Dawson City എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Dawson City എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ഒക്‌ടോബർ 26, ബുധനാഴ്‌ച

ചാര്‍ളിയും ജെനിയും കണ്ട ഇന്ത്യ

ഡവ്സണ്‍- Easy to Love & Difficult to Leave, തെരുവുകളില്‍ അങ്ങോട്ടും ഇങ്ങോട്ടും അലഞ്ഞുതിരിഞ്ഞു നടക്കുമ്പോളെനിക്കും തോന്നി കേട്ടത് ശരിയാണെന്ന്. ഹാന്‍ ഭാഷ സംസാരിക്കുന്നവരുടെ പിന്‍ഗാമികളാണ് യുകോണിലെ ഗോത്രവംശര്‍. സ്വര്‍ണ്ണ കമ്പം തീര്‍ന്ന ആശ്വാസത്തോടെ ഇവിടേയ്ക്ക് തിരിച്ചു വന്നവരും, കലാകാരന്മാരും, ഡവ്സണെ മാത്രം സ്നേഹിച്ചിവിടെ കൂടിയവരുടെയും നാടാണിത്.



View of Dawson City and Yukon River from Midnight Dome
വിശപ്പ്‌ സഹിക്കാന്‍ വയ്യാതെയായപ്പോള്‍ ഡവ്സണ്‍ പള്ളിയുടെ അടുത്ത് കണ്ട ഒരു ചൈനീസ്‌ ഭക്ഷണശാലയിലേക്ക് കയറി. പച്ചക്കറി ചോറും, കോണ്‍ സൂപ്പും ഓര്‍ഡര്‍ ചെയ്തു കാത്തിരിക്കുന്ന ഞങ്ങളുടെ അടുത്തേക്ക് കുശലം പറയാനായി ചാര്‍ളിയെത്തി. ഞങ്ങള്‍ രണ്ടു കൂട്ടര്‍ മാത്രമേ ഭക്ഷണശാലയിലുള്ളൂ. ലോകത്തിലെ പല സ്ഥലങ്ങളിലും കറങ്ങി നടന്ന് ഒടുവില്‍ താമസിക്കാന്‍ ചാര്‍ളി തിരഞ്ഞെടുത്തത് ഡവ്സണ്‍ സിറ്റിയാണ്. ചാര്‍ളിയോട് പരിഭവമില്ലാതെ ഭാര്യയും മക്കളും ടോറോന്റോയിലും കഴിയുന്നു. എഴുപതുകളിലാണ് ചാര്‍ളി ഇന്ത്യയിലെത്തുന്നത്. സ്വന്തം നാടിനെ കുറിച്ച് മറ്റൊരാളില്‍നിന്ന് കേള്‍ക്കുന്നത് എപ്പോഴും കൌതുകമാണ്. അവരെങ്ങിനെയാണ് നമ്മളെ കാണുന്നതെന്നറിയാന്‍... നിങ്ങളുടെ നാട്ടിലെല്ലാമുണ്ട് സാംസ്‌കാരിക വൈവിധ്യം, സമ്പത്ത് അത് പോലെ ദാരിദ്ര്യവും കഷ്ടപ്പാടും. എല്ലാംകൂടെ ഒന്നിച്ചു കാണണമെങ്കില്‍ കുറച്ചുകാലം ബോംബെയില്‍ താമസിച്ചാല്‍ മതിയെന്നാണ് ചാര്‍ളിയുടെ കണ്ടുപിടുത്തം. വര്‍ത്തമാനത്തില്‍നിന്ന്‌ അയാള്‍ക്ക്‌ ബോംബെയോട് ഒരിഷ്ടകൂടുതലുണ്ടെന്ന് തോന്നി. ചാര്‍ളി കണ്ട ഇന്ത്യയിലെ ഏക വില്ലന്‍ കൊതുകാണ്. കുറേക്കാലമായില്ലേ യുകോണില്‍ വന്നിട്ട്, നിങ്ങള്‍ക്ക് സ്വര്‍ണ്ണം കിട്ടിയോന്ന് ചോദിച്ചപ്പോള്‍, എന്‍റെ കഴുത്തില്‍ കിടക്കുന്ന മാല ചൂണ്ടിക്കാട്ടി "ഇപ്പോള്‍ ഇന്ത്യക്കാരുടെ കൈവശമല്ലേ കൂടുതല്‍ സ്വര്‍ണ്ണമുള്ള"തെന്നായിരുന്നു ഉത്തരം. തര്‍ക്കിക്കാനൊന്നും നിന്നില്ല...


Couldn't see inside... Don't know much about 'Masonic Temple'

ഞങ്ങള്‍ക്കുള്ള സൂപ്പും കൊണ്ട് വന്നത്
ഭക്ഷണശാലയിലേ ജോലിക്കാരിയായ ജെനിയാണ്. ഇന്ത്യാന്ന് കേട്ടതോടെ ന്യൂഫൌണ്ട്ലാന്‍ഡ്ക്കാരിയായ ജെനിക്ക് ആവേശമായി. "കേരള"ത്തില്‍ നിന്നാണെന്നു കൂടി പറഞ്ഞപ്പോള്‍ ജെനിയുടെ ആവേശം പിടിവിട്ടു. കണ്ണുകള്‍ വിടര്‍ത്തി "കൊച്ചിയിലെ ബാബുവിനെ അറിയോ?"ന്നുള്ള ചോദ്യത്തിനെന്ത് മറുപടി പറയണമെന്നറിയാതെ ഞങ്ങള്‍ കുഴങ്ങി. 2015ല്‍ ഇന്ത്യയില്‍ പോയി മൂന്നു മാസം നിന്നിരുന്നു. ഹൈദരാബാദില്‍ ഒരു സുഹൃത്തിനോടൊപ്പമാണ് താമസിച്ചത്. അവരുടെ കൂടെയാണ് കൊച്ചിയിലെ ബാബുവിന്‍റെ വീട്ടിലെത്തിയത്. മറ്റെന്തിനെക്കാളും ജെനിയുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത് ബാബുവിന്‍റെയോ അതല്ലെങ്കില്‍ അവരുടെ ബന്ധുവിന്‍റെയോ കല്യാണത്തില്‍ പങ്കെടുത്തതിന്‍റെ അനുഭവങ്ങളാണ്. കഴുത്തിലും, കൈയിലും നിറയെ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ച്, തിളങ്ങുന്ന പട്ടു സാരിയുടുത്ത, തലയില്‍ മുല്ലപ്പൂ ചൂടിയ പെണ്ണുങ്ങളെയും വാഴയിലയില്‍ കഴിച്ച സദ്യയും പറഞ്ഞിട്ടും പറഞ്ഞിട്ടും ജെനിക്ക് മതിവരുന്നില്ല. എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ തന്നെ വയറുനിറഞ്ഞു. പിറ്റേന്ന് ഞങ്ങള്‍ ഡവ്സണില്‍ നിന്ന് മടങ്ങുകയാണ്. അത് കേട്ടതും ചാര്‍ളിയും ജെനിയും ഉറപ്പിച്ചു പറഞ്ഞു, "നിങ്ങളുടെ മനസ്സിവിടെയാണ് തീര്‍ച്ചയായും തിരിച്ചു വരും..." 

Midnight Photo from Midnight Dome

രാത്രി പതിനൊന്ന് മണിക്ക് വെയിലാറിയപ്പോഴാണ് ഞങ്ങള്‍ കുന്ന് കയറി മിഡ്നൈറ്റ്‌ ഡോമി(
Midnight Dome)ലെത്തുന്നത്. 2911 അടി മുകളില്‍ നില്‍ക്കുന്ന ഒരു മെറ്റമോര്‍ഫിക്ക് പാറയാണ്‌ ഡോം. ഡവ്സണ്‍ നഗരത്തില്‍ നിന്ന് തന്നെയാണ് കുന്നിലേക്കുള്ള വഴി. നടന്നിട്ടോ, വാഹനത്തിലോ കുന്ന് കയറാം. 1899ല്‍ ഒരു കൂട്ടം ആളുകള്‍ ക്യാപ്റ്റന്‍ ജാക്കിന്‍റെ നേതൃത്വത്തില്‍ പന്ത്രണ്ട് മണിക്ക് സൂര്യന്‍ അസ്തമിക്കുന്നത് കാണാന്‍ കയറി പാറപ്പുറത്ത് കാത്തിരുന്നൂത്രേ. പക്ഷെ അന്ന് സൂര്യന്‍ അരമണിക്കൂര്‍ മുന്നേ അസ്തമിച്ച് രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ഉദിച്ച് ആളുകളെ പറ്റിച്ചു. എങ്കിലും നിരാശരാകതെ അവര്‍ കവിത ചൊല്ലിയും, പാട്ട് പാടിയും തിന്നും കുടിച്ചും കാണാതെ പോയ അസ്തമയം നന്നായിട്ടാഘോഷിച്ചു. 

1925 ലാണ് ടൂറിസ്റ്റുകള്‍ക്കായി റോഡ്‌ വെട്ടിയത്. കുന്നുംപുറത്ത് എത്തിയാല്‍ ഡവ്സണ്‍ സിറ്റിയും അതിനിടയിലൂടെ ഒഴുകുന്ന യുകോണ്‍ നദിയും ഒന്നിച്ചു കാണാം. പച്ച പുതച്ച് അലസമായി കിടക്കുന്ന നഗരവും അതിനടുത്ത് തിളങ്ങുന്ന വെള്ളിയരഞ്ഞാണം പോലെ യുകോണ്‍ നദിയും! വാഹനവുമായി കുന്നു കയറിയ ഒരാള്‍ക്ക്‌ ഇടതും വലതും മാറിപ്പോയി. പാറയെ ചുറ്റി വേണം വാഹനം താഴേക്കിറക്കാന്‍, യാത്രികരെ സഹായിച്ച് ഹുസൈന്‍ തിരിച്ചെത്തി പടം പിടിത്തം തുടങ്ങി. ഞാന്‍ പരിസരം വീക്ഷിച്ച് പാറയുടെ അടുത്തായിട്ടിരിക്കുന്ന മരത്തിന്‍റെ ബെഞ്ചിലിരിന്നു. അതില്‍ “Top of the Life എന്ന് കൊത്തിവെച്ചിട്ടുണ്ട്. അവിടെയിവിടെയായി ഏതോ കമിതാക്കളുടെ തീവ്രമായ പ്രണയ സന്ദേശങ്ങളുമുണ്ട്. 




പാറയുടെ മുകളില്‍ നിന്ന് യുകോണ്‍ നദിയെ കണ്ടപ്പോള്‍, "If you are not close to the river you are lost."ന്ന് എവിടെയോ വായിച്ച ഗോത്രവംശ മൊഴിയാണ് ഓര്‍ത്തത്‌. ഒറ്റവാചകത്തില്‍ നദീതടസംസ്കാരത്തെ എത്ര ആഴത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. കുന്നില്‍ നിന്ന് സ്റ്റെപ്പുകള്‍ വഴി കുറച്ചു ദൂരമിറങ്ങിയാലൊരു വ്യൂ പോയിന്റ്‌ ഉണ്ട്. മുകളില്‍ നിന്ന് കാണുന്നത് പോലെ അത്ര ആകര്‍ഷകമല്ല താഴെ നിന്ന് നോക്കുമ്പോള്‍. അത് കൂടാതെ പാരാഗ്ലൈഡിംഗ് ചെയ്യുന്നവരുടെ ലോഞ്ചിംഗ് സ്ഥലവും കൂടിയാണത്രേ ഈ പാതിരാഡോം. മാനത്ത് മഴക്കോള് കണ്ടപ്പോള്‍ ഞങ്ങള്‍ കുന്നിറങ്ങി. അപ്പോഴും സൂര്യന്‍ വിശ്രമിക്കാന്‍ ഒരുങ്ങിയിട്ടില്ല. 


Dawson City Fire Station

കുന്നിറങ്ങി ഞങ്ങളെത്തിയത് അഗ്നിബാധയേറ്റൊരു കെട്ടിടത്തിന് മുന്നിലായിരുന്നു. കത്തികയറിയത് പോലെ കത്തി നശിക്കുകയായിരുന്നോ ഡവ്സണ്‍? 1898, 1899, 1900 എന്നീ വര്‍ഷങ്ങളിലുണ്ടായ അഗ്നിബാധ ഡവ്സണെ തളര്‍ത്തിയിരുന്നു. ആദ്യത്തെ അഗ്നിബാധയുണ്ടായതൊരു ഡാന്‍സ് ബാറിലാണ്. അറിഞ്ഞോ അറിയാതെയോ ആദ്യത്തെയും രണ്ടാമത്തെയും അഗ്നിബാധയുടെ കാരണക്കാരി ഒരേ വ്യക്തിയായിരുന്നത്രേ. രണ്ട് അത്യാഹിതത്തില്‍ നിന്നും അവര്‍ രക്ഷപ്പെട്ടുവെന്നാണറിഞ്ഞത്. പ്രകൃതി തന്നെ നടത്തിയൊരു ശുദ്ധി കലശമായിരിക്കുമോ? പരിഷ്കാരങ്ങള്‍ പുഴ കടന്നെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഗോത്രവംശരുടെ സ്വസ്ഥതയുടെ അടിത്തറയിളകി. ചിലരെല്ലാം അവിടം വിട്ടു പോയി. നാടുവിട്ടുപോകാത്തവരാകട്ടെ സ്വന്തം നാട്ടില്‍ രണ്ടാംതര പൗരന്മാരായി കഴിയേണ്ടി വന്നു. 

കാനഡയുടെ ചരിത്രത്തില്‍ കറുത്ത അടയാളമായി രേഖപ്പെടുത്തിയ “റെസിഡന്‍ഷ്യല്‍ സ്കൂള്‍ ” സംഭവുമായി ക്ലോണ്ടിക് ഗോള്‍ഡ്‌ റഷിനെന്തെങ്കിലും ബന്ധമുണ്ടോന്നറിയില്ല. പാര്‍ക്കുകളിലും നടപാതകള്‍ക്കരികിലും അന്ന് ചെയ്ത പോയ തെറ്റിനുള്ള സര്‍ക്കാരിന്‍റെ മാപ്പപേക്ഷയും ആളുകളുടെ ഓര്‍മ്മക്കുറിപ്പുകളും കൊത്തിവെച്ചിരിക്കുന്ന ഫലകങ്ങള്‍ കുറെയേറെയുണ്ട്. “കള്‍ച്ചറല്‍ ജെനോസൈഡ്(Cultural Genocide)” എന്ന പ്രയോഗത്തിലൂടെയാണ് ഇതിനെ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കുമ്പോള്‍ വിശേഷിപ്പിച്ചത്‌. പലര്‍ക്കും അതത്ര ദഹിച്ചില്ലെങ്കിലും അദ്ദേഹം അതില്‍ തന്നെ ഉറച്ചുനിന്നു. 

ഗോത്രവംശരുടെ കുട്ടികളെ പിടിച്ചു കൊണ്ട് പോയി അവരെ പരിഷ്കാരികളാക്കാന്‍ ചര്‍ച്ചും, സര്‍ക്കാരും ചേര്‍ന്ന് ചെയ്ത കൊടും ക്രൂരത. നാലായിരത്തിലധികം കുട്ടികള്‍ മരണപ്പെട്ടു. ശാരീരികമായും മാനസീകമായും കുട്ടികളെയും മാതാപിതാക്കളെയും സഹോദരങ്ങളെയും തമ്മിലകറ്റിയും, പുതിയ വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിച്ചും പരിഷ്കൃത സമൂഹം ചെയ്ത ക്രൂരതകള്‍ക്ക് കൈയും കണക്കുമില്ല. മാതൃഭാഷ സംസാരിക്കാതിരിക്കാന്‍ കുട്ടികളെ അതിക്രൂരമായ പീഡനങ്ങള്‍ക്കിരയാക്കിയിട്ടുണ്ട്. ജീവനോടെ ബാക്കിയായവരുടെ സാക്ഷ്യപ്പെടുത്തലുകള്‍ ഉള്‍പ്പെടുന്ന ഡോക്യുമെന്റ്രിയുടെ ലിങ്കും ഇതിനോടൊപ്പം ചേര്‍ക്കുന്നു. 

ഒരു തലമുറയെ ബാധിച്ച ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടാനാവാതെ ഇന്നും ഗോത്രസമൂഹം സത്വം മറന്ന് വഴി തെറ്റിയലയുകയാണ്. 1966ല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച് വിശപ്പും തണുപ്പും സഹിക്കാതെ മരിച്ച ചാര്‍ളിയുടെ വാര്‍ത്തയാണ് ഗോത്രവംശക്കാരുടെ കുട്ടികള്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങള്‍ അന്വേഷിക്കാന്‍ വഴിത്തിരിവായത്‌. പുതിയ തലമുറയിലെ ചിലരെ ഞങ്ങളുടെ യാത്രക്കിടയില്‍ കണ്ടിരുന്നു. ഉത്സാഹവും ഉണര്‍വ്വുമുള്ള മുഖങ്ങള്‍ക്കൊപ്പം നിരാശയും ദാരിദ്ര്യവും കൊണ്ട് ലഹരിയില്‍ അഭയംതേടി ഇരുണ്ടവരുമുണ്ട്.


അരിച്ചരിച്ച്  പാത്തൂനും കിട്ടി രണ്ട് തരി പൊന്ന്..
പിറ്റേന്ന് രാവിലെ ഇന്‍ഫോര്‍മേഷന്‍ സെന്‍റര്‍ തുറക്കുന്ന സമയത്ത് തന്നെ അവിടെയെത്തണമെന്ന് നിശ്ചയിച്ചിരുന്നു. എപ്പോള്‍ ചെന്നാലും അത് അടഞ്ഞ് കിടക്കുന്നതാണ് കണ്ടിട്ടുള്ളത്. താമസസ്ഥലത്ത് നിന്ന് ചെക്ക് ഔട്ട്‌ ചെയ്തു ഞങ്ങള്‍ സെന്‍ററിലെത്തി. പുറമേ നിന്ന് നോക്കിയപ്പോള്‍ തുറന്ന ലക്ഷണമൊന്നും കണ്ടില്ല. മുട്ടുവിന്‍ തുറക്കപ്പെടുമെന്നല്ലേ... വെറുതെ മുട്ടി നോക്കി. അത് തുറന്നിരിക്ക്യായിരുന്നു. കയറിയത് വെറുതെയായില്ല. എനിക്കൊരു "യുകോണ്‍ പാസ്പോര്‍ട്ട്" കിട്ടി. ക്ലോണ്ടിക് ലൂപ്പില്‍ ഞങ്ങള്‍ വിട്ടുപോയ കുറെ സ്ഥലങ്ങളും സ്ഥാപനങ്ങളും അതിലുണ്ടായിരുന്നു. ഇനി പോകുന്ന സ്ഥലങ്ങളിലെ ഇന്‍ഫോര്‍മേഷന്‍ സെന്‍ററില്‍ നിന്ന് മുദ്രവെപ്പിച്ച് അങ്ങിനെ അതില്‍ കൊടുത്തിരിക്കുന്ന എല്ലാ സ്ഥലങ്ങളും പൂര്‍ത്തിയായാല്‍ തിരിച്ചു കൊണ്ട് വന്നു കൊടുക്കണം. സമ്മാനമുണ്ടത്രേ... ടൂറിസം ഇങ്ങിനെയും പ്രചരിപ്പിക്കാമെന്ന് മനസ്സിലായി.


Things available in a grocery store, Dawson City during 1941

പണ്ടത്തെ സ്വര്‍ണ്ണഖനനത്തിന്‍റെയും, സ്വര്‍ണ്ണം  അരിച്ചെടുക്കുന്നതിന്‍റെയും ഡെമോ ഒരു പെണ്‍കുട്ടി കാണിച്ചു തന്നു. മണ്ണുമാന്തിയെന്ത്രങ്ങളെ ക്രീക്കുകളിലെ രാക്ഷസന്മാരെന്നാണ് ആളുകള്‍ വിളിച്ചിരുന്നത്. ഭൂമിതുരന്നു അരിച്ചെടുത്ത്‌ യന്ത്രങ്ങള്‍ തുപ്പിയ മണ്ണിന്‍റെ അവശിഷ്ടങ്ങള്‍ നഗരത്തില്‍ പുഴുക്കളെ പോലെ കിടക്കുന്നുണ്ട്. ഡോമിന്‍റെ മുകളില്‍ നിന്ന് നോക്കുമ്പോഴാണ് ശരിക്കുമങ്ങിനെ തോന്നുക. ഡെമോ കഴിഞ്ഞപ്പോള്‍ ഞാന്‍  അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വസ്തുക്കള്‍ കാണാന്‍ ചുറ്റി നടന്നു. ചെറിയ ചെറിയ കണ്ണാടി കൂടുകളില്‍ വൃത്തിയായി അടുക്കിവെച്ചിരിക്കുന്നതില്‍ അന്നവിടെ കിട്ടിയിരുന്നതെല്ലാമുണ്ട്. പത്രങ്ങള്‍, കലണ്ടറുകള്‍, ലെഡ്ജെറുകള്‍, അവശ്യ സാധനങ്ങളുടെ വില വിവരപട്ടിക, പാത്രങ്ങള്‍, വസ്ത്രങ്ങള്‍, പലതരം ടിന്‍ ഫുഡുകള്‍, വിളക്കുകള്‍ അങ്ങിനെ കുറെയേറെ വസ്തുവകകള്‍...



വടക്കിലെ പാരീസ് എന്ന് വിളിച്ചിരുന്ന ഡവ്സണില്‍ അന്ന് ലഭ്യമായിരുന്ന പല സാധനങ്ങളും ഞാനൊക്കെ കാണുന്നത് അടുത്ത കാലത്താണ്. കപ്പല്‍ മാര്‍ഗ്ഗമായിരിക്കാം മിക്കതും ഇവിടെ എത്തിയിരിക്കുക അതല്ലെങ്കില്‍ ആളുകള്‍ ചുമന്നുകൊണ്ടു വന്നതുമാകാം. വാമൊഴികളെക്കാള്‍ കത്തുകളിലാണ് പുറംലോകത്തെ ജീവിതങ്ങള്‍ അടയാളപ്പെടുത്തപ്പെട്ടത്. അങ്ങിനെയൊരു കത്ത് ഞങ്ങള്‍ അവിടെ കണ്ടു. 1897 ല്‍ എഴുതിയതാണ്. അതില്‍ എല്ലാമുണ്ട്. ജീവിതം, മരണം, സ്നേഹം, വിരഹം.... ഭാഷയില്‍ വ്യത്യാസമുണ്ടെങ്കിലും  അതിലെ വരികള്‍ ഏറെ സുപരിചിതമാണ്. ഉപേക്ഷിച്ചില്ല, പടമെടുത്ത് കൂടെ കൂട്ടി... അവിടെന്ന് ഇറങ്ങുമ്പോള്‍ മനസ്സ് കനംവെച്ചിരുന്നു. ഇനിയുമറിയാനും, കേള്‍ക്കാനും ബാക്കിയുണ്ടെന്ന തോന്നലാകാം. വിരുന്നുവന്നവരെല്ലാം ഉപേക്ഷിച്ചു പോകുമ്പോള്‍ യാത്രയാക്കിയ അതെ നിസ്സംഗതയോടെ നില്‍ക്കുന്ന ഡവ്സണ്‍ നഗരത്തെ വിട്ട് ഞങ്ങള്‍ ക്ലോണ്ടിക് ഹൈവേയിലൂടെ തിരിച്ചു പോവുകയാണ് വൈറ്റ്ഹോര്‍സിലേക്ക്...                                                                                (തുടരും...)                                                                                                            

ആരാണാവോ കോഴികൂട് തുറന്നിട്ട്‌ പോയത്???






 
       
 



2016 ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

രുചിക്കാന്‍ കാല്‍വിരല്‍ കോക്ക്‌ടെയിലും!


ഡംപ്സ്റ്റര്‍ ഹൈവേയില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ ആരോ ശക്തമായി പിന്നിലേക്ക്‌ പിടിച്ചു വലിക്കുന്നത് പോലെയായിരുന്നു ഞങ്ങള്‍ക്ക്. ടോംബ്സ്റ്റോൺ പാര്‍ക്കിലെ ഗ്രിസ്‌ലി ലെയ്ക് ട്രെയിലില്‍ രണ്ടുദിവസത്തെ ഹൈക്കിംഗ് സ്വപ്നമായി തന്നെ അവശേഷിക്കുകയാണ്. പിന്നെ ഉത്തരധ്രുവവും... കണ്ടെതെല്ലാം സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോന്ന് തീര്‍ച്ചയില്ലാതെ അനുഭവിച്ചതിന്‍റെ ലഹരിയില്‍ വാക്കുകള്‍ നഷ്ടപ്പെട്ട് ഞങ്ങളിരുന്നു. ഹൈവേയില്‍ നിന്ന് പുറത്തെത്തിയ ഉടനെ അടുത്തുള്ള സര്‍വീസ് സ്റ്റേഷനില്‍ കയറി വണ്ടിയെ പരിശോധിച്ചു. കാര്യമായ പരിക്കൊന്നും കാണാനില്ലായിരുന്നു. പക്ഷെ വെളുത്ത കാറ് ചേറിലും ചളിയിലും മുങ്ങി ഒരുമാതിരിപ്പെട്ട കോലമായിട്ടുണ്ട്. അത് കണ്ടാല്‍ കാറ് തന്ന മുതലാളിയുടെ നിറം മാറും. മൂന്ന് വട്ടം പവര്‍ വാഷ് ചെയ്ത് അതിനെ സുന്ദരനാക്കി താമസസ്ഥലത്തെ പാര്‍ക്കിങ്ങില്‍ കൊണ്ടിട്ടു. കുറച്ചു നേരം വിശ്രമിച്ച് വൈകുന്നേരം ഏഴു മണിയോടെയാണ് ഡവ്‌സണ്‍ കാണാന്‍ ഇറങ്ങിയത്‌. 


Colourful Dawson City

'Time is pickled in Dawson..'എന്ന് ഡവ്‌സണെ കുറിച്ച് കേട്ടത് ശരിയായിരുന്നു. കണ്ണില്‍ സ്വപ്നം നിറച്ച് പൊന്ന് വിളഞ്ഞ നാടിന്‍റെ ഓര്‍മ്മയില്‍ നടക്കുന്നവരെ വഴി നീളെ കാണാം. തിരക്ക് കുറഞ്ഞ തെരുവുകള്‍ക്കിരുവശത്തും പഴയ മട്ടിലുള്ള കടകളാണ്. അതില്‍ തുന്നല്‍ക്കടകള്‍, ഡാന്‍സ്ബാറുകള്‍, മദ്യശാലകള്‍, പത്രമോഫീസുകള്‍, ബാങ്കുകള്‍, വസ്ത്രാലയങ്ങള്‍, സ്വര്‍ണ്ണ കടകള്‍, പലചരക്കുകടകള്‍ വീടുകള്‍ എല്ലാമുണ്ട്. ഇന്ന് വിജനമായി കിടക്കുന്നുണ്ടെങ്കിലും പണ്ട് ഈ തെരുവുകളിലെ തിരക്ക് ഓര്‍ത്തുപോയി. ഒരായിരം കഥകളുടെ ഭാരവും താങ്ങി നില്‍ക്കുകയാണ് ഓരോ കെട്ടിടവും. ഒന്നും പൊളിച്ച് കളഞ്ഞിട്ടില്ല, സന്ദര്‍ശര്‍കരുടെ കാല്‍പ്പെരുമാറ്റങ്ങള്‍ മാത്രമാണ് ഇന്ന് ഡവ്‌സണ്‍ തെരുവുകളെ ജീവസ്സുറ്റതാക്കുന്നത്. സുവര്‍ണ്ണകാലം വീണ്ടും തിരികെയെത്തുമെന്ന പ്രതീക്ഷയോടെ നില്‍ക്കുകയാണ് മനുഷ്യരെ പോലെ ഈ കെട്ടിടങ്ങളുമെന്ന് തോന്നും.



Old is Gold

1922ല്‍ നിര്‍മ്മിച്ച്‌ അരനൂറ്റാണ്ടോളം യുകോണ്‍ നദിയിലൂടെ ഓടിത്തിമിര്‍ത്ത എസ്. എസ് കെനോയെന്ന ആവിക്കപ്പല്‍ തിരക്കൊഴിഞ്ഞ് കരയില്‍ നങ്കൂരമിട്ട് വിശ്രമ ജീവിതം നയിക്കുകയാണ്. അന്ന് കെനോയുടെ പോക്കുവരവുകള്‍ക്കനുസരിച്ചായിരുന്നു ഡവ്സണിലെ ആളുകളുടെ ജീവിതം. ഇന്ന് സന്ദര്‍ശകര്‍ കാണാന്‍ കയറുമ്പോള്‍ മാത്രമാണ് അതിലാളനക്കമുണ്ടാവുന്നത്. ചരിത്ര സ്മാരകമായി കെനോയെ നിലനിര്‍ത്തിയിരിക്കുകയാണ്. കെനോക്ക് ചുറ്റുമുള്ള പുല്‍ത്തകിടിയില്‍ ചരിത്രത്തിന്‍റെ പല കുറിപ്പുകളും ആളുകള്‍ക്ക് വായിച്ചറിയാന്‍ പാകത്തില്‍ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. വായനക്കിടയില്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ അതുവരെ വായിച്ച കാലവും ചരിത്രവുമെന്നില്‍ നിന്നടര്‍ത്തിയെടുത്ത് കുസൃതി ചിരിയോടെ യുകോണ്‍ നദിയൊഴുകുന്നു... 



S.S. Keno
'If you are not close to the river you are lost...'നേറ്റീവ് ഇന്ത്യക്കാര്‍ നദികളെ കുറിച്ച് പറയുന്നതാണിത്. നദിതടസംസ്കാരങ്ങളെ എത്ര ഭംഗിയായിട്ടാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. ഇതൊക്കെ ചിന്തിച്ചു കൂട്ടുമ്പോഴാണ് റോഡിന് എതിര്‍വശത്തുള്ള പഴകിയൊരു കെട്ടിടം ദൃഷ്ടിയില്‍ പതിഞ്ഞത്. ങേ! എനിക്കെന്തോ പറ്റിയതായിരിക്കുമെന്ന് കരുതി കണ്ണ് തിരുമ്മി തിരുമ്മി നോക്കി...ആ കെട്ടിടത്തിന്‍റെ മുകളിലെ നിലയില്‍നിന്ന് ഒരു പെണ്ണ് എന്നെ മാടി വിളിക്കുന്നു. സത്യായിട്ടും എന്‍റെ കണ്ണോണ്ട് കാണുന്നതല്ലേ, തെറ്റൂല. സംശയം തീര്‍ക്കാന്‍ യുകോണ്‍ നദീനെ ഫോട്ടോയെടുത്ത് ഉപദ്രവിക്കുന്ന ഹുസൈനെ വിളിച്ചോണ്ട് വന്ന് കാണിച്ചുകൊടുത്തു. ആദ്യം മൂപ്പരും ഒന്ന് പകച്ചു, പിന്നെ പറഞ്ഞു, "ഏതായാലും വിളിച്ചതല്ലേ പോയി നോക്കാ"ന്ന്. റോഡ്‌ മുറിച്ചു കടക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് സംഗതി മനസ്സിലായി. ജാലകവിരികള്‍ക്കിടയില്‍ വച്ചിരിക്കുന്ന പ്രതിമയാണ്. പാലമരത്തിലെ യക്ഷിയെ പരിചയമുണ്ട്, എന്നാല്‍ ഇവിടെയൊന്നിനെ പ്രതീക്ഷിച്ചില്ല! 


ദേ വിളിക്കുന്നു...   

കണ്ണടച്ചു തുറക്കുമ്പോഴേക്കും ദാരിദ്യ്രത്തില്‍നിന്നു സമൃദ്ധിയിലേക്ക് എടുത്തെറിയപ്പെട്ട ജീവിത കഥകളാണ് ആദ്യകാലത്ത് ഡവ്സണില്‍ നിന്ന് പുറത്തു വന്നത്. സ്വര്‍ണ്ണക്കട്ടികള്‍ പോക്കെറ്റിലിട്ട് അതെങ്ങിനെ ചിലവഴിക്കണമെന്ന് അറിയാതെ ഒയ്സ്റ്ററും, കാവിയെറും, ഷാംപെയിനും തീന്മേശയില്‍ ദിവസവും വിളമ്പിയിരുന്നവരെ പറ്റി നിറം പിടിപ്പിച്ച കഥകള്‍ പത്രപംക്തികളില്‍ നിറഞ്ഞു. വെറും ബീന്‍സ് മാത്രം മൂന്ന് നേരം കഴിച്ച് കിടന്നുറങ്ങുന്നവരുടെ കാര്യങ്ങള്‍ ആരുമെവിടെയും എഴുതിയില്ല, ഇനി അഥവാ എഴുതിയെങ്കില്‍ തന്നെ ആരും വിശ്വസിച്ചില്ല. ഫാഷന്‍ ലോകത്തെ അവസാന വാക്കായ പാരീസില്‍ നിന്ന് 1500 ഡോളര്‍ വിലയുള്ള വസ്ത്രങ്ങള്‍ ഡവ്സണില്‍ എത്തിച്ച്  അതണിഞ്ഞു നടക്കുന്ന ഡാന്‍സ് ബാറുകളിലെ പെണ്‍കൊടികള്‍ തെരുവിന് പുത്തരിയല്ലാതെയായി. അല്ലറചില്ലറ പ്രശ്നങ്ങളല്ലാതെ വലിയ കുറ്റകൃത്യങ്ങളോ കൊലപാതകങ്ങളോ ഗോള്‍ഡ്‌ റഷ് കാലത്ത് ഡവ്സണിലുണ്ടായിട്ടില്ല. അതിന് കാരണക്കാരായ ഡവ്സണിലെ നിയമപാലകരുടെ അന്നത്തെ ദിവസവേതനം $1.25 ആയിരുന്നുവെത്രേ.



Gambling Hall & Dance Bar

സ്വര്‍ണ്ണഖനികളെക്കാളും ആളുകളുടെ ഭാഗ്യവും നിര്‍ഭാഗ്യവും നിശ്ചയിച്ചത് ചൂതാട്ടകേന്ദ്രങ്ങളും വ്യഭിചാരശാലകളുമായിരുന്നു. ഇന്നും സ്ഥിതിയില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്ന് തോന്നുന്നു. ചൂതാട്ടകേന്ദ്രങ്ങളിലെ രാത്രി ജീവിതം ആസ്വദിക്കാന്‍ മാത്രമായി ഡവ്‌സണിലെത്തുന്നവരുണ്ട്. അലാസ്കയിലെ വൈല്‍ഡ്‌ലൈഫ് റെഫ്യുജിലെ സ്റ്റാഫ് ഞങ്ങള്‍ ഡവ്സണിലേക്ക് പോകുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഹുസൈനോട് പേഴ്സിലെ പൈസ സൂക്ഷിച്ചോളൂന്ന് മുന്നറിയിപ്പ് കൊടുത്തിരുന്നു. ഡൈമണ്ട് ടൂത്ത് ഗേര്‍ട്ടീസിലെ ഗാംബ്ലിംഗ് ഹാളിലെ നൈറ്റ്‌ ഷോ ദേശവാസികള്‍ക്കും, ടൂറിസ്റ്റുകള്‍ക്കും ഒരു പോലെ ഹരമാണ്. കാനഡ നാഷണല്‍ ഫിലിം ബോര്‍ഡിന്‍റെ ഷോര്‍ട്ട് ഫിലിമായ "സിറ്റി ഓഫ് ഗോള്‍ഡി"ല്‍ ഡവ്സണിന്‍റെ സുവര്‍ണ്ണ കാലം വളരെ നന്നായി പ്രതിപാദിച്ചിട്ടുണ്ട്. 


Newspaper Office

മറ്റു പല സ്ഥലങ്ങളെയും പിന്തള്ളി ഡവ്‌സണ്‍ പരിഷ്കാരങ്ങളില്‍ മുന്‍പന്തിയിലെത്തി. ജീവിതം ആസ്വദിക്കാനും, നരകിക്കാനുമുള്ളതെല്ലാം ഡവ്സണില്‍ പല നിലയിലും ലഭ്യമായി. അങ്ങിനെയൊന്നിലേക്കായി എന്‍റെ കണ്ണ്. ബോംബെ പെഗ്ഗി! നാടുമായി എന്ത് ബന്ധമാണ് ഡവ്സണിലെ ഈ പഴകിയ കെട്ടിടത്തിനുള്ളതെന്നറിയാന്‍ ആകാംഷയായിരുന്നു. നൂറ് വര്ഷം പഴക്കമുള്ള ബോംബെ പെഗ്ഗിക്ക് പല മുഖങ്ങളാണ്‌. മൈനിംഗ് ഓഫീസായും, വീടായും, വേശ്യാലയമായും, സത്രമായും അതിന്‍റെ കര്‍മ്മങ്ങള്‍ മാറി മറിഞ്ഞിരിക്കുന്നു.


Bombay Peggy's Inn 

രണ്ടാംലോക മഹായുദ്ധ കാലത്ത് മരണമടഞ്ഞതാണെന്നു വിശ്വസിക്കുന്ന ഒരു ബ്രിട്ടീഷ്‌ പൌരന്‍റെ ഭാര്യയായിരുന്നുവെത്രേ ഇന്ത്യക്കാരിയായ പെഗ്ഗി ഡോര്‍വെല്‍. അവരെങ്ങിനെ യുകോണിലെത്തിയെന്നതിനൊക്കെ പല കഥകളുമുണ്ട്. 1957 ലാണ് പെഗ്ഗി ഡവ്സണിലെ ഈ വീട് വാങ്ങുന്നത്. കുട്ടികള്‍ക്ക് മിഠായി കൊടുക്കുകയും, സുഹൃത്തുക്കളെ കൈയയച്ച് സഹായിക്കുകയും ചെയ്തിരുന്ന സമ്പന്നയായ പെഗ്ഗി വീട്ടില്‍ വേശ്യാലയം നടത്തിയിരുന്നുവെന്നാണ് നാട്ടുകാരുടെ അറിവ്. നിഗൂഢമായിരുന്നു അവരുടെ ജീവിതം. എന്തായാലും 1980 ആയപ്പോഴേക്കും ആരോഗ്യവും പ്രതാപവും മങ്ങിയപ്പോള്‍ അവര്‍ വാങ്കൂവറിലേക്ക് പോയെന്നും അവിടെവെച്ച് മരണപ്പെട്ടുവെന്നും പെഗ്ഗിയുടെ അടുത്ത സുഹൃത്തുക്കള്‍ അവകാശപ്പെടുന്നു.

പുതിയ ഉടമസ്ഥര്‍ പെഗ്ഗിയുടെ പേര് തന്നെയാണ് അവരുടെ ബിസിനസ്സിനും ഉപയോഗിച്ചിരിക്കുന്നത്. അത്രമേല്‍ പെഗ്ഗിക്ക് ആ നാട്ടില്‍ സ്വാധീനമുണ്ടായിരുന്നുവെന്ന് വേണം കരുതാന്‍. വിക്ടോറിയന്‍ മാതൃകയില്‍ നവീകരിച്ച ഒന്‍പത് കിടപ്പു മുറികളുള്ള  ഈ കെട്ടിടം പെഗ്ഗിക്ക് പോലും തിരിച്ചറിയാത്തവണ്ണം മാറ്റിയിരിക്കുന്നു. 
മൂന്ന് മണിക്ക് ശേഷം തുറക്കുന്ന പബ്ബും ഇപ്പോള്‍ അവിടെയുണ്ട്. പബ്ബിനകത്ത് പെഗ്ഗിയുടെ വലിയൊരു ചിത്രം പുതിയ നടത്തിപ്പുക്കാര്‍ വച്ചിട്ടുണ്ടത്രേ. പെഗ്ഗിയുടെ കെട്ടിടം കണ്ടുപിടിക്കാന്‍ കുറച്ചു പ്രയാസപ്പെട്ടു. പുറത്തുള്ള ഫലകത്തില്‍ "ബോംബെ പെഗ്ഗി"യെന്നു വളരെ ചെറുതായിട്ടാണ് എഴുതിയിരിക്കുന്നത്. "Inn" എന്ന് വലിയ അക്ഷരത്തില്‍ കൊടുത്തിട്ടുണ്ട്‌. പ്രധാന വാതില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. പുറമേ നിന്ന് ഇതെല്ലാം കണ്ട്, കുറച്ച് ചിത്രങ്ങളുമെടുത്ത് ഞങ്ങള്‍ അവിടെന്ന് പോന്നു. 




മറ്റൊരു വിശേഷപ്പെട്ട സാധനം ഡവ്സണില്‍ കിട്ടും. Sourtoe Cocktail!! ഒന്ന് നില്‍ക്കൂ, കേട്ടപാതി ഓടാന്‍ നില്‍ക്കണ്ട. ഓടി ചെന്ന് ചോദിച്ചാലൊന്നും അത് കിട്ടൂല. അതിന് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ടേ.. 1973 ല്‍ സ്ഥാപിതമായൊരു ഡവ്സണ്‍ ചടങ്ങ്. ഡൌണ്‍ടൌണ്‍ ഹോട്ടലിലാണ് മദ്യത്തില്‍ മുറിഞ്ഞ കാല്‍വിരലിട്ടു സല്‍ക്കരിക്കുന്നത്. പോകുന്നവര്‍ കാലിലെ വിരലൊക്കെ സൂക്ഷിക്കുന്നത് നല്ലതാണ്. 100,000 അധികം ആളുകളുള്ള ഒരു ക്ലബ്ബില്‍ അംഗമാവുകയാണ് കാല്‍വിരല്‍ സ്പെഷ്യല്‍ മദ്യം രുചിക്കാന്‍ ആദ്യം ചെയ്യേണ്ടത്. ഞങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലിന്‍റെ നേരെ എതിര്‍വശത്തുള്ള ഡൌണ്‍ടൌണ്‍ ഹോട്ടലിലാണ് ഈ മദ്യ സല്‍ക്കാരം. ആ കാല്‍വിരല്‍ അറിയാതെ വിഴുങ്ങിയാല്‍ $500 ഫൈന്‍ അടക്കണം. അതുകൊണ്ട് മദ്യപ്രേമികള്‍ സൂക്ഷിക്കുക. അവിടെത്തെ പ്രധാന നിയമം ഇതാണ്, You can drink it fast, you can drink it slow, but your lips have gotta touch the toe.”

മദ്യത്തിന്‍റെ റെസിപ്പിയോ,അതിനിങ്ങിനെയും...

1 ഔണ്‍സ്(മിനിമം)മദ്യവും, 1 നിര്‍ജ്ജലീകരിച്ച പെരുവിരലും


അതിനകത്തേക്ക് മദ്യം കഴിക്കാന്‍ കൂട്ടുകാരെ വെല്ലുവിളിച്ച് കയറി പോകുന്ന ധീരരെ നോക്കി ഞങ്ങള്‍ ഹോട്ടല്‍ ലോബിയില്‍ കോഫിയും കുടിച്ചിരുന്നു. ഇതെങ്ങിനെ ഒരു ചടങ്ങായിയെന്നല്ലേ? 


ഇവിടെ കിട്ടും...

1920 ല്‍ മദ്യം ഒളിച്ചു കടത്തുന്ന രണ്ടു സഹോദരന്മാര്‍  മഞ്ഞുകാലത്ത് സ്ലെഡില്‍ സാധനം കടത്തുന്നതിനിടയില്‍ പോലീസുകാരെ പേടിച്ചു കുറെ സമയം മഞ്ഞത്ത് ട്രെയിലില്‍ ചിലവഴിച്ചുത്രേ. തണുപ്പ് കയറി ഒരാളുടെ കാലിലെ പെരുവിരല്‍ മരവിച്ചു പോയി. വല്ല ആവശ്യവുമുണ്ടായിരുന്നോ? ചീഞ്ഞഴുകുന്ന അവസ്ഥ ഒഴിവാക്കാനായി കൈയിലുണ്ടായിരുന്ന മഴു കൊണ്ട് അനിയന്‍ ചേട്ടന്‍റെ വിരല്‍ മുറിച്ചു. അണുബാധയുണ്ടാകാതിരിക്കാന്‍ മുറിഭാഗം റം ഉപയോഗിച്ച് കഴുകിയെത്രേ. എന്ത് കാര്യത്തിനാണെന്ന് അറിയില്ല മുറിച്ചെടുത്ത ആ പെരുവിരല്‍ അവര്‍ മദ്യത്തില്‍ സൂക്ഷിച്ചു വച്ചു. ഈ സഹോദരന്മാര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് അറിയില്ല. മൌണ്ടി പോലീസ് പിടിച്ചിരിക്കാമെന്നാണ് പൊതുവിലുള്ള വിശ്വാസം.

പിന്നീട് കുറെക്കാലം കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ടൊരു 
ക്യാബിന്‍ വൃത്തിയാക്കുമ്പോള്‍ ക്യാപ്റ്റന്‍ ഡിക്കിന് കുപ്പിയില്‍ സൂക്ഷിച്ചു വച്ച ഈ അമൂല്യ വസ്തു കിട്ടിയതോടെ അതിന് പണിയായി. സുഹൃത്തുക്കളുമായി ആലോചിച്ച് ക്യാപ്റ്റനാണ് ക്ലബ്‌ തുടങ്ങിയതും നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നതും. എന്തെല്ലാം തരം മനുഷ്യരാണ്! ഇതുവരെ ക്ലബിന് പത്ത് വിരലുകള്‍ പലരില്‍ നിന്ന് സംഭാവനയായി ലഭിച്ചിട്ടുണ്ടത്രേ. വായിച്ചപ്പോള്‍ നിങ്ങളും കാലിലെ വിരല്‍ നോക്കിയില്ലേ? സാരല്യ ഞാനവിടെന്ന് പോരുന്നതുവരെ ഷൂസ് ഊരിയിട്ടില്ല...                                       (തുടരും)

2016 ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

യുകോണ്‍ പുഴ കടന്ന് ഡവ്സണില്‍

നിറഞ്ഞൊഴുകുന്ന പുഴയുടെ കുഞ്ഞോളങ്ങള്‍ കരയെ മുത്തമിട്ട് തിടുക്കത്തില്‍ പായുന്നു. നോക്കിയിരിക്കുന്നവരെ പോലും കൊതിപ്പിക്കുന്ന സൗഹൃദം! ബ്രിട്ടീഷ്‌ കോളംബിയയിലെ തീരപ്രദേശ പര്‍വ്വതനിരകളില്‍ നിന്ന് ഉത്ഭവിച്ച്, യുകോണും, അലാസ്കയും കടന്ന് ബെറിംഗ് കടലില്‍ ചെന്നവസാനിക്കുന്ന യുകോണ്‍ നദി കാനഡയുടെ വടക്കുപടിഞ്ഞാറേ ടെറിട്ടറിയായ യുകോണിലേയും തൊട്ടപ്പുറത്തെ അലാസ്കയിലേയും ഏറ്റവും നീളംകൂടിയ പുഴയാണ്. വടക്കേ അമേരിക്കയില്‍ മൂന്നാം സ്ഥാനവും ഈ കക്ഷിക്ക് തന്നെ. 3185 കി.മി നീളമുള്ള പുഴയുടെ 1149 കി.മി ഭാഗം കാനഡയിലാണെന്നൊക്കെ ഭൂമിശാസ്ത്ര പുസ്തകങ്ങളില്‍ അടയാളപ്പെടുത്തി വച്ചിട്ടുണ്ട്. യുകോണ്‍ എന്ന വാക്കിന് ‘വലിയ നദി’യെന്ന അര്‍ത്ഥമാണ് ഗോത്രഭാഷയില്‍. ഭാഷയും സംസ്കാരവും ആരില്‍ നിന്ന് കടംകൊണ്ടുവോ ഒടുവില്‍ അവര്‍ അപരിഷ്കൃതരും നമ്മള്‍ പരിഷ്കൃതരുമായിട്ടാണല്ലോ നടപ്പ്..


പണ്ട് കിട്ടിയ സ്വര്‍ണ്ണക്കട്ടിയുടെ ബാക്കി ഇവിടെയുണ്ടാവോ ??

ഒരു മനുഷ്യായസ്സ് മുഴുവനെടുത്ത് പഠിച്ചാലും യുകോണ്‍ നദിയുടെ കാല്‍ ഭാഗമാകില്ല. ഹിമയുഗത്തില്‍ പോലും യുകോണ്‍ നദിയില്‍ വെള്ളമുണ്ടായിരുന്നുവെത്രേ. അതായിരിക്കാം ഇതിനിത്ര പ്രതാപം. യുകോണ്‍ നദിയിലാണ് സാല്‍മണുകള്‍ മുട്ടയിടാനെത്തുന്നത്. സാല്‍മണ്‍       മത്സ്യങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വിളനിലമാണ് ഈ പുഴ. ഇതിലൂടെ കടന്നുപോകുന്നവരില്‍ പ്രധാനിയായ ചിനൂക് സാല്‍മണാണ് ഗുണമേന്മയില്‍ മുന്തിയത്. സാല്‍മണ്‍ സംരക്ഷണത്തിനായി യുകോണും അലാസ്കയും ഒപ്പിട്ട ഒരന്താരാഷ്ട്ര കരാര്‍ നിലവിലുണ്ട്. ആവേശത്തില്‍ മീന്‍ പിടിക്കാന്‍ തൊപ്പിയും കൊട്ടയുമെടുത്ത് ഇറങ്ങുമ്പോള്‍ സൂക്ഷിക്കുക.


Courtesy: Google Image

അക്കരെക്ക് പോയ ഫെറി ഇക്കരയടുത്തു.പുഴയോട് കിന്നരിച്ചു കൊണ്ടിരുന്ന ഞാനും ഫോട്ടോക്കായി താഴെയും മേലേയും നോക്കി നടന്നിരുന്ന ഹുസൈനും കാറിനടുത്തെത്തി. ഞങ്ങള്‍ കാറിലേക്ക് കയറുമ്പോഴും ഞങ്ങളുടെ സുഹൃത്ത് പുഴയുടെ തീരത്ത് ചിക്കിചികഞ്ഞിരിക്കുന്നുണ്ടായിരുന്നു. ഫെറിയില്‍ നിന്ന് ആളുകളും വാഹനങ്ങളും  ഇറങ്ങി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് കയറാനുള്ള അനുവാദം കിട്ടി. വാഹനങ്ങളില്‍ ഇരിക്കുന്നവര്‍ പുറത്തിറങ്ങാന്‍ പാടില്ലെന്നാണ്. മറ്റുള്ളവര്‍ക്ക് ഇരിക്കാന്‍ ഫെറി ബോട്ടിന്‍റെ ഒരു വശത്ത് ഇരിപ്പിടമുണ്ട്. എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും അതിനുള്ളില്‍ സജ്ജമാണ്. എണ്ണത്തില്‍ കൂടതല്‍ ആളുകളെയോ വാഹനങ്ങളെയോ ബോട്ടില്‍ കയറ്റുന്നില്ല. വേനലില്‍ 24 മണിക്കൂറും ഫെറിയുടെ സേവനം ലഭ്യവുമാണ്. യുകോണിന് കുറുകെ ഫെറി നീങ്ങി തുടങ്ങിയിട്ടുണ്ട്. ഫെറിയെടുത്ത് ഡവ്സണ്‍ നഗരത്തിലേക്ക് കടക്കുന്നതൊക്കെ ഞങ്ങള്‍ക്ക് പറഞ്ഞ് തന്നത് ജാക്കാണ്. ഈ യാത്രയില്‍ ഞങ്ങള്‍ ആദ്യം കണ്ട സുഹൃത്ത്.


Yukon River & Ferry Boat

ക്ലോണ്ടിക് സുവര്‍ണ്ണ കാലം മുതല്‍ 1950 വരെ വേനല്‍ക്കാലത്ത് ഏറ്റവും തിരക്കേറിയ ജലഗതാഗത മാര്‍ഗ്ഗമായിരുന്നു യുകോണ്‍ നദി. ആവിക്കപ്പലുകളിലും, തോണികളിലും, ചങ്ങാടങ്ങളിലും, അവരെക്കാള്‍ ഭാരമുള്ള സ്വപ്നങ്ങളുമായി എത്രയോപേര്‍ ഈ പുഴ കടന്നിരിക്കാം. ഇന്നും ഇവിടേയ്ക്ക് കനകം തിരഞ്ഞു വരുന്നവരുണ്ടാവുമോ? പണ്ടൊക്കെ കുത്തനെയുള്ള ചില്‍കൂട്ട് ട്രെയിലും വൈറ്റ് പാസ്സും കയറി അവശരായി എത്തുന്നവര്‍ മഞ്ഞു കാലം കഴിയുന്നത്‌ വരെ യുകോണ്‍ പുഴയുടെ തീരത്ത് തമ്പടിക്കും. വേനല്‍ക്കാലത്ത് ഐസ് ഉരുകി പുഴയില്‍ വെള്ളത്തിന്‍റെ ഒഴുക്ക് തുടങ്ങുമ്പോഴാണ് അവര്‍ ജലമാര്‍ഗ്ഗം ഉപയോഗിക്കുന്നത്. തണുപ്പും വിശപ്പും കാഴ്ച്ച മറച്ചൊരു ദിവസം ഖനിത്തൊഴിലാളിയുടെ ഉണക്കാനിട്ട സോക്സ്‌ ഭക്ഷിച്ച നാനിയെ കുറിച്ചെഴുതിയൊരു റിപ്പോര്‍ട്ട് വായിച്ചതോര്‍ക്കുന്നു. കനകം കൊയ്തെടുത്ത് സമ്പന്നമായവര്‍ ചുരുക്കമാണെങ്കിലും സ്വര്‍ണ്ണഖനിക്കാരെ ഖനനം ചെയ്ത് സമ്പന്നരായവരുടെ കഥകളേറെയുണ്ട്. പ്രതാപകാലം കഴിഞ്ഞു പോയിട്ടും പുഴയിലെ കാറ്റും, ഓളങ്ങളും, ഇവരെയൊന്നും മറന്നിട്ടുണ്ടാവില്ല.

അസാമാന്യമായ ധൈര്യവും, ദൃഢനിശ്ചയമുള്ളവരും, സാഹസീകരും, സാമൂഹിക ഭര്‍ത്സനങ്ങളെ എതിര്‍ക്കാന്‍ കെല്‍പ്പുള്ളവരുമായിരുന്നു സ്വര്‍ണ്ണഖനിക്കാരോടൊപ്പം അലാസ്കയിലെത്തിയ സ്ത്രീകള്‍. എല്ലാതരക്കാരും ഇവരുടെ കൂട്ടത്തിലുണ്ടായിരുന്നു. യുകോണിലെ പ്രഥമ വനിതയെന്നറിയപ്പെടുന്ന മാര്‍ത്താ പേര്‍ഡി ബ്ലാക്കിന്‍റെയും, ലണ്ടന്‍ ടൈംസിന്‍റെ കറസ്പോണ്ടന്റായിരുന്ന ഫ്ലോറാ ഷായുടെയും പേരുകള്‍ നമുക്കറിയാമെങ്കിലും പേരു പോലും ബാക്കി വെക്കാതെ മാഞ്ഞുപോയവര്‍ എത്രയുണ്ടാവും? 


Cover Photo: Hussain Chirathodi / Designed by: Alif Shaah
ഖനനതൊഴിലാളികളുടെ ഭാര്യമാര്‍, കുടുംബം കൂടെയില്ലാതെ വന്നവര്‍ക്ക് ഭക്ഷണം പാകം ചെയ്തും, തുണി അലക്കി കൊടുത്തും ജീവിത മാര്‍ഗം കണ്ടെത്തിയവര്‍, ഡാന്‍സ് ബാറിലെ പെണ്‍കുട്ടികള്‍, നേഴ്സുമാര്‍ അങ്ങിനെ കുറെ ജന്മങ്ങളുടെ വിയര്‍പ്പും, കണ്ണീരും, സ്വപ്നങ്ങളും അലിഞ്ഞുചേര്‍ന്നതാണ് യുകോണിലേയും അലാസ്കയിലേയും മണ്ണ്. ക്ലോണ്ടിക് ഗോള്‍ഡ്‌ റഷ് കാലത്തെ അനുഭവങ്ങള്‍ അക്ഷരങ്ങളാക്കിയവരില്‍ “ദി കോള്‍ ഓഫ് ദി വൈല്‍ഡ്‌” എഴുതിയ ജാക്ക് ലണ്ടനും ഉള്‍പ്പെടുന്നു. സ്വര്‍ണ്ണം അരിച്ചെടുത്ത് പണക്കാരനാകാന്‍ കൊതിച്ചു കാലിഫോര്‍ണിയയില്‍ നിന്ന് യുകോണിലെത്തിയ ജാക്കിന് ക്ലോണ്ടിക് യാത്ര മറ്റുള്ളവരെ പോലെ തന്നെ ദുരിത പൂര്‍ണ്ണമായിരുന്നു. തണുപ്പില്‍ പല്ലുകള്‍ കൊഴിഞ്ഞ് പോവുകയും മറ്റ് രോഗങ്ങള്‍ പിടിപ്പെടുകയും ചെയ്തതല്ലാതെ യുകോണ്‍ ജാക്കിനൊന്നും നല്‍കിയില്ല. പട്ടിണിയും പരിവട്ടവുമായി തിരിച്ചു കാലിഫോര്‍ണിയയില്‍ എത്തിയ ജാക്ക് ക്ലോണ്ടിക് അനുഭവ കഥകളെഴുതി പ്രശസ്തനായി. “കോള്‍ ഓഫ് ദി വൈല്‍ഡും, വൈറ്റ് ഫാന്ഗു"മാണ് ഇതില്‍ ഏറെ വായിക്കപ്പെട്ടത്‌.


ക്ലോണ്ടിക് പുഴയുടെ പോഷക നദിയായ ബോണാന്‍സാ ക്രീക്കില്‍ 1896ല്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയതിനെ തുടര്‍ന്ന് ആളുകള്‍ കൂട്ടത്തോടെ അങ്ങോട്ട്‌ പാലായനം തുടങ്ങി. ബോണാന്‍സാ ക്രീക്കിനടുത്തുള്ള ചതുപ്പ് പ്രദേശമായിരുന്ന ഡവ്സണില്‍ അന്ന് വെറും 2000 ആളുകളെ ഉണ്ടായിരുന്നുള്ളൂ. ഗോത്രവംശരും പിന്നെ കനേഡിയന്‍ നിയമ പാലകരായ  മൌണ്ടീസും. ഇവരുടെ ഈ കൊച്ച് സ്വര്‍ഗ്ഗത്തിലേക്കാണ് സ്വര്‍ണ്ണഖനിക്കാരുടെ വരവ്. രണ്ടു വര്ഷം കൊണ്ട് ഡവ്സണിലെ ജനസംഖ്യ 30,000 മുതല്‍ 40,000 വരെയായി. യുകോണിന്‍റെ തലസ്ഥാനവും ഡവ്സണായി. വാങ്കുവറിനേക്കാളും തിരക്കുള്ള നഗരം! പുറത്ത് നിന്ന് വരുന്നവര്‍ ഡവ്സണിനെ വടക്കിലെ പാരീസെന്ന് വിശേഷിപ്പിച്ചു. പുതിയ ആളുകളോടൊപ്പം പുതിയ സംസ്കാരങ്ങളും, ശീലങ്ങളും, സാധനങ്ങളും  ഡവ്സണില്‍ കപ്പലിറങ്ങി. അതോടെ അവിടെയുണ്ടായിരുന്ന ഗോത്രവംശരില്‍ ചിലരൊക്കെ നാട് വിട്ട് പോവുകയും ചെയ്തു. രണ്ട് വര്‍ഷത്തെ തിക്കും തിരക്കും പെട്ടെന്ന് അസ്തമിച്ചു. 1899 ല്‍ അലാസ്ക്കയിലെ കേപ് നോമില്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയ വാര്‍ത്ത ഡവ്സണിലെത്തിയതോടെയാണ് വടക്കിലെ പാരീസിന്‍റെ സുവര്‍ണ്ണ കാലത്തിന്‍റെ അസ്തമനം തുടങ്ങിയത്. ഇന്ന് ഡവ്സണിലെ ജനസംഖ്യ 2000ത്തില്‍ താഴെയാണ്. ആവിക്കപ്പലുകളും, ബോട്ടുകളും, ചങ്ങാടങ്ങളും കൊണ്ട് വീര്‍പ്പുമുട്ടിയിരുന്ന യുകോണ്‍ പുഴയും ഇപ്പോള്‍ ശാന്തമാണ്.



Dawson City Street View 

ഞങ്ങള്‍ ഡവ്സണില്‍ എത്തുമ്പോള്‍ രാത്രി പതിനൊന്ന് മണി കഴിഞ്ഞിരുന്നു. ചെറിയ നഗരം, പഴയ പ്രതാപകാലത്തെ ഓര്‍മ്മിപ്പിക്കുന്ന പൊടി പിടിച്ച് കിടക്കുന്ന ചില കെട്ടിടങ്ങള്‍. പിടിച്ചു നിര്‍ത്തിയ പോലെ കാലമിവിടെ നിശ്ചലമായിരിക്കുന്നു. ഓണ്‍ലൈന്‍ വഴി കണ്ടെത്തിയ താമസസ്ഥലത്തെത്തിയപ്പോള്‍ ചെറിയൊരു പ്രശ്നം. ഞങ്ങള്‍ ആവശ്യപ്പെട്ട പ്രകാരമുള്ള മുറി പരസ്യം ചെയ്ത വിലയില്‍ തരാന്‍ പറ്റില്ലെന്ന് അവിടെയുള്ള പയ്യന്‍ കുറെ കടലാസുകള്‍ നിരത്തി വച്ച് ഞങ്ങളോട് വാദിച്ചു. വേറെയെവിടെയും കിട്ടിയില്ലെങ്കില്‍ ആലോചിക്കാമെന്നും പറഞ്ഞ് ഞങ്ങളവിടെന്ന് പോന്നു. ഡവ്സണ്‍ സിറ്റി മാപ്പില്‍ താമസസ്ഥലങ്ങളും ക്യാമ്പ്‌ഗ്രൗണ്ടുകളും  അടയാളപ്പെടുത്തി ഞങ്ങള്‍ വീണ്ടും പെരുവഴിയിലേക്കിറങ്ങി.

പള്ളിയും സെമിത്തേരിയും കടന്നൊരു ചെറിയ മണ്‍ വഴിയിലൂടെ ഞങ്ങള്‍ മാപ്പില്‍ കണ്ടുവെച്ച ആദ്യത്തെ സ്ഥലത്തെത്തി. കുഞ്ഞ് ദുനിയവായ ഡവ്സണില്‍ വഴി തെറ്റാനുള്ള സാധ്യത വളരെ കുറവാണ്. എങ്ങിനെ പോയാലും അവസാനം കടവത്തെത്തും. എന്തായാലും JJJ ഹോട്ടലിന്‍റെ കാബിനില്‍ രണ്ടു ദിവസം തങ്ങാനുള്ള മുറി ശരിയായി. അതേതായാലും ഞങ്ങളെ കുറച്ചൊന്നുമല്ല ആശ്വസിപ്പിച്ചത്‌. അത്യാവശ്യ സാധനങ്ങളുമായി മുറിയിലെത്തി ഞങ്ങളൊന്ന് കുളിച്ച് ഫ്രെഷായി. ഹുസൈന്‍ അതുവരെ എടുത്ത ഫോട്ടോകള്‍ ക്യാമറയില്‍ നിന്ന് ലാപ്ടോപ്പിലേക്ക് മാറ്റുന്ന ജോലിയിലായപ്പോള്‍ ഞാന്‍ മുറിയിലുള്ള കെറ്റിലില്‍ കാപ്പിയുണ്ടാക്കാനുള്ള പുറപ്പാടിലായി. പാര്‍ലേ ജി ബിസ്ക്കറ്റായിരുന്നു യാത്രയില്‍ പ്രധാന ഭക്ഷണം. അതിന്‍റെ ഫലമായി ഭാവിയില്‍ ഞാനൊരു  ജീനിയസാകാനുള്ള എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്. രണ്ട് കപ്പ്‌ കാപ്പിയും, ബിസ്ക്കറ്റും, പീനട്ട്‌ ബട്ടര്‍ തേച്ചുമിനുക്കിയെടുത്ത നാല് കഷണം ബ്രഡുമായി അന്നത്തെ അത്താഴം സുഭിക്ഷമായി. പാതിരാവായിട്ടും അസ്തമിക്കാതെ ‘നിങ്ങള്‍ പുറത്തേക്കിറങ്ങി വരൂ’ന്നുള്ള വമ്പന്‍ പ്രലോഭനവുമായി ചിരിച്ച് നില്‍ക്കുന്ന സൂര്യനെ ജാലകവിരികള്‍ കൊണ്ട് മറച്ച് ഞാനുറങ്ങാന്‍ കിടന്നു.


Dawson City Street View

കഴിഞ്ഞ വര്‍ഷമൊരു യാത്രക്കിടയിലാണ് അവിചാരിതമായി ഞങ്ങള്‍ ഇമ്മാനുവേലെന്ന അദ്ധ്യാപകനെ പരിചയപ്പെടുന്നത്. ഹുസൈന്‍റെ സ്വപ്നമായ ഡംപ്സ്റ്റര്‍ ഹൈവേയിലൂടെ യാത്ര ചെയ്ത വ്യക്തിയെന്ന നിലയില്‍ ഞങ്ങള്‍ ഇമ്മാനുവേലിനെ പിന്തുടരുകയായിരുന്നോ അതോ അയാള്‍ ഞങ്ങളെ പിന്തുടരുകയായിരുന്നോ അറിയാത്ത ക്യാമ്പ്‌ ദിനങ്ങള്‍ ഓര്‍മ്മയിലുണ്ട്. ഡംപ്സ്റ്റര്‍ ഹൈവേ അത്രമേല്‍ ഞങ്ങള്‍ക്ക് ഇമ്മാനുവേലുമായി ബന്ധപ്പെട്ട് കിടക്കുന്നു. രാവിലെ എണീറ്റപ്പോള്‍ ഡംപ്സ്റ്റര്‍ ഹൈവേന്നും പറഞ്ഞ് തിരക്ക് കൂട്ടുന്ന ഹുസൈനെയാണ് കണ്ടത്. ഡവ്സണില്‍ വെറുതെ അലഞ്ഞുതിരിയാനായിരുന്നു എന്‍റെ പ്ലാന്‍. ഇമ്മാനുവേലിന്‍റെ സ്വപ്നദര്‍ശനമെങ്ങാനും ഉണ്ടായോ ആവോ? എനിക്കാകെ പരിഭ്രമമായി.  ഞങ്ങളെടുത്തിരിക്കുന്ന കാറുമായി ഡംപ്സ്റ്റര്‍ ഹൈവേയിലൂടെ പോകുന്നത് സാഹസമാണ്. പറ്റുന്നത് വരെ പോകാമെന്ന വാശിയിലാണ് ഹുസൈന്‍, ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല, അങ്ങിനെ ആദ്യം ഡംപ്സ്റ്റര്‍ ഹൈവേയിലേക്ക്. അപകടം പിടിച്ചതും എന്നാല്‍ മിക്ക സഞ്ചാരികളുടെയും സ്വപ്നമാണ് ഈ ഹൈവേയിലൂടെയൊരു യാത്ര.                       (തുടരും...)