Monday, October 14, 2019

ആമിൻതാത്ത കാണാത്ത ലണ്ടൻ ഗുഹ..

ഹുസൈൻ പറഞ്ഞിട്ടാണ് മടയിലെ ആമിൻതാത്താൻ്റെ കഥ ഞാൻ കേൾക്കുന്നത്. ചെറുകരയിലെ എന്നത്തേയും വലിയ കഥ പറച്ചിലുകാരിയായ വെല്ലിമ്മയിൽ നിന്ന് കേട്ടതാണത്രേ. തറവാട്ടിലെ കുട്ടികളെ ഒതുക്കിയിരുത്താൻ വെല്ലിമ്മാടെ പ്രധാന ആയുധമായിരുന്നു കഥകൾ. കുട്ടികളും മുതിർന്നവരുമായി ശ്രോതാക്കൾ ഏറെയുണ്ടാവും കോലായിൽ. കഥകളും ഉപകഥകളുമായി വെല്ലിമ്മ ക്ഷീണിച്ച്‌ നിർത്തിയാലും കേൾവിക്കാർക്ക് തൃപ്തിയായിട്ടുണ്ടാവില്ല. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ വെല്ലിമ്മയെനിക്കും കഥകൾ പറഞ്ഞു തന്നിട്ടുണ്ട്. കുടുംബചരിത്രമായാലും, അനുഭവങ്ങളായാലും ഈണത്തിൽ പറഞ്ഞ് കേൾക്കുന്നവരെ കഥയുടെ മാസ്മരികതയിലേക്ക് വലിച്ചിറങ്ങാൻ വെല്ലിമ്മാനെ വെല്ലാനാരുമുണ്ടായിരുന്നില്ല. അടുത്തിടെ വീണ്ടും ആമിൻതാത്തയുടെ കഥ ഹുസൈൻ വീട്ടിലെടുത്തിട്ടു. It must be a fairy tale!! എൻ്റെ ആകാംഷ കണ്ട് കുട്ടികൾ പ്രതികരിച്ചു. ഞങ്ങളോട് പറഞ്ഞ കഥയ്ക്ക് തലയും വാലുമില്ലായിരുന്നുവെന്ന് പ്രത്യേകിച്ച് പറയുന്നില്ല. ഇങ്ങിനെയൊരു കഥ വെല്ലിമ്മ പറഞ്ഞിട്ടുണ്ടോന്നറിയാൻ ഞാൻ നാട്ടിലേക്ക് വിളിച്ചു. അവിടെയുള്ള മുതിർന്നവർക്ക് കഥാപാത്രത്തിൻ്റെ പേര് കേട്ട് പരിചയമുണ്ടെന്നല്ലാതെ മറ്റൊന്നും അറിയില്ല. നല്ല കഥപറച്ചിലുകാരിയായ വെല്ലിമ്മാടെ പേരക്കുട്ടികൾക്കൊന്നും കഥയറിയില്ലെന്ന് ഞാനും പരിഭവിച്ചു. ആ 'കഥ കഴിഞ്ഞെന്ന്' കരുതിയിരുന്ന സമയത്താണ് പെങ്ങളുടെ ശബ്ദസന്ദേശമെത്തിയത്. ഉപ്പാൻ്റെ പെങ്ങൾ ചെറുകരയിൽ വന്നപ്പോൾ അവൾ മടയിലെ ആമിൻതാത്താനെ കുറിച്ച് ചോദിച്ചിരിക്കുന്നു. അന്നാണ് അവർക്കും മനസ്സിലായത് അതൊരു കഥ മാത്രമല്ലായിരുന്നൂന്ന്.

"ആമിൻതാത്ത" - Painted by Hussain Chirathodi

വെല്ലിമ്മ കുട്ടിയായിരുന്ന കാലം. അവരുടെ വീട്ടിലേക്ക് പ്രായമായൊരു സ്ത്രി വല്ലപ്പോഴും കുറച്ച് ദിവസം താമസിക്കാനായി വരുമായിരുന്നു. മടയിലെ ആമിൻതാത്ത എന്നാണ് അവരെ വിളിച്ചിരുന്നത്.  ഒരിക്കൽ അവർ തിരിച്ചു പോകുമ്പോൾ വെല്ലിമ്മയടക്കമുള്ള കുട്ടി പട്ടാളങ്ങൾ പിന്നാലെ കൂടി. വഴി നീളെ വർത്തമാനം പറഞ്ഞാണ് ആമിൻതാത്തയുടെയും കുട്ടികളുടെയും ടൂർ പോക്ക്. ഈ നടത്തമവസാനിച്ചതൊരു  നരിമടയുടെ മുന്നിലായിരുന്നു. പരിസരം വീക്ഷിച്ച കുട്ടികളുടെ ആവേശം തണുത്തു.  ആമിൻതാത്തയാണെങ്കിൽ  തിടുക്കപ്പെട്ടു  മട(ഗുഹ)യിലേക്ക് കയറുകയും ചെയ്തു. അതിനകത്ത് കയറിയതിന് ശേഷം അവർ മിണ്ടാതെയായി. കുട്ടികൾ എത്ര വിളിച്ചിട്ടും അവർ പ്രതികരിക്കിച്ചില്ല. അതോടെ പേടിച്ചരണ്ട കുട്ടി പട്ടാളം തിരിച്ച് വീട്ടിലേക്ക് ഓടി. തൻ്റെ അനുഭവമാണ് വെല്ലിമ്മ മക്കൾക്കും പേരക്കുട്ടികൾക്കും പറഞ്ഞു കൊടുത്തത്. അമ്മായി പറഞ്ഞപ്പോഴാണ് നരിമടയിലെ ആമിൻതാത്ത ഭാവനാസൃഷ്ടിയല്ല ജീവിച്ചിരുന്ന കഥാപാത്രമായിരുന്നുവെന്ന് എല്ലാവർക്കും മനസ്സിലായത്. എന്തിനായിരിക്കും അവർ വീട്ടുകാരിൽ നിന്നകന്ന് ഗുഹയിൽ താമസിച്ചത്? അവർക്ക് വിശന്നിരുന്നോ? അവരുടെ കാലഘട്ടം ആരെങ്കിലും  രേഖപ്പെടുത്തിയിരുന്നോ.. എത്ര വേഗമാണ് 'fairy tale' കഥയിൽ നിന്ന് മടയിലെ ആമിൻതാത്തയൊരു നൊമ്പരമായി മാറിയത്?


ലണ്ടനിലെ കെന്റിലുള്ള Chislehurst Caves സന്ദർശിച്ചപ്പോഴാണ് ആമിൻതാത്ത എന്നെ വീണ്ടും പിടികൂടിയത്. മനുഷ്യനിർമ്മിതമായ Chislehurst ഗുഹകൾക്ക് പഴക്കമേറെയുണ്ട്. 30 മീറ്റർ താഴ്ചയും 35 കി.മി നിളവുമുള്ള ഗുഹയിൽ 4000 വർഷങ്ങൾക്ക് മുമ്പ് മനുഷ്യവാസമുണ്ടായിരുന്നുവെന്നൊക്കെ ഗൈഡ്‌ പറയുന്നുണ്ട്. പ്രളയത്തിൽ മുങ്ങിയതിനാൽ ഗുഹയുടെ കുറെ ഭാഗങ്ങൾ പുരാവസ്തുവകുപ്പിന് അടയാളപ്പെടുത്താനായിട്ടില്ല. ഇപ്പോഴും ചിലയിടത്ത് വെള്ളത്തിൻ്റെ കിനിവിറങ്ങുന്നുണ്ട്. ദേശകഥകളിൽ പുരാതന യൂറോപ്പ്യൻഗോത്രങ്ങളിലെ പുരോഹിതൻമാരായ ഡ്രൂയിഡുകൾ(Druids) ഉണ്ടാക്കിയതാണെന്നും, രണ്ടാം ഘട്ടം നിർമ്മിച്ചത് ബ്രിട്ടനിലെത്തിയ റോമാക്കാരാണെന്നും, അവസാന നിർമ്മാണം 500 ADയിൽ ഇംഗ്ലണ്ടിലെ ചില ഭാഗങ്ങൾ പിടിച്ചെടുത്ത ജർമനിയിലെ സാക്സൺ വംശജരായിരുന്നുവെന്നുമാണ്. ഗൈഡ് പറയുന്നത് പതിമൂന്നാം നൂറ്റാണ്ട് മുതൽ സംഗതി ഭൂമിയുടെ അടിയിലുണ്ടെന്നാണ്. എന്തു തന്നെയായാലും കുട്ടികളെയും സ്ത്രീകളെയും ബലി നൽകിയിരുന്ന ഇടങ്ങളും ശിക്ഷാവിധികൾ നടപ്പിലാക്കുന്നതിൻ്റെ ചുവർ ചിത്രങ്ങളും അവിടെയുണ്ട്. ചുണ്ണാമ്പ്(Chalk) കല്ലിൻ്റെയും തീക്കല്ലിൻ്റെയും(Flint) ഖനനത്തിനാണത്രേ ഭൂമി തുരന്നതെന്ന് എഴുതിവെച്ച ചരിത്രം. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യത്തിലാണ് ഇത് സന്ദർശകർക്ക് തുറന്നു കൊടുക്കുന്നത്.


ഒന്നാം ലോകമഹായുദ്ധകാലത്ത് വെടി കോപ്പുകൾ ഗുഹയിൽ സൂക്ഷിച്ചിരുന്നു. പട്ടാളക്കാർ അവിടം വിട്ടുപോയപ്പോൾ അതിൽ കൂൺ കൃഷിയാരംഭിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൻ്റെ രണ്ടാം പകുതിവരെ കൂൺ കൃഷിയായിരുന്നു ഗുഹയിൽ. ബ്രിട്ടനെതിരായ ജർമനിയുടെ ബോംബ് വർഷം തുടങ്ങിയതോടെ കൂൺകൃഷിയിടത്തിൽ ലണ്ടനിലെ ജനങ്ങൾ അഭയം തേടി. 5000ത്തിൽ തുടങ്ങി 15,000 ത്തോളം ജനങ്ങൾ നഗരം ഉപേക്ഷിച്ച് ഗുഹയിലെത്തി. അഭയംതേടിയവർ തന്നെ ക്രമസമാധാന നിയമാവലികളുണ്ടാക്കി ഗുഹാന്തരീക്ഷം താളംതെറ്റാതെ കൊണ്ടു നടന്നു. താൽക്കാലിക ആശുപത്രിയും, വെള്ളമില്ലാത്ത ശുചിമുറികളും, ഡോമെറ്ററികളും, റെജിസ്ട്രേഷൻ കൗണ്ടറുകളും യുദ്ധഭീകരതയെ ഓർമ്മപ്പെടുത്തുന്ന ചിഹ്നങ്ങളായി അവിടെയുണ്ട്. അന്നത്തെ ഗുഹാജീവിതം   ജിൽ ചീസ്‌മാൻ്റെ  A Child's Wartime Memories (1939-1945) എന്ന പുസ്തകത്തിൽ വായിക്കാം. അവർക്കന്ന് ഒൻപത് വയസ്സായിരുന്നു പ്രായം. പുസ്തകം അവിടെയുള്ള ടിക്കറ്റ് കൗണ്ടറിൽ ലഭ്യമാണ്. ഗുഹയിലേക്ക് കടക്കുമ്പോൾ കൈയിൽ തന്ന വിളക്ക് തിരിച്ചു വാങ്ങി ഇരുട്ടിൽ ഞങ്ങളെ നിർത്തി ഗൈഡ് പോയി. പെട്ടെന്ന് ഇടിമുഴക്കം പോലെയുള്ള ശബ്ദം കേട്ട് ഞെട്ടിയോ? കൂട്ടത്തിലെ കുട്ടികളിൽ ചിലർ ചെവി പൊത്തി, തല കാൽമുട്ടുകൾക്കിടയിൽ പൂഴ്ത്തിയിരിക്കുന്നു. പുറത്ത് യുദ്ധമില്ല. ഇതൊരു ചെറിയ കളിയാണ്, എന്നിട്ടുപോലും സഹിക്കാൻ വയ്യ. അന്നത്തേതിനേക്കാൾ പതിന്മടങ്ങ് വീര്യമുള്ളതാണ് ഇന്നുള്ളതെന്നറിഞ്ഞിട്ടും അതിൻ്റെ ഭീകരത താങ്ങാനാവാതെ ഓടുന്നവരെ നമുക്ക് തടയണം, മതിലുകൾ പണിയണം, യുദ്ധത്തിനായി മുറവിളിക്കണം...




യുദ്ധം തീർന്നെങ്കിലും ഗുഹയിലെ കഥകൾ അവസാനിച്ചില്ല. അവിടെനിന്ന് സ്ത്രീകളുടെയും കുട്ടികളുടെയും കരച്ചിലുകളും ചില ശബ്ദങ്ങളും കേൾക്കുന്നുണ്ടെന്നായി. അതന്വേഷിച്ചറിയാൻ പലരും പുറപ്പെട്ടു. ഒരു രാത്രി അവിടെ തനിച്ച് കഴിഞ്ഞാൽ അഞ്ച് പൗണ്ട് പന്തയമൊക്കെയുണ്ടായിരുന്നത്  കർശനമായി നിർത്തിയിട്ടുണ്ട്. കുളക്കരയിൽ സ്ത്രീരൂപം ഇരിക്കുന്നതായും, ആശുപത്രിയുടെയും, ഡ്രൂയിടുകളുടെ ബലിസ്ഥലത്ത് നിന്ന് കുട്ടികളുടെ കരച്ചിലുകളുമാണ് കേട്ടിട്ടുള്ളതത്രേ. ഇപ്പോൾ ഗൈഡില്ലാതെ ഗുഹയിലേക്കിറങ്ങാൻ അനുവദിക്കില്ല. വഴികളും എമർജൻസി എക്സിറ്റുകളൊക്കെ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഇരുട്ട് നിറഞ്ഞ ഗുഹയിലെ നിഗൂഢമായ നിശബ്ദത പേടിയുടെ ആക്കം കൂട്ടുമെന്നിരിക്കെ ഉത്തരം കിട്ടാതെ ബാക്കിയാവുന്നത് നരിമടയിയിലെത്തിയ ആമിൻതാത്ത എന്തിനാവും കുട്ടികളോട് മിണ്ടാതായതും, പേടിപ്പിച്ചതും?? 


24 comments:

  1. 👍You wisely pay tribute to Aminthaatha with a clear cut picture of cave history! Kudos👏👏

    ReplyDelete
  2. ആമിൻത്താത്തയ്ക്കു എന്താവും സംഭവിച്ചിട്ടുണ്ടാവുക? ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    ലണ്ടൻഗുഹാ ചരിത്രത്തിലൂടെ സ്മരണാഞ്ജലി ഒരു മുന്നറിയിപ്പു കൂടിയായി.❤❤

    ReplyDelete
    Replies
    1. കാത്തിരുന്നിട്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല ചേച്ചി. ആമിൻതാത്തയും അവരെ അടയാളപ്പെടുത്താൻ കഴിയുന്നവരും ഇന്ന് ഞങ്ങളോടൊപ്പമില്ല... :( 

      Delete
  3. Nice to read ..Woww.. കുറെ കാലത്തിനു ശേഷം വന്നു വായിച്ച ഒരു ബ്ലോഗ് പോസ്റ്റ് .. എഫ് ബിയുടെ മടുപ്പുകളിൽ നിന്ന് വീണ്ടും ബ്ലോഗിലേക്ക് വരാൻ തോന്നുന്നു .. എഴുതിയില്ലെങ്കിലും വായിക്കാനെങ്കിലും ഇനി ഇവിടൊക്കെ ഉണ്ടാകും .. മടയിലെ ആമിന താത്ത പോലെ ഒരു കഥാപാത്രത്തെ ഞാനും കുട്ടിക്കാലത്തു കേട്ടിട്ടുണ്ട് ..ഒരു കാടൻ രൂപത്തിൽ ..അയാളും ഒരു മലമുകളിൽ ഒരു ഗുഹയിൽ ആണ് ജീവിച്ചിരുന്നത് ..കാക്കയും പൂച്ചയുമൊക്കെ  ആയിരുന്നു അയാളുടെ ഇഷ്ട ഭക്ഷണം .. ഈ പോസ്റ്റ് എന്നെ അങ്ങോട്ടേക്കാണ് കൊണ്ട് പോയത് .. 

    ReplyDelete
    Replies
    1. പ്രവീ... എനിക്കെന്തോ ഇവരെ മറക്കാൻ പറ്റിയില്ല. കഥയായി കേട്ടതാണെങ്കിലും അവരോടൊപ്പം പോയത് വെല്ലിമ്മയായിരുന്നല്ലോ! ഓരോ ദേശത്തുമുണ്ടാവും ഇതുപോലെ ചിലർ... ബ്ലോഗിലേക്ക് ഇടയ്ക്ക് വരൂ :) 

      Delete
  4. ആമിൻതാത്ത ഒരു നൊമ്പരമായി ഗുഹയിൽ മറഞ്ഞു... :(

    ജർമ്മനിയുടെ ബ്രിട്ടൻ ആക്രമണത്തെക്കുറിച്ച് ഇന്നത്തെ "ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസിൽ" എഴുതിയതേയുള്ളൂ... ലിറ്റ്‌ൽ ബ്ലിറ്റ്സ് എന്നാണത്രെ അത് അറിയപ്പെട്ടിരുന്നത്... അതിൽ നിന്നൊക്കെ അന്നത്തെ ജനങ്ങൾ അഭയം തേടിയിരുന്ന സ്ഥലങ്ങൾ കാണുവാനുള്ള ഭാഗ്യം ഉണ്ടായല്ലോ മുബിക്ക്...

    ReplyDelete
    Replies
    1. ബേബി ബ്ലിറ്റ്സ് എന്നും അതിനെ പരാമർശിക്കുന്നുണ്ട്. 30,000 ടൺ  ബോംബുകൾ അന്ന് വർഷിച്ചിരുന്നുത്രെ. രാത്രിയിലായിരുന്നു ആക്രമണം. ഗൈഡ് ഈ കാര്യങ്ങളൊക്കെ പറയുമ്പോൾ എനിക്ക് ചിത്രങ്ങൾ വളരെ വ്യക്തമായിരുന്നു. നോവലിനൊപ്പം സഞ്ചരിക്കുന്നതോണ്ടാവാം... നന്ദി വിനുവേട്ടാ :)

      Delete
  5. പേടിപ്പിച്ചു കളഞ്ഞല്ലോ മുബീ ... എന്നാലും ആ ആമിനതാത്ത എങ്ങോട്ടാവും പോയ്മറഞ്ഞേ ...
    ഈ നിഗൂഢത ഉറങ്ങിക്കിടക്കുന്ന സ്ഥലങ്ങൾ ഒക്കെ കാണാൻ കഴിഞ്ഞത് ഭാഗ്യം ... പിന്നെ നല്ല ധൈര്യവും .

    ReplyDelete
    Replies
    1. വിനുവേട്ടനല്ലേ എന്നെ അങ്ങോട്ട് പറഞ്ഞയച്ചത് ഗീത :) :) വായിച്ചതിൽ സന്തോഷംട്ടൊ...

      Delete
  6. ചരിത്രത്തെ ഓർമിപ്പിക്കുന്ന ചില അവശേഷിപ്പുകൾ!

    ചാനലുകാർ ഇത് വായിച്ചാൽ 'ആമിനതാത്തക്ക് എന്താണ് സംഭവിച്ചത്?, ഇതിനുപിന്നിലെ രാഷ്ട്രീയ/ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ട് ഞങ്ങൾ വെളിച്ചത്തുകൊണ്ടുവരുന്നു, എന്തുകൊണ്ട് മുബി എന്ന ബ്ലോഗർ ഇത്രകാലം നിശ്ശബ്ദയായിരുന്നു, എന്തുകൊണ്ട് ഇപ്പോൾ ഇതിനെപ്പറ്റി എഴുതി' എന്നിങ്ങനെ ഒരാഴ്ച ചർച്ച നടത്തിയേനെ ;-)

    ReplyDelete
    Replies
    1. മഹേഷിന്റെ കമന്റ് കാലിക പ്രസക്തം. പൊള്ളയായ ചർച്ചകളും, ജനങ്ങളെ പറ്റിച്ച്  ചാനൽ റേറ്റിംഗ് കൂട്ടുന്ന മുതലാളിമാരും... നന്ദി :)

      Delete
  7. ആമിൻ താത്തയെക്കുറിച്ച്‌ കൂടുതൽ അറിഞ്ഞാൽ പോസ്റ്റ്‌ ചെയ്യണേ.നല്ല ഇന്ററസ്റ്റ്‌ തോന്നുന്നു.

    ReplyDelete
    Replies
    1. അവരൊക്കെ മരിച്ചു പോയില്ലേ സുധി... ഇനിയെങ്ങിനെ അറിയാനാണ്?

      Delete
  8. ആമിന താത്ത എവിടെ പോയതായിരിക്കും . മുബിയുടെ എഴുത്തുകൾ വളരെ ഇഷ്ടമാണ്

    ReplyDelete
    Replies
    1. നന്ദി... സ്‌നേഹം പ്രീത 

      Delete
  9. ആമിന താത്ത യെ കുറിച്ചറിയാൻ മാർഗ്ഗമില്ലെന്ന് കമന്റുകളിൽ വായിച്ചറിഞ്ഞു.. എന്തായിരിക്കും ആ ഗുഹാ വാസത്തിന് കാരണം അല്ലേ.. ആകാംക്ഷ ബാക്കി.. പതിവ് പോലെ നന്നായി എഴുതി.. ബ്രിസ്റ്റൾലും ഉണ്ട് അവൻ നദീ തീരത്ത്, സസ്‌പെൻഷൻ ബ്രിഡ്ജിനടുത്ത് ഒരു നല്ല ഗുഹാ.. അതും ഇപ്പോൾ തുറന്നു കൊടുത്തിട്ടുണ്ട്.. ഗൈഡിനൊപ്പം പോകാം

    ReplyDelete
    Replies
    1. ഇനി അടുത്ത പ്രാവശ്യമാകട്ടെ. തീർച്ചയായും പോയി കാണാം ഗൗരി... 

      Delete
  10. വിജ്ഞാനപ്രദം ...കെന്റിലുള്ള Chislehurst Caves തണുപ്പിനെ അതിജീവിക്കുവാൻ ഇവിടെയുണ്ടായിരുന്ന പുരാതന മനുഷ്യർ നിർമ്മിച്ചതാണ് എന്ന് പറയപ്പെടുന്നു .ഇപ്പോൾ ലോകമഹായുദ്ധ സ്മാരകമാക്കി ഒരു ടൂറിസ്ററ് കേന്ദ്രമാക്കി ഇപ്പോഴും ഇവർ ഇതിനെ പരിരക്ഷിക്കുന്നു ...

    ReplyDelete
    Replies
    1. വിനുവേട്ടന്റെ ബ്ലോഗിൽ ഇപ്പോൾ ഈ യുദ്ധത്തെ കുറിച്ചാണ്. "ഓർമ്മകൾ ഉണ്ടായിരിക്കണം" എന്ന് കരുതി സംരക്ഷിച്ചു പോരുന്നത് കണ്ടാലും നമ്മൾ ഇതൊക്കെ മറന്നു പോകുന്നുണ്ട്. ഇന്ന് വായിച്ച ഒരു വാർത്തയാണ്, Rainer Hoess, Auschwitz Commandant ആയിരുന്ന മുത്തച്ഛന്റെയും അന്ന് നടന്ന കാര്യങ്ങളും Holocaust Education വീക്കിന്റെ ഭാഗമായി സ്കൂൾ കുട്ടികളുമായി പങ്കുവെക്കുന്നുവെന്നത്. വിഷമമുണ്ടെങ്കിലും ഇതൊന്നും ഒരിക്കലും വിസ്മരിക്കപ്പെടരുത് എന്നാണു Rainer പറയുന്നത്. ന്യൂസ് ലിങ്ക് - https://www.cbc.ca/news/canada/toronto/rainer-hoess-auschwitz-holocaust-1.5348444

      Delete
  11. ലണ്ടനില്‍ എത്തിയപ്പോശ്ഴും പഴയ നാട്ടുകാരിയെ ഓര്‍മ്മിച്ചത് നന്നായി.പോസ്റ്റ് വിജ്ഞാനപ്രദമായി

    ReplyDelete
  12. ആ ഗുഹയിലെത്തിയപ്പോഴാണ്... നന്ദി 

    ReplyDelete
  13. Super നല്ല എഴുത്തും ആമീൻതതാ പോയ ഗുഹ എനിക്കറിയാം. അത് ഇവരുടെ വെല്ലിമ്മന്റെ വീട്ടുകാരുടെ അടുത്തുള്ള നരിമട ആകാനാണ് സാധ്യത. എങ്കിലും പിനീട് ആമീൻതതാ എന്തായി ആകാംഷയോടെ കാത്തിരിക്കുന്നു

    ReplyDelete
    Replies
    1. വീട്ടിലാർക്കും അവരെ കുറിച്ച് മറ്റൊന്നും അറിയില്ല. ഇനിയെന്തെങ്കിലും അറിയാവുന്നവർ ജീവിച്ചിരിപ്പുമില്ലല്ലോ :( :(

      Delete