Sunday, October 30, 2016

വൈറ്റ്ഹോര്‍സ്

ഭാഗ്യാന്വേഷികള്‍ വഴിനടന്ന വടക്കേ ക്ലോണ്ടിക് ഹൈവേയിലൂടെയാണ് ഞങ്ങള്‍ വൈറ്റ്ഹോര്‍സിലേക്ക് മടങ്ങുന്നത്. മറ്റ് റൂട്ടുകളെ പോലെ ഈ ഹൈവേയും ഗോള്‍ഡ്‌ റഷ് കാലത്ത് ആളുകളുടെ സഞ്ചാരപഥത്തില്‍ ഉള്‍പ്പെട്ടതിനാല്‍ ഇവിടെയുള്ള സ്ഥലങ്ങളില്‍ ചിലതിന് ചരിത്ര പ്രധാന്യമേറെയുണ്ട്. യുകോണ്‍ പാസ്പോര്‍ട്ട്‌ തിരിച്ചും മറിച്ചും നോക്കി ഇനിയും കാണാന്‍ ബാക്കിയുള്ള സ്ഥലങ്ങളെ കുറിച്ച് ആലോചിച്ചും ഇതുവരെ കണ്ടതിന്‍റെ അവലോകനവുമായി ഞങ്ങളുടെ യാത്ര പുരോഗമിക്കുകയാണ്.ടോപ്‌ ഓഫ് ദി വേള്‍ഡും, ഡംപ്സ്റ്റര്‍ ഹൈവേയിലൂടെയും പോയി വന്നത് കൊണ്ടാവും, ഹുസൈന്‍റെ മുഖത്ത് ‘ഇതൊക്കെയെന്തു” എന്നൊരു ഭാവമില്ലേന്നൊരു സംശയം...ആറേഴ് മണിക്കൂര്‍ ഡ്രൈവുണ്ട് വെള്ള കുതിരകളുടെ കുഞ്ചിരോമങ്ങളെ പോലെ പായുന്ന യുകോണ്‍ നദിയോഴുകുന്ന നാട്ടിലേക്ക്.


Whitehorse in Winter/ Photographed by James Paul & ; Robins Thomas, Yukon
രണ്ട് മണിക്കൂര്‍ ഡ്രൈവ് കഴിഞ്ഞിട്ട് ഞങ്ങള്‍ വിശ്രമിക്കാന്‍ നിര്‍ത്തിയത് മൂസ് ക്രീക്ക് ലോഡ്ജിലാണ്. 2016ല്‍ നിന്ന് കാലം ഞങ്ങളെയെടുത്തു ഏതോരു നൂറ്റാണ്ടിലേക്കെറിഞ്ഞത് പോലെയായി അവിടെയിറങ്ങിയപ്പോള്‍. ഫോണ്‍ ചെയ്യാന്‍ മരം കയറണം. ഒരു കോണിയൊക്കെ വച്ചിട്ടുണ്ട്. “റേഞ്ച് കിട്ടാന്‍ തെങ്ങില്‍ കയറണ”മെന്ന മൊബൈല്‍ ഫോണ്‍ ഇറങ്ങിയ കാലത്തെ തമാശയെ ഓര്‍മ്മിക്കും പോലെ കറുത്ത ഫോണ്‍ മരത്തിന്‍റെ മുകളിലിരുന്നെനെ നോക്കുന്നുണ്ട്. താഴെ വീണാല്‍ അവിടെത്തന്നെ കിടക്കേണ്ടി വരുമെന്ന ഭീഷണിയൊക്കെ നിഷ്ക്കരുണം അവഗണിച്ച് ഞാന്‍ കോണിയില്‍ അള്ളിപ്പിടിച്ച് കയറി. ട്യൂണി($2.00 coin)യിട്ട് ഫോണ്‍ തിരിച്ചപ്പോളൊരു വലിച്ചു നീട്ടിയ ശബ്ദം കേട്ടതോടെ മനസ്സിലായി ഇത് അലങ്കാരത്തിന് വച്ചതല്ലെന്ന്. ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്ക് ഫോണ്‍ ചെയ്ത ആഹ്ളാദത്തില്‍ ഞാന്‍ കോണിയിറങ്ങി. നിലത്ത് കാല് കുത്തിയപ്പോള്‍ പിന്നില്‍നിന്ന് “ഹാവൂ...” ന്നുള്ള ദീര്‍ഘനിശ്വാസമുതിര്‍ന്നത് ആ ഫോണില്‍ കേട്ട ശബ്ദത്തേക്കാള്‍ പരിതാപകരമായിരുന്നു.




മരം കയറ്റം കഴിഞ്ഞാണ് ഞങ്ങള്‍ ലോഡ്ജിനുള്ളിലേക്ക് കയറിയത്. മരം കൊണ്ട് നിര്‍മ്മിച്ച കെട്ടിടത്തിന് ചുറ്റിലും വച്ചിരിക്കുന്ന പലതരം ശില്‍പങ്ങള്‍ തദേശിയരായ ആര്‍ട്ടിസ്റ്റുകളുണ്ടാക്കിയതാണ്. ഉടമസ്ഥരുടെ കലാബോധം സമ്മതിക്കണം. നമ്മള്‍ ആക്രിക്കച്ചവടക്കാര്‍ക്ക് തൂക്കി കൊടുക്കുന്ന സാധനങ്ങളാണ് അവിടെ അലങ്കരിച്ച് കൂട്ടിയിരിക്കുന്നത്. കൂട്ടത്തില്‍ മൂസിന്‍റെ കൊമ്പും, കരിബൂന്‍റെ തോലും കൊമ്പും ഒക്കെയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കൊതുകിന്‍റെ മരം കൊണ്ടുള്ള ശില്‍പ്പമുണ്ടാക്കി വച്ചിട്ടുണ്ട് ലോഡ്ജിന്‍റെ മുന്നില്‍ തന്നെ. മറ്റൊരു കാര്യം പറയാന്‍ വിട്ടു പോയത് ഈ സ്ഥലങ്ങളിലെല്ലാം ഉപയോഗത്തിനുള്ള സാധനങ്ങള്‍ വൈറ്റ്ഹോര്‍സില്‍ നിന്ന് കൊണ്ടുവരേണ്ടതിനാല്‍ വില കൂടുതല്‍ നല്‍കണം. ഒന്നും പാഴാക്കി കളയരുതെന്ന ബോര്‍ഡുകള്‍ ലോഡ്ജില്‍ മിക്കയിടത്തും കാണാം. കാപ്പിയും ഒരു ആപ്പിള്‍ അപ്പവും ഓര്‍ഡര്‍ ചെയ്തു ഞങ്ങള്‍ ലോഡ്ജിലെ ഒഴിഞ്ഞ ക്യബിനിന്‍റെ വരാന്തയിലിരുന്നു.




കാപ്പി കുടി കഴിഞ്ഞ് അവിടെന്നിറങ്ങിയാല്‍ ഇനി പെല്ലി ക്രോസ്സിങ്ങിലെ നിര്‍ത്തൂ. പെല്ലി നദിയുടെ അടുത്തുള്ള ഈ സ്ഥലത്തെ ജനസംഖ്യ 300 പേരാണ്. സെല്‍കിര്‍ക്ക് ഫസ്റ്റ് നേഷന്‍സ് കമ്മ്യൂണിറ്റിയിലുള്ള ആളുകളാണ്. യുകോണ്‍ ക്വസ്റ്റ് മത്സരത്തിലെ ഒരു പ്രധാന ചെക്ക്‌ പോയിന്റാണ് പെല്ലി ക്രോസിംഗ്. ഡവ്സണിന്‍റെയും വൈറ്റ് ഹോര്‍സിന്‍റെയും നടുവിലായി കിടക്കുന്ന പെല്ലി ക്രോസിംഗ്, ഹൈവേ നിര്‍മ്മാണവേളയിലെ നിര്‍മ്മാണ തൊഴിലാളികളുടെ ക്യാമ്പ്‌ സൈറ്റായിരുന്നു. മൂസ് ക്രീക്കില്‍ നിന്ന് ഞങ്ങള്‍ പെല്ലി ക്രോസിംഗിലെത്തുമ്പോഴേക്കും ആപ്പിളപ്പത്തിന്‍റെ ഊര്‍ജ്ജം തീര്‍ന്നിരുന്നു. അവിടെയാകെയുളൊരു സര്‍വീസ് സ്റ്റേഷന്‍ നടത്തുന്നത് രണ്ടു കൌമാരക്കാരാണ്. അലസതയൊന്നുമില്ല, ചുറുച്ചുറുക്കോടെ ജോലി ചെയ്യുന്ന തിരക്കിലാണ്. പെട്രോള്‍ അടിച്ചതിന്‍റെ പൈസ കൊടുത്ത് പോരുമ്പോള്‍ ഒരാള്‍ ഓടി വന്ന്, കോഫിയോ / പോപ്പ്കോണോ എടുത്തോളൂ ഫ്രീയാണെന്ന് പറഞ്ഞിട്ട് പോയി. കുട്ടികള്‍ തന്നൊരു പായ്ക്ക് ചൂടുള്ള പോപ്പ്കോണുമായി ഞങ്ങള്‍ സന്തോഷത്തോടെ അവിടെന്ന് പോന്നു.



യുകോണ്‍ നദി അഞ്ച് നീര്‍ച്ചാലുകളായി ഒഴുകുന്ന സ്ഥലമാണ് “ഫൈവ് ഫിംഗര്‍ റാപ്പിഡ്സ്.” വെള്ളം ശക്തമായി തന്നെയാണ് നീര്‍ച്ചാലുകളിലൂടെ ഒഴുകുന്നതെങ്കിലും കിഴക്കേയറ്റത്തേത് മാത്രമാണ് സഞ്ചാരയോഗ്യം. മറ്റേതെല്ലാം ആളെ കൊല്ലികളാണ്. ഇതറിയാതെ ഗോള്‍ഡ്‌ റഷിന്‍റെ സമയത്ത് ഇതിലൂടെ തോണികളിലും, ചങ്ങാടങ്ങളിലും, പോയവര്‍ മാത്രമല്ല വലിയ ബോട്ടും ആവിക്കപ്പലുമൊക്കെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. റാപ്പിഡ്സിനെ കുറിച്ച് ജാക്ക് ലണ്ടന്‍ തന്‍റെ പുസ്തകമായ "കാള്‍ ഓഫ് ദി വൈല്‍ഡി"ല്‍ പരാമര്‍ശിക്കുന്നുണ്ട്. 1927 ആയപ്പോഴേക്കും അഞ്ച് നീര്‍ച്ചാലുകള്‍ക്കിടയിലെ ഏറ്റവും അപകടകാരിയായ പാറ പൊട്ടിച്ച് സഞ്ചാരപാതയിലെ വീതി ഇരുപതടി കൂട്ടിയിട്ടുണ്ട്. കാണാന്‍ ഭംഗിയൊക്കെയുണ്ടെങ്കിലും ശക്തമായ അടിയൊഴുക്കുള്ള സ്ഥലമാണ് “ഫൈവ് ഫിംഗര്‍ റാപ്പിഡ്സ്” അത്രയ്ക്കങ്ങോട്ട് വിശ്വസിക്കാന്‍ വയ്യ. റാപ്പിഡ്സിന്‍റെ വ്യൂ പോയിന്റിനരികില്‍ വണ്ടി നിര്‍ത്തി ഫോട്ടോയെടുത്ത് കൊണ്ടിരിക്കുമ്പോഴാണ് സൈക്കിള്‍ സവാരിക്കാരായ ദമ്പതികള്‍ ഞങ്ങള്‍ക്കരികിലെത്തിയത്.




അര്‍ജന്റീന ലക്‌ഷ്യം വെച്ച് 2016 ജൂണില്‍ ടെക്സാസില്‍ നിന്ന് സൈക്കിളുമെടുത്തിറങ്ങിയതാണ് ജെന്നിയും കേര്‍ട്ടിസും. യുകോണ്‍ നദിയുടെ പശ്ചാത്തലത്തില്‍ അവരുടെ ഫോട്ടോയെടുത്ത് കൊടുക്കണമെന്ന് പറഞ്ഞപ്പോള്‍ ക്യാമറാമാന് സന്തോഷമായി. അവരുടെ ഫോണില്‍ ഹുസൈനെടുത്ത ഫോട്ടോ ജെന്നിയുടെ July 18ലെ ബ്ലോഗ് പോസ്റ്റിലുണ്ട്. പരസ്പരം യാത്ര പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു. സൈക്കിളില്‍ അലാസ്ക ഹൈവേയിലൂടെ ദ്രുവും, ക്ലോണ്ടിക് ഹൈവേയിലൂടെ ജെന്നിയും കേര്‍ട്ടിസും വൈറ്റ്ഹോര്‍സില്‍ വച്ച് ആഗസ്റ്റ്‌ ഇരുപതാം തിയതി കണ്ടുമുട്ടുകയും, 400 കി.മിറ്ററോളം പിന്നീട് ഒന്നിച്ച് യാത്ര ചെയ്യുകയും ചെയ്തിരിക്കുന്നു. വിവിധ ദിശകളില്‍ നിന്ന് പല വഴികളിലൂടെ സഞ്ചരിച്ച മൂന്നു കൂട്ടര്‍ യാത്രയുടെ ഏതോ ഘട്ടങ്ങളില്‍ വച്ച് കണ്ടതും പരിചയപ്പെട്ടതും യാദൃശ്ചികമാകാം...


Carmacks Coalmine Cabin

കാര്‍മാക്സാണ് അടുത്ത ലക്‌ഷ്യം. ചീസ് സാന്റ്_വിച്ച് പോലെ സ്വര്‍ണ്ണം കണ്ടൂന്ന് പറഞ്ഞ അതെ കാര്‍മാക്കിന്‍റെ പേരാണ് കല്‍ക്കരിഖനനത്തിലൂടെ പ്രശസ്തമായ ഈ സ്ഥലത്തിന് ഇട്ടിരിക്കുന്നത്. ഇവിടെ രണ്ടു കല്‍ക്കരി ഖനികള്‍ കണ്ടുപിടിച്ചിട്ടാണ്
 1896ല്‍ കാര്‍മാക്ക് ബോണാന്‍സ ക്രീക്കില്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയത്. കാര്‍മാക്സിലെ കോള്‍ മൈന്‍ ക്യാമ്പ്‌ഗ്രൗണ്ടില്‍ തിരക്കായിരുന്നു. കാര്‍മാക് നിര്‍മ്മിച്ച ക്യാബിനിപ്പോളൊരു കോഫി ഷോപ്പാണ്. അവിടെ അദ്ദേഹം ഉപയോഗിച്ചിരുന്ന സാധനങ്ങളും സൂക്ഷിച്ചിട്ടുണ്ട്. അതില്‍ പഴയ അമേരിക്കന്‍ ശാസ്ത്ര ജേര്‍ണലുകളുടെ കോപ്പികളും കാണാം. ആ കോഫി ഷോപ്പിലെ ബര്‍ഗറിനെ കുറിച്ചേറെ കേട്ടിരുന്നു. അതൊരെണ്ണം ഓര്‍ഡര്‍ ചെയ്ത് ഞങ്ങള്‍ “സൈക്കോ പാത്തെ”ന്ന് പേരിട്ടിരിക്കുന്ന ചവിട്ടുപടികളിറങ്ങി യുകോണ്‍ നദി തീരത്തേക്ക് നടന്നു. പുരാവസ്തു ഗവേഷകര്‍ക്ക്‌ ഇവിടെന്ന് അവസാന ഹിമയുഗത്തില്‍ ജീവിച്ചിരുന്ന മനുഷ്യരുടെ അസ്ഥിപഞ്‌ജരങ്ങള്‍ കിട്ടിയിട്ടുണ്ടത്രെ. സൈക്കോ പാത്തിലൂടെ തിരിച്ചു കയറി ഓര്‍ഡര്‍ ചെയ്ത ചിക്കന്‍ ബര്‍ഗറും വാങ്ങിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.




സാധനൊക്കെ നന്നു, പാത്തൂന് മാണ്ടാ...
കാര്‍മാക്സില്‍ ഇറങ്ങിയതിന് ശേഷം വൈറ്റ്ഹോര്‍സെത്തുന്നത് വരെ മഴ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. സാധാരണയായി മഴയാത്രകള്‍ ഞാന്‍ ആസ്വദിക്കാറുണ്ട്, എന്നാലിത് അത്തരത്തിലൊന്നായില്ല. ഇന്നും പെയ്തു തോരാത്ത ആ മഴ ഏഷ്യാനെറ്റിന്‍റെ ‘ദേശാന്തര’ത്തില്‍ പ്രസിദ്ധീകരിച്ചതാണ്, അതിനാല്‍ ഇവിടെ ചേര്‍ക്കുന്നില്ല. കരടി തിന്നുന്ന സോപ്പ് ബെറി പറിച്ചു തിന്നത് വയറു കേടുവരുത്തിയെങ്കിലും വലിയ കോലാഹലമൊന്നുമില്ലാതെ വൈകുന്നേരം അഞ്ചരക്ക് ഞങ്ങള്‍ വൈറ്റ്ഹോര്‍സ് സിറ്റിയിലെത്തി. അന്ന് രാത്രി താങ്ങാനുള്ള ഹോട്ടലില്‍ ചെക്കിന്‍ ചെയ്തു. റിസപ്ഷനില്‍ നില്‍ക്കുന്ന സ്ത്രീയുടെ കൂടെ അവരുടെ ഹസ്ക്കിയുമുണ്ട്. ഡോഗ് സ്ലെഡിംഗ് മത്സരങ്ങളില്‍ മുഷറാകുന്ന ചെക്ക് റിപ്പബ്ലിക്കന്‍ സുന്ദരി ഞങ്ങള്‍ക്ക് വൈറ്റ്ഹോര്‍സില്‍ നടന്നു പോയി കാണാവുന്ന സ്ഥലങ്ങളെ കുറിച്ച് പറഞ്ഞു തന്നു.

ആറു മണിക്ക് ഞങ്ങള്‍ വൈറ്റ്ഹോര്‍സ് സിറ്റിയിലൂടെ നടക്കാനിറങ്ങി. കഴിക്കാന്‍ ബര്‍ഗറും ഉരുളക്കിഴങ്ങ് പൊരിച്ചതും വാങ്ങിച്ച് പാര്‍ക്കിലെ ബെഞ്ചില്‍ ഇരുന്നതും ഒരുത്തനുണ്ട് സൈക്കിളില്‍ ഞങ്ങളുടെ അടുത്തേക്ക് പാഞ്ഞു വരുന്നു. പെങ്ങളെ അന്വേഷിച്ചു നടക്കാണെന്നും വീട്ടിലെത്തിയിട്ട്‌ പാകം ചെയ്യാനായി സ്റ്റീക്സ്‌ വാങ്ങിയതുമെല്ലാം ഞങ്ങളെ കാണിച്ച് അവന്‍ നിര്‍ത്താതെ സംസാരിക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ ജെയ്സന്‍റെ പെങ്ങളെത്തി. കൂട്ടുകാരോടൊപ്പം ചേര്‍ന്ന് മദ്യപിക്കുന്നതിന് അവളെ വഴക്ക് പറയുന്നതിനിടക്ക് ഞങ്ങളെ പരിചയപ്പെടുത്തി കൊടുക്കുന്നുമുണ്ട്‌. എന്തായാലും അവരില്‍ നിന്ന് ഒരുവിധത്തില്‍ തടിയൂരി ഞങ്ങള്‍ യുകോണ്‍ നദിക്കരയിലുള്ള വാട്ടര്‍ഫ്രണ്ട് വാര്‍ഫിലേക്ക് നടന്നു. 



Healing Totem Pole, Whitehorse 

പഴയ ഫയര്‍ഹൗസും റയില്‍വേ സ്റ്റേഷനും, റോട്ടറി പാര്‍ക്കും ഉള്‍പ്പെടുന്ന ഈ സ്ഥലത്ത് തിരക്കുണ്ട്‌. വൈറ്റ് പാസ്സ് ബില്‍ഡിംഗിനടുത്തുള്ള ടോറ്റം പോളിന് മുന്നിലെത്തി. പതിനൊന്ന് മീറ്റര്‍ നീളമുള്ള ഈ ടോറ്റം പോള്‍ 2012 ല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ ജീവിതം പണയപ്പെടുത്തിയ ഗോത്രവംശരുടെ ഓര്‍മ്മക്കായി സ്ഥാപിച്ചതാണ്. ചായങ്ങളില്‍ വെളുപ്പും, കറുപ്പും, ചുവപ്പും നിറങ്ങളാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. വെള്ള നിറം വിശുദ്ധിയും സമാധാനവും, കറുപ്പ് അധികാരവും, ചുവപ്പ് യുദ്ധവും രക്തവുമാണ് പ്രതിപാദിക്കുന്നത്. 20 ശില്പചിത്രകാരന്മാര്‍ ഇരുപത് ആഴ്ച കൊണ്ട് കൊത്തിയെടുത്ത ടോറ്റംപോള്‍ പണിയുമ്പോള്‍ വീണ മരച്ചീളുകള്‍ ശേഖരിച്ച് ആചാരപരമായി കത്തിച്ചതിന് ശേഷം ആ ചാരവും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ഇന്ന് മയക്കുമരുന്നിനും മദ്യത്തിനും അടിമപ്പെട്ട അവരുടെ തലമുറയെ രക്ഷിക്കാനും കൂടിയാണിതെന്ന കാര്യമറിഞ്ഞോ അറിയാതെയോ അതിനടുത്ത ബെഞ്ചില്‍ ഒരാള്‍ കിടക്കുന്നുണ്ട്. ജെയ്സണും പെങ്ങളും വഴക്കിട്ട് പോയതും ഇതിലെ തന്നെ...


Totem Pole
യുകോണ്‍ നദിയില്‍ തോണി തുഴഞ്ഞ് പരിശീലിക്കുന്ന കുട്ടികളെ നോക്കി നേരം പോയതറിഞ്ഞില്ല. പരിശീലനത്തിനിടയില്‍ ഒരാളുടെ തോണി മറിഞ്ഞു. അവരെ നോക്കി നില്‍ക്കുന്ന എനിക്കുള്ള വെപ്രാളം ആ കുട്ടിക്കോ അവന്‍റെ പരിശീലകനോയില്ല. പുഴയുമായി നല്ല ചങ്ങാത്തത്തിലാണെന്ന് കുട്ടിയെന്ന് തോന്നി. അതിനടുത്തുള്ള  1900 ല്‍ നിര്‍മ്മിച്ച യുകോണ്‍ വൈറ്റ്പാസ്സ് റെയില്‍വേ റൂട്ടിന്നും പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റേഷന് മുന്നില്‍ യുകോണ്‍ ക്വസ്റ്റിന്‍റെ വലിയൊരു ചിത്രത്തില്‍ ഹസ്ക്കികളുടെ അടുത്ത് ചിരിച്ചു നില്‍ക്കുന്നുണ്ട് ബ്രെന്‍റ് സാസ്. ഹുസൈന്‍റെ ഹീറോയാണ്. 2017 ഫെബ്രുവരിയില്‍ തുടങ്ങുന്ന യുകോണ്‍ ക്വസ്റ്റിന് ബ്രെന്‍റ് സാസിനോടൊപ്പം പോകുന്നതൊക്കെയാണ് മൂപ്പരുടെ കുഞ്ഞു സ്വപ്നം!


Kayak Training in Yukon River

വൈറ്റ്ഹോര്‍സില്‍ കാണണമെന്ന് കരുതിയിരുന്ന ഹിമയുഗ ചരിത്രം പറയുന്ന ബെറിംഗിയ സെന്‍ററും, സാല്‍മണുകള്‍ മുട്ടയിടാന്‍ പോകുന്നത്(Salmon Run)കാണുന്നതിനുള്ള ഫിഷ്‌ ലാഡറും അടുത്ത വരവിലേക്ക് മാറ്റിവെക്കേണ്ടി വന്നു. ഡാമിനടുത്ത് കരടിയെ കണ്ടിരുന്നു ഇപ്പോള്‍ അങ്ങോട്ട്‌ പോകേണ്ടെന്ന് ജെയ്സന്‍ മുന്നറിയിപ്പ് തന്നതിനാല്‍ ആ ശ്രമവും ഉപേക്ഷിച്ചു. യുകോണിന്‍റെ ആദ്യ തലസ്ഥാനമായിരുന്ന ഡവ്സണില്‍ നിന്ന് വന്നതിനാലാവണം ഇപ്പോഴത്തെ തലസ്ഥാനമായ വൈറ്റ്ഹോര്‍സുമായി ഇണങ്ങാന്‍ ഞങ്ങള്‍ പ്രയാസപ്പെടുന്നത് പോലെ. നഗരത്തിലെ തിരക്ക് കുറഞ്ഞിട്ടില്ല, അധികം കറങ്ങി നടക്കാതെ ഞങ്ങള്‍ ഹോട്ടല്‍ മുറിയിലെത്തി. നാളെ വീണ്ടും അതിര്‍ത്തി കടന്ന് അലാസ്ക്കയിലെ ചില സ്ഥലങ്ങളിലേക്ക്....                                                              (തുടരും)                        

8 comments:

  1. ടെക്‌സാസിൽ നിന്നും അർജന്റീനയിൽ പോകാനിറങ്ങിയവർ യൂക്കോണിലെത്തിയതിന്റെ ഭൂമിശാസ്ത്രം പിടികിട്ടുന്നില്ല? ജെന്നിയുടെ ബ്ലോഗ് ലിങ്ക് തരാമോ?

    ReplyDelete
  2. അത് കറക്റ്റ്. ഇവര് കറങ്ങാന്‍ തന്നെ തീരുമാനിച്ചിറങ്ങിയിരിക്ക്യാണ്. മൂന്നോ നാലോ വര്‍ഷത്തെ വിശാലമായ പരിപാടിയാണ്. പ്രൂടോ ബേ വരെ പറന്ന്, പിന്നെ റോഡില്‍. അവരുടെ റൂട്ട് എഴുതിയാല്‍ ഈ പോസ്റ്റില്‍ അതിനെ സ്ഥലമുണ്ടാകൂ. ദ്രുവിനെ കണ്ടത് പറയാന്‍ വേണ്ടിയാണ് ഞാന്‍ ഇവരെ കുറിച്ച് എഴുതിയത്. http://www.crazyguyonabike.com/doc/CJBikeTours2016

    ReplyDelete
  3. പുത്തനറിവുകള്‍ പകര്‍ന്നുനല്‍കിയ മനോഹരമായ യാത്രാവിവരണം!
    ആശംസകള്‍

    ReplyDelete
    Replies
    1. സ്നേഹംനിറഞ്ഞ പ്രോത്സാഹനങ്ങള്‍ക്ക് നന്ദി തങ്കപ്പന്‍ ചേട്ടാ...

      Delete
  4. Replies
    1. ഇക്കാ നന്ദി... സന്തോഷം :)

      Delete
  5. രസകരവും കൗതുകകരവുമായ നവംബറിലെ
    ഈ രണ്ട് യാത്രാകുറിപ്പുകൾക്കും ഞാൻ അഭിപ്രായിച്ചതായി
    ഓർക്കുന്നു ...എന്തോ , എങ്ങിനെയോ അവ പ്രസിദ്ധീകരണമായില്ലെന്ന് തോന്നുന്നു

    ReplyDelete
    Replies
    1. ഇല്യാലോ... മുരളിയേട്ടന്‍ കമന്റ്‌ ഇട്ടിട്ടില്ല. മുഖ പുസ്തകത്തില്‍ വായിച്ചിട്ടുണ്ടാകും. എത്ര വൈകിയാലും ബ്ലോഗില്‍ വരൂന്നറിയാം അതാ തിരക്ക് കൂട്ടാഞ്ഞത്.

      Delete