Native Aleut & Athabascan People എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Native Aleut & Athabascan People എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2018 മാർച്ച് 2, വെള്ളിയാഴ്‌ച

'അല്യുട്ട് അല്യൈസ്ക'

അപൂര്‍ണ്ണമായ സ്വപ്നം പോലെ മനസ്സില്‍ കിടക്കുന്ന ചില യാത്രകളുണ്ട്‌. ഒളിഞ്ഞും തെളിഞ്ഞും സാന്നിദ്ധ്യമറിയിച്ചു കൊണ്ടിരിക്കുന്നവ. കാന്തിക ശക്തിയോടെ തിരികെ വിളിക്കാന്‍ പ്രാപ്തിയുള്ള ഇടങ്ങള്‍... പാതി കണ്ടു മറന്ന കിനാവിന്‍റെ തുടര്‍ച്ചയെന്നോണം ഒരു യാത്ര. അവിശ്വസനീയമായ  ഉള്‍വിളിയോടെ ചെന്നെത്തുന്ന സ്ഥലങ്ങള്‍...



“അലാസ്കയോ” വീണ്ടും അങ്ങോട്ട്‌? കാനഡയിലെ തണുപ്പൊന്നും പോരാഞ്ഞിട്ടാവും... അവിടെ നിങ്ങളുടെ ബന്ധുക്കളുണ്ടോ? എന്താ അവിടെ ഇത്ര കാണാനുള്ളത്...” അഭിപ്രായങ്ങളുടെ ഒഴുക്ക് ഞങ്ങള്‍ തടുത്തത്‌ മൗനം കൊണ്ടായിരുന്നു. എന്നാല്‍ പന്ത്രണ്ടാം ക്ലാസ്സുകാരന് അതിനു സാധിച്ചില്ല. ബ്രൌണ്‍ തൊലി നിറമുള്ളവര്‍ അലാസ്കയിലേക്ക് അവധിക്ക് പോകുമോന്ന് ആശ്ചര്യപ്പെട്ടവരോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാനായിരുന്നു അവന്‍ ശ്രമിച്ചത്. ചന്ദ്രനില്‍ ചായക്കട നടത്തുന്ന മലയാളിയുടെ ട്രോളൊന്നും അവനറിയില്ലല്ലോ. എതിര്‍കക്ഷികളുടെ മനോഭാവം തിരുത്തുന്നതോടൊപ്പം, താന്‍ കളവു പറയുന്നതെല്ലെന്ന് സ്ഥാപിക്കുകയും വേണ്ടിയിരുന്നു കുട്ടിക്ക്. യാത്രാനുഭവങ്ങള്‍ സഞ്ചാരികളുടേത് മാത്രമാണെന്ന ചട്ടക്കൂടില്‍ നിന്ന് മാറി അവയ്ക്ക് വ്യാപ്തിയേറുകയാണ്.

ഇത്തവണ കാനഡയിലും തണുപ്പ് കൂടുതലായിരുന്നു. അപ്പോള്‍ പിന്നെ തണുപ്പിന്‍റെ മുഖ്യകാര്യാലയത്തിലെ സ്ഥിതി പ്രത്യേകിച്ച് എടുത്ത് പറയേണ്ടല്ലോ. ജനുവരി രണ്ടാം വാരമായി, കുറഞ്ഞ വിലക്ക് കിട്ടിയ വിമാന ടിക്കറ്റും, ദിവസവും നോക്കുന്ന അലാസ്ക കാലാവസ്ഥ റിപ്പോര്‍ട്ടും മാത്രമാണ് ആകെ കൈയിലുള്ളത്. കണ്ടാലുടന്‍ ഒരുങ്ങിയോന്ന് ചോദിച്ച് ശല്യപ്പെടുത്തുന്ന മാസിഡോണിയന്‍ സുഹൃത്താണ് എഴുതാനുള്ള നോട്ട്പുസ്തകവും പെന്‍സിലും തന്ന് അമ്പരിപ്പിച്ചത്. “Be like a Russian.” അതായിരുന്നു കുഞ്ഞു നോട്ട് പുസ്തകത്തോടൊപ്പം കൈപ്പറ്റിയ ഉപദേശം. തണുപ്പില്‍ നോട്ടുകള്‍ എഴുതി സൂക്ഷിക്കാനാവാതെ മുന്തിയ പേനകള്‍ മാറി മാറി ഉപയോഗിച്ച് തളര്‍ന്ന അമേരിക്കക്കാരെ പെന്‍സില്‍ കൊണ്ടെഴുതിയ നോട്ടുകള്‍ കാണിച്ചുകൊടുത്ത റഷ്യക്കാരുടെ കഥ അവരുടെ കുട്ടികാലത്ത് കേട്ടിരുന്നതും പറഞ്ഞു തന്നു. എന്തു തന്നെയായാലും സംഗതി സത്യമായിരുന്നു.

പണിമുടക്കിയ ജിപിഎസിനെ നേരെയാക്കി ഞങ്ങള്‍ വഴിത്തെറ്റാതിരിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയ സജുവും, കരുതലായിയെത്തിയ ഹേമന്തിന്‍റെ സന്ദേശങ്ങളും, കമ്പിളി കാലുറകള്‍ തന്ന ചക്കരയും മുന്നൊരുക്കങ്ങളുടെ സ്നേഹപങ്കുകളായി. അതു മാത്രം പോരല്ലോ... പോക്കെറ്റിന് താങ്ങാനാവാത്ത വിലയുമായി വിന്‍റെര്‍ വസ്ത്രങ്ങള്‍ ഞങ്ങളെ പേടിപ്പിച്ചു കൊണ്ടിരുന്നു. ഭീകരന്മാര്‍!! തണുപ്പില്‍ ക്യാമറയുടെ ജീവനെങ്ങിനെ നിലനിര്‍ത്തുമെന്ന് മാത്രം ഊണിലും ഉറക്കത്തിലും ചിന്തിക്കുന്ന ക്യാമറാമാന്‍. തണുപ്പ് അതിന്‍റെ ഉച്ചിയില്‍ നില്‍ക്കുന്ന സമയങ്ങളില്‍ നയാഗ്രയില്‍ പോയി പരിശീലന പടം പിടുത്തമൊക്കെയായി ക്യാമറക്ക്‌ മുന്നറിയിപ്പ് കൊടുത്തു കൊണ്ടിരുന്നു. പാവം, അതിന് മിണ്ടാന്‍ പറ്റില്ലല്ലോ. അതിശൈത്യത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള നോര്‍ത്ത് ഫേസിന്‍റെ ജാക്കെറ്റുകള്‍, ബഫിന്‍റെ വിന്‍റെര്‍ ബൂട്ട്സ്, കൊളമ്പിയയുടെ ഓംനി ഹീറ്റ് പാന്റ്സ്, കൈയുറകള്‍, കഴുത്തും ചെവിയും മൂടുന്ന ബാലക്ലാവ, ഗ്രാബെറിന്‍റെ വാര്‍മറുകള്‍(Grabber Hand & Toe Warmers), ബൂട്ട്സിനടിയില്‍ ഇടുന്ന ക്രാംപോണ്‍സ് അങ്ങിനെ തണുപ്പ്-പ്രതിരോധ സാമഗ്രികള്‍ വിലകിഴിവില്‍ ഒത്തുവന്നപ്പോഴേക്കും യാത്രക്കുള്ള ദിവസമടുത്തു. സന്തതസഹചാരിയായ ക്യാമറക്ക്‌ രണ്ട് ബാറ്ററികള്‍ അധികമായി കരുതിയിരുന്നു.


ഫെബ്രുവരി ഒന്നാം തിയതി രാവിലെ കിട്ടിയതെല്ലാം വാരികൂട്ടി ഡെല്‍റ്റ എയര്‍ലൈന്‍സില്‍ ടോറോന്റോയില്‍ നിന്ന് ഞങ്ങള്‍ ഡിറ്റ്റോയിറ്റിലേക്ക് പറന്നു. അധികം പറന്നു നടക്കാതെ ഒരു മണിക്കൂറിനുള്ളില്‍ അവിടെയിറങ്ങി. സിയാറ്റിലേക്കുള്ള അടുത്ത യാത്ര നാലര മണിക്കൂറാണ്. ഒറ്റയടിക്ക് പറന്ന് ചെന്ന്  അലാസ്കയുടെ ഉച്ചിയില്‍ ഇറങ്ങണമെന്ന് മോഹിച്ചിട്ട് കാര്യമില്ലല്ലോ. വിമാനയാത്രയുടെ പതിവ് ആചാരങ്ങള്‍ക്ക് വിപരീതമായി ക്യാപ്റ്റന്‍റെ ചോദ്യം കേട്ടു, “നിങ്ങളൊക്കെ സിയാറ്റിലേക്കാണോ മാലിയിലേക്കാണോ? ഞാന്‍ നിങ്ങളെ സിയാറ്റിലേക്കേ കൊണ്ടു പോകൂ. അതു പോരെ?” ഇങ്ങിനെ യാത്രക്കാരോട് സംവദിക്കുന്ന പൈലറ്റിനെ ആദ്യമായാണ് കാണുന്നത്. 35 വര്‍ഷത്തെ സേവനത്തിനു ശേഷം അദ്ദേഹം പടിയിറങ്ങുകയാണെന്ന് കോ-പൈലറ്റ് യാത്രാവസാനം അറിയിച്ചപ്പോള്‍ വിമാനത്തില്‍ കൈയ്യടി മുഴങ്ങി. 

സഹയാത്രികനായ വ്യോമയാന പരിശീലകനുമായി സംസാരിച്ചിരുന്നതിനാല്‍ യാത്രയുടെ വിരസത അനുഭവപ്പെട്ടില്ല. സിയാറ്റിലിറങ്ങിയപ്പോഴേക്കും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ആശംസകള്‍ നേര്‍ന്ന് പിരിയുമ്പോള്‍ ഒരു കാര്യം മാത്രം അദ്ദേഹം പ്രത്യേകം ഓര്‍മ്മിപ്പിച്ചു,Stay Warm.” ആങ്കറെജി (Anchorage)ലേക്കുള്ള യാത്രയെക്കുറിച്ച് വളരെയധികം ആശങ്കയുണ്ടായിരുന്നു. ജനുവരി 23 ന് ഗള്‍ഫ്‌ ഓഫ് അലാസ്കയില്‍ 7.9 തീവ്രതയിലുണ്ടായ ഭൂകമ്പം മൂലം അധികൃതര്‍ നല്‍കിയ സുനാമി മുന്നറിയിപ്പ് മനസ്സിലൊരു കരടായി കിടക്കുന്നുണ്ടായിരുന്നു. വിമാനത്താവളത്തിലെ സ്ക്രീനില്‍ തെളിഞ്ഞ  കാലാവസ്ഥ വ്യതിയാനങ്ങള്‍ നോക്കിയിരുന്നു കുഴഞ്ഞു. അധികം തളര്‍ത്താതെ വിമാനം തയ്യാറായ അറിയിപ്പ് മുഴങ്ങിയപ്പോള്‍ ആശ്വാസമായി. സിയാറ്റിലില്‍ നിന്ന് മൂന്ന് മണിക്കൂറാണ് ആങ്കറെജി (Anchorage)ലേക്കുള്ള യാത്രാസമയം. ഉച്ച തിരിഞ്ഞ് 2.30 മണിയോടെ ഞങ്ങള്‍ ആങ്കറെജിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കാലുകുത്തി.

അമേരിക്കയുടെ 49-മത്തെ സ്റ്റേറ്റാണ് അലാസ്ക. 1867 ല്‍ റഷ്യയില്‍ നിന്ന് വാങ്ങി കൂട്ടത്തില്‍ ചേര്‍ത്തതാണെങ്കിലും അമ്പതെണ്ണത്തില്‍ വലിപ്പത്തിലും സൗന്ദര്യത്തിലും മുന്തിയത് ഇതു തന്നെ. കാനഡയോട് ചേര്‍ന്ന് കിടക്കുന്നോണ്ടാവും ഇത്ര സ്നേഹമെന്നൊരു കളിയാക്കല്‍ എനിക്ക് ചുറ്റും പാറി നടക്കുന്നുണ്ട്... മറ്റ് സ്റ്റേറ്റുകളെ “ലോവര്‍ 48” എന്നാണ് അലാസ്കയിലുള്ളവര്‍ വിശേഷിപ്പിക്കുക. ഇന്ന് റഷ്യയിലും പശ്ചിമ അലസ്കയിലുമായി ചിതറി പാര്‍ക്കുന്ന അല്യുട്ട് വംശജര്‍ അവരുടെ ഭാഷയില്‍ വിളിച്ചിരുന്ന അല്യുട്ട് അല്യൈസ്ക(പ്രധാന കര)യെയാണ് മിനുക്കിയെടുത്ത് “Alaska – The Last Frontier” എന്നൊക്കെ അലങ്കാരികതയോടെ നമ്മള്‍ പറയുന്നത്. ഗോത്രങ്ങളോടൊപ്പം ചരിത്രങ്ങളും ഇല്ലാതായ കഥകളൊക്കെ ഒറ്റശ്വാസത്തില്‍ പറഞ്ഞു തീര്‍ക്കാനാവില്ല..

 
എയര്‍പോര്‍ട്ടിനകത്തെ അലാസ്ക റെന്റല്‍സില്‍ ചെന്ന് മുന്‍കൂട്ടി ഏല്‍പ്പിച്ചിരുന്ന ജീപ്പ് കൈപ്പറ്റി. ഇനിയുള്ള പത്ത് ദിവസം ഞങ്ങളെ സഹിക്കേണ്ട ജീപ്പാണ്. അതിനെ നേരാവണ്ണമൊന്ന് വലംവെച്ച്‌ കയറിയിരുന്നു. ഒരു refurbished GPS ആണ് വഴികാട്ടി. തലത്തിരിഞ്ഞ ഞങ്ങള്‍ക്ക് തലത്തിരിഞ്ഞ വഴിയുമായി ആദ്യമൊന്ന് കളിപ്പിച്ചുവെങ്കിലും പിന്നെ ശരിയായി. Sygic Navigation ആപ്പിനെയും ഒരു കൈ സഹായത്തിന് കൂട്ടിയിരുന്നു. ഹോട്ടലില്‍ എത്തിയപ്പോഴേക്കും മൂന്നര മണിയായി. മുഖം നിറഞ്ഞു ചിരിക്കുന്ന ബെറ്റിയാണ് അവിടെ ഞങ്ങളെ സ്വീകരിച്ചത്. 1967ല്‍ 'ലോവര്‍ 48'ല്‍ നിന്ന് അലാസ്ക ഹൈവേയിലൂടെ സൈനീക വാഹനവ്യൂഹത്തില്‍ അലാസ്കയില്‍ എത്തിയതാണ് ബെറ്റി. അന്നത്തെ യാത്രയിലെ മങ്ങാത്ത ചിത്രമായി ഇന്നും കാനഡ അവരുടെ മനസ്സിലുണ്ട്. അതു കൊണ്ടാവും, "കാനഡയോടുള്ള പ്രണയം ഇപ്പോഴുമുണ്ട്ട്ടോ, ഒരിക്കല്‍ ഞാന്‍ വരുന്നുണ്ടെന്ന്..." മുഖത്തേക്ക് വീഴുന്ന സ്വര്‍ണ്ണ മുടിച്ചുരുളുകള്‍ മാടിയൊതുക്കുന്നതിനിടയില്‍  ബെറ്റി ഞങ്ങളോട് സ്വകാര്യം  പറഞ്ഞത്.

അലാസ്കയിലെ ഏറ്റവും ജനസാന്ദ്രത കൂടുതലുള്ള നഗരമാണ് ആങ്കറെജ്. വിമാനത്താവളത്തിലെ തിരക്കു തന്നെ പുറത്തെ കാര്യങ്ങള്‍ക്ക് വ്യക്തമാക്കിയിരുന്നു. മൂന്നു ലക്ഷത്തിനടുത്ത് ആളുകള്‍ ആങ്കറെജിലുണ്ടെന്നാണ് സര്‍ക്കാറിന്‍റെ കണക്ക്. യൂറോപ്യന്‍ ദേശാടകര്‍ വരുന്നതിന് മുമ്പേ അതബാസ്ക്കന്‍ ഗോത്രവംശക്കാര്‍ അവിടെയുണ്ടായിരുന്നു. അത് കണക്കില്‍പ്പെട്ടിട്ടുണ്ടോന്ന് അറിയില്ല. അധിനിവേശത്തിന്‍റെ മുറിപ്പാടുകളില്‍ നിന്ന് ചോരയിപ്പോഴും ഇറ്റുന്നുണ്ട്. അവകാശസമരങ്ങള്‍ക്ക് കൂടുതല്‍ തീര്‍ച്ചയും മൂര്‍ച്ചയും കൈവന്നിട്ടുണ്ടെന്നത് മാത്രമാണ് ആശ്വാസം. നഗരത്തിലെ സായാഹ്ന തിരക്കൊഴിയാനായി ഞങ്ങള്‍ കാത്തു. പിറ്റേ ദിവസത്തേ യാത്രക്കുള്ള അത്യാവശ്യ സാധനങ്ങള്‍ ഇവിടെന്നു തന്നെ വാങ്ങണം.  

അഞ്ചു മണിയായപ്പോഴേക്കും ഇരുട്ടായി. വഴുതുന്ന റോഡിലൂടെ വാഹനങ്ങള്‍ തെന്നി നീങ്ങുന്നത്‌ കണ്ടതോടെ റോഡിലൂടെയുള്ള യാത്രയുടെ ഏകദേശ രൂപം പിടികിട്ടി. വാള്‍മാര്‍ട്ടില്‍ ചെന്ന് വാഹനത്തിന്‍റെ എഞ്ചിന്‍ ചൂടാക്കുന്നതിനുള്ള കേബിളും, ഐസില്‍ വാഹനം തെന്നുന്നത് തടയാനായി ടയറില്‍ ചുറ്റാറുള്ള ചങ്ങലയുമാണ് തിരഞ്ഞത്. ചങ്ങല കിട്ടിയില്ല.. കേബിളും, വെള്ളവും അത്യാവശ്യ ഘട്ടത്തില്‍ വയറു നിറക്കാനുള്ള സാധനങ്ങളു(ബിസ്ക്കറ്റ്, ചോക്ലേറ്റ്, നട്ട്സ്)മെടുത്ത് കൌണ്ടറിലെത്തി. പൈസ അടക്കാന്‍ നോക്കിയപ്പോഴാണ് ശ്രദ്ധിച്ചത് വില്‍പ്പന നികുതി അടിച്ചു വരുന്നില്ല. ഇനി തെറ്റിയതാവോന്ന്, കരുതി വീണ്ടും നോക്കി... ശരിയാണ്, എല്ലാം വളരെ ശരിയാണ്! ആങ്കറെജില്‍ വില്‍പ്പന നികുതിയില്ല. 13% കൊടുത്ത് ശീലമായതോണ്ടാവും ബില്ലിലേക്ക് നോക്കുമ്പോഴൊക്കെ ഒരപാകത. എന്നാല്‍ ഈ സന്തോഷം ആങ്കറെജ് വിട്ടാല്‍ കിട്ടില്ലാന്നും അപ്പോള്‍ത്തന്നെ ഗൂഗിള്‍ പറഞ്ഞു. നമ്മളെ പോലെ തന്നെ ആരെങ്കിലും സന്തോഷിക്കുന്നത് ഗൂഗിളിന് ഇഷ്ടല്യാന്ന്! ടോറോന്റോ സമയം അലാസ്കയെക്കാളും നാല് മണിക്കൂര്‍ മുന്നിലാണ്. ഇവിടെ ആറു മണിയായപ്പോഴേക്കും ഞാനുറക്കം തൂങ്ങി തുടങ്ങിയിരുന്നു. നാളെ മുതല്‍ അലാസ്കയുടെ ഉള്‍ഭാഗങ്ങളിലേക്കാണ് പോകുന്നത്. നഗരത്തിരക്കില്‍ നിന്ന് അകലേക്ക്‌...the Endless Quest!!!




Blog Post Heading Courtesy: Native Aleut's