാണ്. അവരുടെ ഉപദേശ പ്രകാരം മുറിക്കുന്ന മരങ്ങൾ അവിടെത്തനെയിട്ട് അതിനു മുകളില്‍ മണ്ണിട്ടാണ് റോഡ്‌ നിര്‍മ്മിച്ചത്. ഇന്നും അലാസ്ക ഹൈവേയിലെ ചിലയിടത്ത് മരങ്ങൾ ഇട്ട് ഉറപ്പിച്ച മണ്‍റോഡ്‌ തന്നെയാണ്.


Alpine Glaciers - View while driving through Alaska Hwy

അലാസ്ക ഹൈവേയുടെ ചരിത്രം പറഞ്ഞ് ഞങ്ങള്‍ യാത്ര തുടരുമ്പോൾ റോഡ്‌ പണി നടക്കുന്നതിനാൽ വണ്ടി നിര്‍ത്തിയിടാൻ ആവശ്യപ്പെട്ടുള്ള സിഗ്നല്‍ കണ്ടു. പൈലറ്റ് വാഹനം അപ്പുറത്ത് നിന്ന് ഞങ്ങളെ കൊണ്ടുപോകാന്‍ വരുന്നത് വരെ ഇനി കാത്ത് നില്‍ക്കണം. സിഗ്നല്‍ പിടിച്ച് വണ്ടികള്‍ നിയന്ത്രിക്കുന്ന സ്ത്രി ഞങ്ങളോട് വര്‍ത്തമാനം പറയാൻ വന്നു. ഫസ്റ്റ് നേഷന്‍സിലെ ഏതോ വിഭാഗത്തില്‍പ്പെട്ടവരാണ്. കരടിയേയും മൂസിനെക്കാളുമൊക്കെ ശ്രദ്ധിക്കേണ്ടത് വലിയ ട്രക്കുകൾ കടന്ന് പോകുമ്പോഴാണത്രേ. ട്രക്കുകളില്‍ നിന്ന് തെറിക്കുന്ന കല്ലുകൾ കാറിന്‍റെ ചില്ലിൽ പോറൽ വീഴ്ത്തുമെന്നും അതിനാൽ ട്രക്കിനെ കണ്ടാൽ വണ്ടി ഒതുക്കിയിടാനും അവര്‍ ഹുസൈനെ ഉപദേശിച്ചു. മുപ്പത്തിനാല് വയസ്സുള്ള മകളുടെ അമിതമദ്യപാനശീലത്തിന്‍റെ വൈഷമ്യങ്ങൾ പങ്കിടുമ്പോഴും, ഭാവി കാര്യങ്ങള്‍ പറയുമ്പോഴും ഞങ്ങൾ അവര്‍ക്കൊട്ടും അന്യരല്ലായിരുന്നു. വിട്ടിലെ കാര്യങ്ങള്‍ക്കിടയില്‍ ജോലി കാര്യവും പറഞ്ഞു. 25 വര്‍ഷത്തെ സേവന പരിചയമുള്ള സുപ്പര്‍വൈസർ രാജി വെച്ചതും 19 വയസ്സുള്ള പുതിയ ആളുടെ പരിചയ കുറവ് മൂലം പണിത റോഡിന് വീതി കൂടിയത് പൊളിച്ച് കളയുന്ന പണിയാണിപ്പോൾ നടക്കുന്നതെത്രേ. വീതി കൂടിയാലും കുറഞ്ഞാലും പണിയുണ്ടല്ലോ അത് മതീന്നും പറഞ്ഞ് അവര്‍ അവരുടെ ജോലിയിലേക്ക് തിരിഞ്ഞു. യാത്ര ചെയ്യുന്ന വഴി പോലെ തന്നെ വഴിയില്‍ കണ്ടുമുട്ടിയവര്‍ക്കെല്ലാം ഞങ്ങളോട് പറയാൻ ഒരുപാട് കഥകളുണ്ടായിരുന്നു. നിമിഷങ്ങളുടെ സൗഹൃദത്തിന് ഒരായുസ്സിന്‍റെ ദൈര്‍ഘ്യം നല്‍കിയവര്‍!

തേടി വരും പൈലറ്റ് വാഹനം....
പൈലറ്റ് വാഹനം ഞങ്ങളെ കൊണ്ടുപോകാനെത്തി. ചരല്‍ നിറഞ്ഞ റോഡിലൂടെ അപകടമേഖല കടക്കുന്നത്‌ വരെ പൈലറ്റ് വാഹനത്തിന്‍റെ പിന്നാലെ ഞങ്ങൾ മന്ദം മന്ദം നീങ്ങി. കരടിയും കരിബൂവിനെയും നോക്കുന്നതിനിടക്ക് കണ്ടത് സ്റ്റാഗിനെയാണ്. കൊമ്പുള്ള മാനാണ് സ്റ്റാഗ്. ഫോട്ടോക്ക് നിന്ന് തരാതെ അതോടിപ്പോയി. ക്ലുവാനി മ്യുസിയം കാണാന്‍ നിര്‍ത്തിയെങ്കിലും അത് പത്ത് മണിക്കേ തുറക്കൂന്നറിഞ്ഞപ്പോൾ അതിനായി കാത്ത് നിന്നില്ല. കുറെ ദൂരം പോയതിന് ശേഷം പ്രാഥമിക ആവശ്യങ്ങള്‍ക്കായി ഞങ്ങളൊരു റസ്റ്റ്‌ ഏരിയയില്‍ വണ്ടി നിര്‍ത്തി. വലിയൊരു RV അവിടെ പാര്‍ക്ക് ചെയ്തിട്ടുണ്ട്.അവിടെ മരങ്ങള്‍ക്കിടയില്‍ ഒരു ടെന്റും കാനഡയുടെ പതാക കുത്തിയ സൈക്കിളും കണ്ടപ്പോൾ അത്ഭുതപ്പെട്ടുപോയി. RV യിലുള്ളത് പ്രായമായ ദമ്പതികളാണ്. ജോലിയില്‍ നിന്ന് റിട്ടയർ ചെയ്ത് വിശ്രമ ജീവിതം നയിക്കുന്നവര്‍ കഴിഞ്ഞ മൂന്ന് മാസമായി റോഡിലാണ്. മിന്നസോട്ടയിൽ നിന്ന് പുറപ്പെട്ട് ആര്‍ട്ടിക്കിലൊക്കെ പോയിട്ടാണ് വരുന്നത്.

അവരുമായി കുശലാന്വേഷണങ്ങള്‍ അധികം നീട്ടാതെ ഇനി പോകേണ്ടുന്ന വഴികള്‍ അടയാളപ്പെടുത്താന്‍ ഞാന്‍ ഭൂപടം നിവര്‍ത്തി. വാഷ്റൂമിൽ  പോയ ഹുസൈന്‍റെ ഹിന്ദി ഭാഷണം കേട്ട് നോക്കിയപ്പോള്‍ ദേ വരുന്നു ഒരിന്ത്യക്കാരനെയും കൊണ്ട്! ഞാന്‍ വായ പൊളിച്ച് നില്‍ക്കുന്നിടത്തേക്ക് രണ്ടുപേരും കൈക്കോര്‍ത്ത് ചിരിച്ചു കൊണ്ടെത്തി. ആ ടെന്റിൽ കിടന്നുറങ്ങിയ മിടുക്കനായിരുന്നു അത്. സൈക്കിള്‍ യജ്ഞവുമായി ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ നിന്ന് പുറപ്പെട്ട ദ്രുവ് ബോഗ്ര(Dhruv Bogra)! സന്തോഷം കൊണ്ട് കണ്ണും മനസ്സും നിറഞ്ഞു. അലാസ്കയില്‍ നിന്ന് അര്‍ജന്‍റീനവരെ സൈക്കിളില്‍ യാത്ര ചെയ്യുകയെന്ന ലക്ഷ്യവുമായി ന്യൂഡല്‍ഹിയിൽ നിന്ന് പുറപ്പെട്ടതാണ്. വടക്കേ അമേരിക്കയുടെ വടക്കേ അറ്റം മുതൽ തെക്കേ അമേരിക്കയുടെ തെക്കേ അറ്റംവരെ ദ്രുവ് സൈക്കിളില്‍ സഞ്ചരിക്കും. പര്യടനത്തിന് 18 മാസമെടുക്കുമെന്നാണ് കരുതുന്നത്. പരിചയമില്ലാത്ത സ്ഥലത്ത് വെച്ച് സ്വന്തം നാട്ടിലെ സഹസീകനായൊരു ചെറുപ്പക്കാരനെ കാണുമെന്നും കൈയിൽ കരുതിയ ഭക്ഷണവും വെള്ളവും  പങ്കിടുമെന്നൊന്നും സ്വപ്നത്തില്‍പ്പോലും കരുതിയതല്ല. കടന്നുപോകുന്ന രാജ്യങ്ങളോടുള്ള ബഹുമാനാര്‍ത്ഥം അതാത് രാജ്യത്തെ പാതകകള്‍ സൈക്കിളിൽ വെക്കുന്ന രീതിയാണ് ദ്രുവിന്‍റെത്. ഇപ്പോൾ കാനഡയിലായത് കൊണ്ട് കാനഡയുടെ പതാകയാണ്. കണ്ടുമുട്ടിയതിന്‍റെ സന്തോഷത്തിൽ തല്‍ക്കാലത്തേക്ക് ഞങ്ങൾ കാനഡയുടെ ഫ്ലാഗ് മാറ്റി ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക സൈക്കിളിൽ കുത്തി വച്ചു. തലേന്ന് രാത്രി കരടി വന്നു കൂടാരം വലംവെച്ചും മരം കുലുക്കിയും പേടിപ്പിക്കാൻ നോക്കിയതല്ലാതെ വേറെ ബുദ്ധിമുട്ടൊന്നും ദ്രുവിന് ഇതുവരെ ഉണ്ടായിട്ടില്ല. 



ടോറോന്റോയില്‍ തിരിച്ചെത്തിയ ഞങ്ങൾ സ്ഥിരമായി ദ്രുവിന്‍റെ ഫേസ്ബുക്ക് സന്ദേശങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. യാത്രയില്‍ എവിടെയോവെച്ചു Wi-Fi കിട്ടിയപ്പോൾ ഞങ്ങളെടുത്ത സെല്‍ഫി ദ്രുവ് അപ്‌ലോഡ്‌ ചെയ്തിരിക്കുന്നു. അതിനു താഴെ ഇട്ടിരിക്കുന്ന കമന്റുകള്‍ മലയാളികളെ കുറിച്ച് സ്ഥിരം കേള്‍ക്കുന്നതാണ്. ‘അവിടെ ചായ കട നടത്തുകയാണോ ഇവര്‍?’ ‘മള്‍ട്ടി മില്യണര്‍ ടെക്കികള്‍’... അങ്ങിനെ. ആഗ്രഹിച്ച പോലെ ഈ യാത്ര പൂര്‍ത്തിയാക്കാൻ ദ്രുവിന് ആശംസകൾ നേർന്ന് കൊണ്ടാണ് അന്ന് ഞങ്ങൾ പിരിഞ്ഞത്. 


Pickhandle Lake, Yukon
കാനഡയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ മൌണ്ട് ലോഗനെ(5957m/19,545ft) കാഴ്ചയില്‍ നിന്ന് മറച്ച് കൊണ്ട് നില്‍ക്കുന്ന വാല്‍ഷ് മലനിരകളെയും കണ്ടാണ്‌ യാത്ര. റോഡ്‌ കുറച്ചു ദൂരം കല്ലും ചരലും നിറഞ്ഞതാണ്‌. ട്രക്കുകള്‍ വരുന്നത് കാണുമ്പോൾ വണ്ടി ഒതുക്കിയിട്ടാലും കല്ലുകള്‍ വന്നടിക്കുന്നുണ്ട്. വേനല്‍ക്കാലമായതിനാലാവും റോഡില്‍ സാഹസികരായ ബൈക്ക് യാത്രികരുമുണ്ട്. പിന്നെ ദ്രുവിനെ പോലെയുള്ള സൈക്കിൾ സവാരിക്കാരാണ്. വീതി കൂടിയ ഡോണ്‍ജെക് പുഴക്ക് കുറുക്കെയുള്ള പാലം കടക്കണം. പഴയ പാലം പൊളിച്ച് കളഞ്ഞിരിക്കുന്നു. ഹൈവേ നിര്‍മ്മാണ വേളയിൽ എഞ്ചിനീയര്‍മാരെ ഈ പാലം പണി ഒരുപാട് തവണ മുട്ടുകുത്തിച്ചിട്ടുണ്ടത്രേ. പാലം കടന്ന് ഞങ്ങളെത്തിയത് ദേശാടനപക്ഷികളുടെ ഇടനാഴിയിലാണ്. ഇതൊരു സംരക്ഷിതപ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. യുകോണില്‍ നിന്ന് അലാസ്കയിലേക്കും അവിടെന്ന് തിരിച്ച് ഇങ്ങോട്ടും പറക്കുന്ന പക്ഷികളുടെ വിശ്രമസ്ഥലമാണ് പിക്ക്ഹാന്‍ഡില്‍ സൈറ്റ്. ചതുപ്പ് നിലങ്ങളും, കാടും, മലയും, ചേര്‍ന്ന വളരെ വൈവിധ്യമാണ് ഇവിടുത്തെ പരിസ്ഥിതി.


Foxtail Barley

പുഴക്കരികിലെ വിശ്രമസ്ഥലത്ത് രണ്ട് വണ്ടികൾ നിര്‍ത്തിയിട്ടിട്ടുണ്ട്. വെള്ളത്തിലിറങ്ങാതെ പുല്ലുകള്‍ക്കിടയിൽ അമ്മ താറാവും കുഞ്ഞുങ്ങളും വിശ്രമിക്കുന്നു. കാണാൻ ഭംഗിയുള്ള ഫോക്സ്ടെയിൽ ബാര്‍ലി(Foxtail Barley)യെന്ന പുല്ലാണ് ഇവിടെയധികമായിട്ടുള്ളത്. ഞങ്ങളെ പോലെ കുറച്ചു നേരത്തെ വിശ്രമത്തിന് ഇറങ്ങിയവർ അവരുടെ നായയെ നിയന്ത്രിക്കാൻ പാടുപെടുന്നുണ്ട്. താറാവുകളെ കണ്ടിട്ടാണ് നായ അവരുടെ പിടിയില്‍ നിന്ന് കുതറാൻ ശ്രമിക്കുന്നത്. Land of Midnight Sun എന്നറിയപ്പെടുന്ന വൈറ്റ്ഹോര്‍സിലെ നിവാസികളാണ്. ജീവിതത്തിലെ ശിഷ്ടകാലം സ്വസ്ഥമായി ജീവിക്കാനായിട്ടാണ് അവർ യുകോണിലേക്ക് താമസം മാറിയത്. നേപ്പാള്‍, ന്യൂസീലാന്‍ഡ്‌, ബംഗ്ലാദേശ് എന്നിവിടങ്ങളിലായിരുന്നുവെത്രേ ഇത്രയും കാലം. ഇനിയുള്ള കാലം തിരക്കില്‍ നിന്നൊഴിഞ്ഞ് നില്‍ക്കണം... പലതരം ആളുകള്‍ പല മോഹങ്ങള്‍. അതിരുകളില്ലാത്ത ആകാശ ചോട്ടിൽ കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളെ നട്ട് നനക്കുന്നവർ. പിക്ക്ഹാന്‍ഡില്‍ വിട്ടാല്‍ ഇനി ബീവര്‍ ക്രീക്കിലെ നിര്‍ത്തൂ. ബീവര്‍ ക്രീക്കിൽ ഒരു ചെറിയ എയര്‍സ്ട്രിപ്പുണ്ട്. വണ്ടിക്കാവശ്യമുള്ള പെട്രോളും അവിടെന്നു തന്നെ അടിക്കണം. അത് കഴിഞ്ഞിട്ടാണ് യു.എസ് കസ്റ്റംസ് സ്റ്റേഷന്‍. പിക്ക്ഹാന്‍ഡില്‍ സൈറ്റിൽ നിന്ന് ഹൈവേയിലേക്ക് കയറിയതും റോഡരികില്‍ കുറച്ചാളുകൾ കൂടി നിന്ന് ഫോട്ടോയെടുക്കുന്നുണ്ട്. കരടിയായിരിക്കുമെന്നാണ് കരുതിയത്‌. പക്ഷെ സ്പ്രൂസ് മരത്തിലിരിക്കുന്ന ബാള്‍ഡ്‌ ഈഗിളാ(Bald Eagle)യിരുന്നു അവിടെ ഫോട്ടോക്ക് പോസ് ചെയ്തിരുന്നത്. ഞങ്ങള്‍ വണ്ടി സൈഡാക്കുമ്പോഴേക്കും ഈഗിൾ പറന്നുപോയി.




ബാള്‍ഡ്‌ ഈഗിളിന്‍റെ ഫോട്ടോ കിട്ടാത്ത വിഷമമൊരാള്‍ക്ക്, എനിക്കാണെങ്കില്‍ അതിനെ ശരിക്കൊന്ന് കാണാനായിരുന്നു മോഹം. കാരണം ജൂണില്‍ ബ്രിട്ടീഷ്‌ കൊളംബിയയിലെ ഒരു ക്യാമ്പ്‌ഗ്രൗണ്ടിൽ വെച്ച് അമേരിക്കന്‍ ബാള്‍ഡ്‌ ഈഗിളും കനേഡിയൻ ഗൂസും തമ്മിൽ അടി നടന്നത് റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. രാജ്യങ്ങള്‍ തമ്മിൽ ഇല്ലാത്ത അടിപിടിയാണ് പക്ഷികള്‍ക്കിടയിൽ. പിന്നെ അതിന്‍റെ പേരും...തലയിൽ നിറയെ വെള്ള തൂവലുകളുണ്ടതിന്. ‘വൈറ്റ്ഹെഡെഡ്’ എന്നര്‍ത്ഥം വരുന്ന ശാസ്ത്രീയ നാമമുള്ളത് കൊണ്ടാണ് പേരിങ്ങിനെയായത്‌, അല്ലാതെ പരുന്തിന് കഷണ്ടിയൊന്നുമില്ല. അമേരിക്കയുടെ ദേശീയ ചിഹ്നമാണ് ഈ വിദ്വാന്‍.

വംശനാശഭീഷണി നേരിടുന്ന പക്ഷിയാണ്. കരടിയെ നോക്കുന്നത് നിര്‍ത്തി ഞാൻ പക്ഷി നോട്ടകാരിയായി. കുറെ ദൂരം മുന്നോട്ട് പോയപ്പോള്‍ പരുന്ത് സ്പ്രൂസ് മരത്തിൽ ഇരിക്കുന്നത് കണ്ടു. ഹുസൈനോട് പറഞ്ഞതും കാര്‍ തിരിച്ചു. അതിനെ പേടിപ്പിക്കാതെ വണ്ടി ഒതുക്കി നിര്‍ത്തി ക്യാമറയുമായി പുറത്തിറങ്ങി. ഒരു മടിയുമില്ലാതെ ഫോട്ടോയെടുക്കാന്‍ അത് ഇരുന്നു കൊടുത്തു. കൂട്ടുകാരന്‍റെ ചിറകടിയൊച്ച കേട്ടപ്പോള്‍ ‘കണ്ടല്ലോ, ഇനി ഞാന്‍ പോയ്ക്കോട്ടെ’ന്ന ഭാവത്തില്‍ തലച്ചെരിച്ച് നോക്കി പറന്നു പോവുകയും ചെയ്തു.                                            (തുടരും...)

14 comments:

  1. അലക്സ ഹൈവേയുടെ നിര്‍മ്മാണച്ചരിത്രത്തിലൂടെ ഇന്ത്യക്കാരനായ ദ്രുവ് ബോഗ്ര എന്ന സൈക്കിള്‍യജ്ഞക്കാരനെയും മറ്റും‍ പരിചയപ്പെട്ട് ബാഡ് ഈഗിളിന്‍റെ പടവും പിടിച്ചെടുത്ത്......
    നല്ല വിവരണവും ഫോട്ടോകളും....
    ആശംസകള്‍

    ReplyDelete
    Replies
    1. ദ്രുവിനെ അലാസ്ക ഹൈവേയില്‍ വച്ച് കാണാനാണ് യോഗം... നന്ദി തങ്കപ്പന്‍ ചേട്ടാ ആദ്യ വായനക്കും കമന്റിനും :)

      Delete
  2. 2400 കിലോമീറ്റര്‍ ഹൈവേ പണിയാന്‍ വെറും എട്ടു മാസം .ജനവാസമില്ലാത്ത പ്രദേശങ്ങള്‍ ആണെങ്കിലും വല്ലാത്തൊരു ലക്‌ഷ്യം തന്നെ .വെറുതെ ജനിച്ചു ഉണ്ടും ഉറങ്ങിയും മരിച്ചു തീരുന്ന മനുഷ്യര്‍ക്കിടയില്‍ ദൃവിനെപ്പോലുള്ളവരാനു ഒരു മാട്ടം ഉണ്ടാക്കുന്നത്‌ .പതിവുപോലെ നല്ല വിവരണം ,ഉഗ്രന്‍ ഫോട്ടോകള്‍

    ReplyDelete
    Replies
    1. വെട്ടത്താന്‍ ചേട്ടാ, യുദ്ധം പേടിച്ച് ഉണ്ടാക്കിയതല്ലേ? ദ്രുവിനെ പോലുള്ളവര്‍ ഒരു മോട്ടിവേഷനാണ്...

      Delete
  3. .സത്യത്തിൽ മുബിച്ചേച്ചി സഞ്ചാരസാഹിത്യകാരിയെന്ന ലേബലിലേയ്ക്ക്‌ മാറാൻ പോകുവാണോയെന്നാ എന്റെ സംശയം.

    ക്യാനഡയിൽ
    വെച്ച്‌
    നമ്മുടെ രാജ്യക്കാരനെ കണ്ടുമുട്ടിയതും,ഹൈവേ നിർമ്മാണത്തെക്കുറിച്ച്‌ വിവരിച്ചതും എല്ലാം കണ്മുന്നിൽ കാണുന്നതുപോലെ തോന്നിച്ചു .അടുത്ത ഭാഗം വായിക്കാൻ കാത്തിരിക്കുന്നു .

    ReplyDelete
    Replies
    1. ജൂലൈയില്‍ യാത്ര പോയതിന്‍റെയാണ് സുധി. ഒറ്റ പോസ്റ്റില്‍ തീര്‍ക്കാന്‍ പറ്റില്ല... അടുത്ത ഭാഗം ഇട്ടിട്ടുണ്ട് :)

      Delete
  4. യാത്ര തുടരട്ടെ..

    ReplyDelete
    Replies
    1. കൂടെ കൂടിക്കോള്ളൂട്ടോ... ഇടയ്ക്ക് മുങ്ങരുത് :)

      Delete
  5. ചരിത്രത്തിന്റെ 1500മയിൽ താണ്ടുന്നതിനിടയിൽ
    അനേകം കഥാപാത്രങ്ങളായി കണ്ട സൈക്കിളോട്ടക്കാരനായ
    ഇന്ത്യൻ, പക്ഷി നോട്ടക്കാരിയായ മുബി , നല്ലൊരു സാരഥിയും
    ഫോട്ടോപിടുത്തക്കാരനുമായ ഹുസൈൻ , ...,..., അങ്ങിനെ ഇവരെല്ലാവരും
    കൂടി വായനയേയും കാഴ്ചകളേയും മനോഹരമാക്കിയ ഒരു രചന കൂടി..!


    ReplyDelete
    Replies
    1. നന്ദി മുരളിയേട്ടാ...

      Delete
  6. Very good writing Mubi , I started reading this only the other day , so now reading all your post one by one . Right now I am reading this at work and can't stop reading ..good work

    If my manager pick me up for reading this at work , I will blame you ..:) ...just joking ..but it is really good and I enjoy it ..I have got enough to read for couple days since I am reading all your posting now ..Hope you will post new one by then ...

    thanks and regards
    Santhosh Varghese

    ReplyDelete
    Replies
    1. തുടര്‍ന്നു വായിക്കുന്നുന്ന് കേള്‍ക്കുന്നത് തന്നെയാണ് എഴുത്തുകാരന്‍റെ ഏറ്റവും വലിയ സന്തോഷം... നന്ദി സുഹൃത്തേ :) സ്നേഹം

      Delete