Puerto Natales എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Puerto Natales എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2026 ഫെബ്രുവരി 22, ഞായറാഴ്‌ച

മൈലോഡൺ ഗുഹ (Cueva del Milodón)

In Patagonia book & pic (Penguin Publishers -1977)

"എൻ്റെ അമ്മൂമ്മയുടെ ഊണുമുറിയിലെ ചില്ലിട്ട അലമാരയിൽ ഒരു കഷ്ണം തൊലി സൂക്ഷിച്ചുവെച്ചിരുന്നു. ചെറുതെങ്കിലും കട്ടിയുള്ളതും പരുപരുത്ത ചുവന്ന രോമങ്ങളോട് കൂടിയ ആ തൊലി കുത്തിവെച്ചിരുന്ന കാർഡിലെ പിന്ന് തുരുമ്പെടുത്തിരുന്നു. ആ കാർഡിൽ മങ്ങിയ കറുത്ത മഷിയിൽ എഴുതിയതൊന്നും എനിക്ക് വായിക്കാനായില്ല. "ഇതെന്താണ്?" "ബ്രോണ്ടോസോറസിൻ്റെ ഒരു കഷ്ണം." രണ്ട് ചരിത്രാതീത ജീവികളുടെ പേരുകൾ മാത്രമേ അമ്മയ്ക്ക് അറിയാമായിരുന്നുള്ളൂബ്രോണ്ടോസോറസും മാമത്തും. അത് മാമത്ത് അല്ലെന്ന് അമ്മയ്ക്ക് ഉറപ്പായിരുന്നു." പെൻഗ്വിൻ പബ്ലിഷേഴ്സ് 1977 പ്രസിദ്ധീകരിച്ച ബ്രൂസ് ചാറ്റ്വിൻ്റെ  ഇൻ പാറ്റഗോണിയ എന്ന പുസ്തകത്തിലെ തുടക്കമാണിത്. ഇതിൽ പരാമർശിക്കുന്ന തൊലി അമ്മൂമ്മയ്ക്ക് വിവാഹസമ്മാനമായി അവരുടെ ബന്ധുവായ ക്യാപ്റ്റൻ ചാർളി മിൽവാഡ് പാറ്റഗോണിയയിൽ നിന്ന് അയച്ചു കൊടുത്തതാണ്. ജീവിതത്തിൽ മറ്റൊന്നിനോടും തോന്നാത്ത ആഗ്രഹം ബ്രൂസിന് തൊലിക്കഷ്ണത്തിനോട് തോന്നിയെന്നും, അമ്മൂമ്മ എന്നെങ്കിലും ഒരിക്കൽ അത് ബ്രൂസിന് കൊടുക്കാമെന്ന് പറയുകയും ചെയ്തിരുന്നുവെത്രേ. എന്നാൽ അമ്മൂമ്മയുടെ മരണശേഷം ബ്രോണ്ടോസോറസ് കഷ്ണം വേണമെന്ന് അമ്മയോട് ആവശ്യപ്പെട്ടപ്പോൾ ഞങ്ങൾ അതെടുത്ത് ദൂരെ കളഞ്ഞെന്ന മറുപടി കുഞ്ഞ് ബ്രൂസിനെ സങ്കടപ്പെടുത്തിയിരിക്കുംബ്രൂസ് വളർന്നപ്പോൾ ഭൂമിയുടെ അങ്ങേ കോണിലേക്കുള്ള യാത്രയ്ക്ക് പ്രേരകമായതും ഇത് തന്നെയായിരിക്കണം.

Pic: Photomanz/ Canva Design

ചരിത്രാതീത കാലത്തെ രഹസ്യങ്ങൾ പേറുന്ന മൈലോഡൺ ഗുഹ(Cueva del Milodón) യിലേക്കാണ് ഞങ്ങൾ പോകുന്നത്. പാറ്റഗോണിയൻ കാറ്റേറ്റ് ദൂരെ മഞ്ഞുപുതച്ചു നിൽക്കുന്ന ആൻഡീസ്‌ പർവതനിരകളുടെ കാഴ്ചയോടൊപ്പം ജോണിൻ്റെ മൈലോഡൺ ജീവിയുടെയും ഗുഹയുടെയും കഥകളും ആസ്വദിക്കുകയായിരുന്നു. ബ്രൂസ് ചാറ്റ്വിൻ്റെ പുസ്തകത്തിലൂടെയാണ് ഞാനും മൈലോഡണും പരിചയപ്പെടുന്നത്.  "കേട്ട്ണ്ട് ..കേട്ട്ണ്ട്.. ഇതു ഞാൻ കേട്ടതാ" ന്നുള്ള ഒരു മനോഭാവമായിരുന്നെങ്കിലും കഥ ആര് പറഞ്ഞാലും കേൾക്കാനൊരു രസമാണ്. ഇതുപോലെ ഞാൻ കഥ പറഞ്ഞു തുടങ്ങിയാൽ "മ്മ്.. ആ  നൊണ കഥയല്ലേ പറഞ്ഞോ" ന്നായിരിക്കും ഒരാളുടെ ഭാവം. ജോണിനോട് അങ്ങനെ പറയാൻ പറ്റാഞ്ഞിട്ടാവും ഹുസൈൻ ഉറക്കം നടിച്ചിരിക്കുന്നത്. ഒരു കഥയിൽ മൈലോഡൺ അന്നത്തെ മനുഷ്യരെ വേട്ടയാടിയ ഭീകര ജീവിയായിട്ടാണ് അവതരിക്കുന്നത്. എന്നാൽ മറ്റൊന്നിൽ പണ്ട് കാലത്തെ മനുഷ്യർ കെട്ടിയിട്ട് വളർത്തിയിരുന്ന മൃഗമായിട്ടും പറയുന്നുണ്ട്. തദ്ദേശീയരുടെ വിശ്വാസ പ്രകാരം പാറ്റഗോണിയൻ ഉൾവനങ്ങളിൽ അതിപ്പോഴും ജീവിച്ചിരിക്കുന്നെണ്ടെന്നാണ്. ഈ വിശ്വാസത്തെ കൂട്ട് പിടിച്ച് ഇതിനെ തിരിഞ്ഞ് വരുന്ന സഞ്ചാരികളുമുണ്ട് അതിലൊരാളായിരുന്നല്ലോ ബ്രൂസും. ബ്രൂസിനെ വായിച്ചെത്തിയ ഞാനുമുണ്ട് ആ ചങ്ങലയിലെ ഇങ്ങേത്തലയ്ക്കൽ! 

Pics Mobile Clicks: Canva Design

ഏകദേശം 10,000 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച സസ്യഭുക്കായ കൂറ്റനൊരു മൃഗമാണ് പാറ്റഗോണിയയുടെ പുരാതന പാറാവുകാരനായ മൈലോഡൺ. ഇന്നത്തെ 'സ്ലോത്ത്' വർഗ്ഗത്തിൽപ്പെട്ട ഇവയ്ക്ക് പത്തടി ഉയരവും 2000 കിലോഗ്രാം ഭാരവുമുണ്ടായിരുന്നത്രെ.  ക്യൂവ ഡെൽ മൈലോഡൺ  ചിലിയിലെ പ്രധാനസ്മാരകവും വിനോദസഞ്ചാര കേന്ദ്രവുമാണ്. ആഴ്ചയിൽ  എല്ലാ ദിവസവും ഇവിടെ സന്ദർശകർക്കു പ്രവേശനമുണ്ട്. നേരത്തെ എടുത്തു വെച്ചിരുന്ന ടിക്കെറ്റുകൾ ഞങ്ങൾ ജോണിനെ ഏൽപ്പിച്ചു. ഇപ്പോൾ CONAF (നാഷണൽ ഫോറെസ്റ്ററി കോർപറേഷൻ)നാണ് ഗുഹയുടെയും അതിനോട് ചേർന്ന പ്രദേശത്തിൻ്റെയും സംരക്ഷണ ചുമതല. അവരുടെ ഓഫീസിൽ സന്ദർശകർക്കായി ഒരു വീഡിയോ പ്രദർശനമുണ്ടായിരുന്നു. ഗുഹയും അന്നത്തെ ജീവികളുടെയും മനുഷ്യരുടെയും പരിണാമചരിത്രവും അതിൻ്റെ പഠനങ്ങളുടെ പ്രാധാന്യവും വിവരിക്കുന്ന വീഡിയോ വിജ്ഞാനപ്രദമായിരുന്നു.

Mobile Clicks: Canva Design


ഗുഹയിലേക്ക് കുറച്ചു നടക്കാനുണ്ട്. പാർക്ക് റേഞ്ചർ ടിക്കറ്റുകൾ പരിശോധിച്ച്‌ ട്രെയിലിലേക്ക് കടത്തിവിട്ടു. കുറച്ചു കയറ്റിറങ്ങൾക്കൊടുവിൽ ഗുഹാ മുഖത്തെത്തി. എന്തിനെയും കീഴ്‌പ്പെടുത്താൻ ശക്തിയുള്ള പാറ്റഗോണിയൻ കാറ്റിൻ്റെ യാതൊരു ലക്ഷണവും ഗുഹയ്ക്കുള്ളിൽ അനുഭവപ്പെടുന്നില്ലായെന്നത് അത്ഭുതപ്പെടുത്തി. പ്രവേശന കവാടത്തിൽ മൈലോഡണിൻ്റെ പൂർണ്ണരൂപത്തിലുള്ള പ്രതിമ സന്ദർശകരെ സ്വാഗതം ചെയ്യാനായി നിൽപ്പുണ്ട്. ഏകദേശം 10 അടിയിലധികം (3 മീറ്റർ) ഉയരത്തിൽ നിൽക്കുന്ന പ്രതിമ കണ്ടപ്പോൾ കാൽഗറിക്കാരുടെ സ്വന്തം ഗ്രിസ്‌ലിയായ ബോസ്സിനോടൊരു സാമ്യമൊക്കെ തോന്നും. സിന്തറ്റിക് റെസിനുപയോഗിച്ചാണീ ലൈഫ്-സൈസ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ഗുഹയുടെ ഇരുണ്ട പശ്ചാത്തലവും  വെള്ളമിറ്റുന്ന മേൽഭാഗവും കൂറ്റൻ പ്രതിമയും കൂടിയാകുമ്പോൾ നൂറ്റാണ്ടുകൾ പിന്നോട്ടു പോയ അനുഭവമായിരുന്നു.

1895-ൽ ജർമ്മൻ പര്യവേഷകനായ ഹെർമൻ എബർഹാർഡ് ഇവിടെ നിന്നാണ് വംശനാശം സംഭവിച്ച മൈലോഡണിൻ്റെ   തിളങ്ങുന്ന ചർമ്മവും അസ്ഥികളും കണ്ടെത്തുന്നത്. ഇത്രയും കാലം അതഴുകാതെ കിടന്നത് ശാസ്ത്രലോകത്തിന് അത്ഭുതമായിരുന്നു. പാറ്റഗോണിയയിലെ കാലാവസ്ഥയും ഗുഹയ്ക്കുള്ളിലെ പ്രത്യേക അന്തരീക്ഷവുമായിരിക്കണം ഈ അവശിഷ്ടങ്ങളെ ആയിരക്കണക്കിന് വർഷങ്ങൾ കേടുകൂടാതെ അവശേഷിപ്പിച്ചതെന്ന് പഠനങ്ങൾ പറയുന്നു.  എബർഹാർഡിന്റെ കണ്ടത്തെലിനെ തുടർന്ന് നിരവധി ശാസ്ത്രീയ പര്യവേഷണ യാത്രകൾ ഇങ്ങോട്ടുണ്ടായെങ്കിലും ചിലരെങ്കിലും ഈ അവസരങ്ങൾ മുതലെടുക്കാതിരുന്നില്ല. ഇവിടെ നിന്ന് കണ്ടെടുത്ത അവശിഷ്ടങ്ങൾ യൂറോപ്പിലെ മ്യൂസിയങ്ങളിലേക്കും സ്വകാര്യ വ്യക്തികൾക്കും വലിയ തുകയ്ക്ക് വിറ്റവരുണ്ട്. ബ്രൂസിൻ്റെ  അമ്മൂമ്മയ്ക്ക് ലഭിച്ച മൈലോഡണിൻ്റെ ചർമ്മവും ആളുകളുടെ ഉത്തരവാദിത്വമില്ലായ്മക്ക് ഉദാഹരണമാണ്.

Pic: Photomanz 

ഇന്നും ശാസ്ത്രപഠനങ്ങളുടെ നിർണ്ണായക സ്ത്രോതസ്സാണ് ഈ ഭൂപ്രദേശങ്ങൾ. പഠനങ്ങൾക്ക് തടസ്സം വരാതിരിക്കാനായിരിക്കണം ഇടയ്ക്കിടക്ക് ഓറഞ്ച്‌ നാടകൾ ഗുഹയ്ക്കുള്ളിൽ വഴിമുടക്കുന്നുണ്ട്. ഇന്നത്തെ സ്ലോത്തുകളുടെ പൂർവ്വികനാണെങ്കിലും മൈലോഡണിന് ഭീമാകാരമായ വലിപ്പമായിരുന്നു. കാലാവസ്ഥാവ്യതിയാനവും മനുഷ്യരുടെ നിരന്തര വേട്ടയാടലുമായിരിക്കണം 10,000 വർഷങ്ങൾക്കു മുൻപ് ഇവയുടെ വംശനാശത്തിന് കാരണമായത്. മറ്റെന്തൊക്കെയായിരിക്കും  ഇനിയും ഇവിടെനിന്ന് മനുഷ്യർക്ക് ലഭിക്കാനുണ്ടാവുക? ഗുഹയിൽ നിന്ന്  നിങ്ങൾക്കെന്തറിയാമെന്നൊരു ചോദ്യമുയർന്ന പോലെ തോന്നിയതാവുമോ?  ഇരുന്നൂറ് മീറ്ററോളം നീളവും, 80 മീറ്റർ വീതിയും,  30 മിറ്ററിനടുത്ത് ഉയരവുമുള്ള  ഗുഹയുടെ മധ്യഭാഗത്ത് വെള്ളം ഒഴുകിയ അടയാളങ്ങളുണ്ട്. ഗുഹയിൽ നിന്ന് ഉതിർന്ന കല്ലും മണ്ണും വെള്ളവും കാലക്രമേണ കൂടിച്ചേർന്ന് വിചിത്രങ്ങളായ രൂപങ്ങളായി തീർന്നിട്ടുണ്ട്. എത്ര മനുഷ്യരും അവരുടെ കുടുംബങ്ങളും ജീവികളുമായിരിക്കണം ഇവിടെ കഴിഞ്ഞിട്ടുണ്ടാവുകയെന്നോർത്ത് പരിസരം മറന്ന് നിൽക്കുന്ന എന്നോട് "ദിസ് ഈസ് മാസ്സിവ്" എന്ന് പറഞ്ഞ് കൂടെ വന്ന ചിലർ തിരിഞ്ഞു നടന്നു. പാറക്കെട്ടുകളിലെ  വഴുക്കലായിരിക്കും അവരെ പിന്തിരിപ്പിച്ചിരിക്കുക.  

ഗുഹയ്ക്ക് സമീപം 'പിശാചിൻ്റെ  കസേര' എന്നറിയപ്പെടുന്ന സില്ല ഡെൽ ഡയാബ്ലോ (Silla del Diablo) പാറക്കെട്ടുണ്ട്. ഇതിൻ്റെ  മുകളിലേക്ക് കയറിയാൽ  പർവതങ്ങളുടെയും തടാകങ്ങളുടെയും അതിമനോഹരമായ കാഴ്ച കാണാം. വെറുതെയൊരു ഗുഹയിലല്ല മറിച്ച് പരിണാമങ്ങളുടെ അടയാളങ്ങൾ ഇന്നും കണ്ടെത്താനിടയുള്ള ഒരിടത്തായിരുന്നു ഞങ്ങൾ നിന്നിരുന്നത്. കഥ കേൾക്കാനുള്ള അത്യാർത്തി ഗുഹയുടെ ഭിത്തിയിൽ ചെവി ചേർത്തു വെയ്ക്കാൻ മോഹിപ്പിച്ചെങ്കിലും "നമ്മുടെ ഓരോ സ്പർശവും അവയെ നശിപ്പിക്കും." ഐസ്ലാൻഡ് യാത്രയിൽ പരിചയപ്പെട്ട ജെന്നി പറഞ്ഞത്‌ ഓർമ്മയിലെത്തി പിന്തിരിപ്പിച്ചു.

ഗുഹയോട് വീണ്ടും കാണാമെന്ന് മനസ്സാ യാത്രപറഞ്ഞ് തിരിച്ചു നടക്കുമ്പോൾ ഓറഞ്ച്‌ നിറമുള്ള ടി-ഷർട്ട് ധരിച്ച സംഘത്തിനെകാണുകയുണ്ടായി. ഏതോ പഠന കേന്ദ്രത്തിലെ ആളുകളാണ്. അവരുടെ കൈയിലുള്ള ക്യാമറയും മറ്റുപകരണങ്ങളും അത് സൂചിപ്പിക്കുന്നുണ്ടായിരുന്നു. അവർ പരസ്പരം പറയുന്നതൊന്നും മനസ്സിലായില്ലെങ്കിലും എന്തിനെ കുറിച്ചായിരിക്കും അവർ പഠിക്കുന്നതെന്നറിയാനുള്ള കൗതുകം ജോണിൻ്റെ വിളി കേട്ടതോടെ തീർന്നു. കൗതുകം ഒടിച്ചുമടക്കി എല്ലാവരും കാത്തുനിൽക്കുന്ന സുവനീർ കടയിലേക്ക് ഓടിയെത്തി. എല്ലാവരും ജോണിനോടൊപ്പം വാനിലേക്ക് നടന്നു. ടൂറിൽ പരാമർശിച്ച ഇന്നത്തെ പരിപാടികൾ അവസാനിച്ചിരിക്കുന്നു. ഞങ്ങൾ പ്യൂർട്ടോ നതാലെസിലേക്ക് മടങ്ങുകയാണ്. തലേന്ന് നഗരകവാടത്തിൽ കണ്ട ആ കൂറ്റൻ ജീവിയുടെ വാസ്ഥലത്താണ് ഞാൻ നടന്നതെന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല! ഈ യാത്രയിലെ ബന്ധങ്ങളും അനുഭവങ്ങളും ഓർമ്മയുടെ നിധി കൂമ്പാരത്തിലേക്ക് ചേർത്ത് വെച്ച് അടുത്ത ദിവസത്തേയ്ക്കായി ഒരുങ്ങേണ്ടിയിരിക്കുന്നു...


  "Pack it in, Pack it out. Leave no trace - Preserve  and  Respect ”


2026 ജനുവരി 24, ശനിയാഴ്‌ച

ചിലിയിലെ മഞ്ഞുരുകാത്ത വസന്തം!

ചിലിയിലെ പാറ്റഗോണിയൻ മേഖലയിലേക്കുള്ള ഞങ്ങളുടെ യാത്ര തുടങ്ങുകയാണ്. Dec 8ന്  രാവിലെ 4.30ക്കായിരുന്നു പുണ്ട അരെനാസി(Punta Arenas)ലേക്കുള്ള LATAM എയർലൈൻസിൻ്റെ  വിമാനം സാന്റിയാഗോയിൽ നിന്ന് പുറപ്പെട്ടത്. നാലു മണിക്കൂറിനിടയിൽ ഒരു സ്റ്റോപ്പിൽ നിർത്തി ആളെയിറക്കാനും കയറ്റാനുമുണ്ട്. വിമാനത്തിലേക്ക് കയറുമ്പോൾ ഫ്ലൈറ്റ് അറ്റെൻഡന്റ് മരിയയുടെ  കൈയിലെ നോട്ടു പുസ്തകമാണ് ഞാൻ ശ്രദ്ധിച്ചത്.  ഓരോ യാത്രക്കാരുടെയും അടുത്ത് ചെന്ന് "ഞാൻ മരിയ, എന്താവശ്യമുണ്ടെങ്കിലും എന്നോട് പറയണം" എന്ന് കുശലം പറയുന്ന അവരെ പലരും കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. യാത്രക്കാർ പല രാജ്യക്കാരാണ്  ഇത്ര കൃത്യതയോടെ പേരുകൾ ഓർമ്മിക്കുന്നത് എങ്ങിനെയെന്ന അത്ഭുതമാണ് പലർക്കും. തൻ്റെ  നോട്ടുപുസ്തകത്തിൽ അന്നത്തെ യാത്രക്കാരുടെ പേരെഴുതിവെച്ച് അത് പഠിച്ചിട്ടാണ്  ഓരോരുത്തരുടെയും അടുത്തെത്തുമ്പോൾ പേര് വിളിച്ചുകൊണ്ട് അഭിസംബോധന ചെയ്ത് മരിയ സംസാരിക്കുന്നതും ഭക്ഷണം നല്കുന്നതും. 

യാത്രാവിമാനത്തിലാണോ അതോ മരിയയുടെ വീട്ടിലാണോന്നുള്ള സംശയം തോന്നും വിധമാണ് അവരുടെ പെരുമാറ്റം. ഞാനുറങ്ങുന്നത് കണ്ട് ഹുസൈനോട് "അവരുറങ്ങുകയാണല്ലോ, ഉണർത്താൻ തോന്നുന്നില്ല ഒന്നും  കഴിച്ചില്ലല്ലോന്ന്" വളരെ വിഷമത്തിൽ പറഞ്ഞത് കേട്ട് മൂപ്പരെന്നെ വിളിച്ചുണർത്തി. മരിയയുടെ സഹപ്രവത്തകർ പോലും അവരുടെ പ്രവർത്തികൾ സാകൂതം നോക്കി നിൽക്കുന്നുണ്ടായിരുന്നു. എൻ്റെ സഹയാത്രികക്ക് ഇംഗ്ലീഷ് വശമില്ല. വിൻഡോ സീറ്റിൽ അവരായിരുന്നതിനാൽ പർവ്വത നിരകൾ കണ്ടു തുടങ്ങിയപ്പോൾ എന്നെ വിളിച്ചു കാണിച്ചു തരികയും എൻ്റെ ഫോൺ വാങ്ങി കുറെ ഫോട്ടോകൾ എടുക്കുകയും ചെയ്തു. പരസ്പരം സംവദിക്കാൻ ഞങ്ങൾക്ക് ഭാഷ ഒരു തടസ്സമായില്ല. മരിയയും കൂഫിയ ധരിച്ച സഹയാത്രികയും മലയാളിയായ ഞാനും ഈ യാത്രയിൽ സ്നേഹത്തിൻ്റെ ഭാഷയിൽ ബന്ധിതരായവരാണ്.

Pic: Photomanz (Hussain Chirathodi) / Canva Design

9.30 മണിയോടടുത്ത് പുണ്ട അരെനാസിൽ വിമാനമിറങ്ങി. ഈച്ച പൊതിയുന്നത് പോലെ ടാക്സിക്കാർ സഞ്ചാരികളെ പൊതിയുന്നുണ്ട്. വേണ്ടായെന്ന് പറഞ്ഞാലും അവർ വീണ്ടുമെത്തും. പ്യൂർട്ടോ നതാലെസി(Puerto Natalas)ലേക്കാണ് ഞങ്ങൾക്ക് പോകേണ്ടിയിരുന്നത്. ടിക്കറ്റ് ആദ്യമേ ബസ്ബഡ് ആപ്പ് വഴി എടുത്തുവെച്ചിരുന്നു. 10.00 മണിയാണ് ടിക്കറ്റിൽ സമയം രേഖപ്പെടുത്തിയിരുന്നത്. പത്തായപ്പോൾ വളവ് തിരിഞ്ഞ് ഫെർണാണ്ടസ് വരുന്നതു കണ്ട് സന്തോഷിച്ചെങ്കിലും യാത്രക്കാരുടെ ലിസ്റ്റിൽ ഞങ്ങളുടെ പേരില്ലായിരുന്നതിനാൽ ആ ശകടത്തിൽ ഞങ്ങളെ കയറ്റിയില്ല.

ഏകദേശം 11.00 മണിയായപ്പോഴുണ്ട് ആടിയുലഞ്ഞു കൊണ്ട് "ബസ് സുർ" വരുന്നു. ടിക്കറ്റിലെ പേരും നാളുമൊക്കെ നോക്കി തിട്ടപ്പെടുത്തി ഡ്രൈവർ ഞങ്ങളെ ബസ്സിൽ കയറാൻ അനുവദിച്ചു. അപ്പോഴേക്കും കാറ്റും മഴയും തുടികൊട്ടി തുടങ്ങിയിരുന്നു. ബസ് നീങ്ങിയപ്പോൾ വീണ്ടും ടിക്കറ്റ് പരിശോധിക്കാൻ കിളിയെത്തി. മഴകാരണം ജാലകത്തിലൂടെ  പുറത്തെ കാഴ്ചകൾ ഒന്നും വ്യക്തമായിരുന്നില്ല. ഇടയ്ക്ക് ഒന്ന് തെളിഞ്ഞപ്പോൾ കണ്ടത് നോക്കെത്താദൂരത്തോളം പരന്ന് കിടക്കുന്ന പുൽമേടുകളും അതിൽ മേഞ്ഞു നടക്കുന്ന ആട്ടിൻ കൂട്ടങ്ങളെയുമാണ്. കുതിരപ്പുറത്തിരിക്കുന്ന ആട്ടിടയൻ്റെ ജോലിയെടുക്കുന്നത് അയാളുടെ കാവൽ നായ്ക്കളാണ്. അവരാണ് ഓടിനടന്ന് ഈ ആടുകളെയൊക്കെ മേയ്ക്കുന്നത്.

നാട്ടിലെ പോലെ നേർച്ചപെട്ടികളും കുഞ്ഞു ആരാധനാലയങ്ങളും വഴി നീളെയുണ്ട്. മൂന്ന് മണിക്കൂർ യാത്രയ്‌ക്കൊടുവിൽ ഞങ്ങൾ പാറ്റഗോണിയൻ മേഖലയിലുള്ള പ്യൂർട്ടോ നതാലെസിലെ ബസ് സ്റ്റേഷനിൽ ഇറങ്ങി. വായിച്ച് സ്വപ്നം കണ്ട പ്രദേശത്താണ് എത്തിയിരിക്കുന്നതെന്ന് വിശ്വസിക്കാനാവുന്നില്ല! പ്രകൃതി സൗന്ദര്യവും ചരിത്രവും ഇഴചേർന്നുകിടക്കുന്ന പ്യൂർട്ടോ നതാലെസിനോട് ഒറ്റനോട്ടത്തിൽ തന്നെ ആരും പ്രണയത്തിലാകും. പർവതങ്ങളും കടലിടുക്കുകളും ചുറ്റിലുമുള്ള ഈ കുഞ്ഞു പ്രദേശത്തിൻ്റെ ശാന്തതയും വൈവിധ്യവും വാക്കുകൾ കൊണ്ട് വരച്ചിട്ട ബ്രൂസിന് മനസ്സാ നന്ദി പറഞ്ഞു. താമസസ്ഥലമായ ഹോട്ടൽ ബിഗ് സുറിലേക്ക്  കുറച്ചു ദൂരമുണ്ടായിരുന്നതിനാൽ സ്റ്റേഷനിൽ നിന്നൊരു  ഊബർ വിളിച്ചു.


Pic: Hussain Chirathodi (Photomanz)

1557 ലാണ് സ്പാനിഷ് നാവികനായ യുവാൻ ലാഡ്രില്ലെറോസ് (Juan Ladrilleros) തെക്കേയമേരിക്കയുടെ അറ്റത്ത് മഞ്ഞുമലകൾ അതിരിടുന്ന ഈ തുറമുഖനഗരത്തെ കണ്ടെത്തുന്നത്.  'അവസാനത്തെ പ്രതീക്ഷ' എന്നർത്ഥം വരുന്ന 'അൾട്ടിമ എസ്പെരാൻസ'(Última Esperanza) എന്ന് പേരിടുകയും ചെയ്തു. എന്നാൽ 1911-ലാണ് പ്യൂർട്ടോ നതാലെസ് നഗരം ഔദ്യോഗികമായി സ്ഥാപിതമായത്അക്കാലത്ത് ആടുവളർത്തലും കമ്പിളവ്യവസായവുമായിരുന്നു ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം. പിന്നീട് ലോകപ്രസിദ്ധമായ 'ടോറസ് ഡെൽ പൈൻനാഷണൽപാർക്കിലേക്കുള്ള പ്രധാന പാതയായി പ്യൂർട്ടോ നതാലെസ് മാറിയതോടെയാണ് വിനോദസഞ്ചാര ഭൂപടത്തിൽ ഈ പ്രദേശം ശ്രദ്ധ നേടുന്നത്. 

തദ്ദേശീയരായ 'കാവേസ്കർ(Kawésqar) ജനതയുടെയും തെഹുവൽചെ (Tehuelche വിഭാഗക്കാരുടെയും പൈതൃക ഭൂമിയാണ്യൂറോപ്പിൽ നിന്നുള്ള കുടിയേറ്റക്കാർ ഇവിടെ എത്തിയതോടെ പരമ്പരാഗതരീതികളിലും  സംസ്കാരത്തിലും ഏറെ മാറ്റങ്ങളുണ്ടായി. എന്നാൽ പാറ്റഗോണിയൻ സംസ്കാരത്തിൻ്റെ അടയാളമായ കുതിരസവാരിയും 'ഗൗച്ചോ' (Gaucho) ജീവിതരീതിയും അതുപോലെ ഇന്നും  പിന്തുടരുന്നു. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത് ഒന്നുറങ്ങി വിശ്രമിച്ചതിന് ശേഷം ഞങ്ങൾ കടൽ തീരത്തേക്ക് നടന്നു. പാതയുടെ ഇരുവശത്തുമായി നഗരസത്വത്തെ വിളിച്ചോതുന്ന കുറെ  ശില്പങ്ങളുണ്ട്.


Pic: Hussain Chirathodi (Photomanz)



റോഡ് മുറിച്ചു കടന്നാൽ ആദ്യമെതിരേൽക്കുക കാറ്റിൻ്റെ സ്മാരകമെന്ന(Monumento al Viento) പ്രശസ്തമായ ശില്പമാണ്. നിക്കോസ് കസാന്ത്സാകിസിൻ്റെ സോർബയെയാണ് അതെന്നെ ഓർമ്മപ്പെടുത്തിയത്. പാറ്റഗോണിയയിലെ കാറ്റ് കുപ്രസിദ്ധിയാർജ്ജിച്ചതാണെന്ന് തുടക്കത്തിൽ എഴുതിയിരുന്നല്ലോ. പ്രകൃതിയുടെ പ്രതിബന്ധങ്ങളെ അതിജീവിക്കുന്ന ജനതയുടെ പ്രതീകം പോലൊരു സ്ത്രീയും പുരുഷനുമാണ് ശില്പത്തിൽ. അതിനടുത്ത് എത്തുന്നവരെല്ലാം ആ തൂണിൽ പിടിച്ചു കാറ്റിലാടാൻ ശ്രമിക്കുന്നുണ്ട്.

അടുത്തത് മണ്ണിൽ നിന്നുയർന്ന് നിൽക്കുന്ന ഒരു കൂറ്റൻ കൈപ്പത്തിയുടെ 'മനോ ഡി ദേസീർട്ടൊ(Mano de Desierto)' എന്ന ശില്പമാണ്. എന്തോ പിടിക്കാനെന്നവണം മണ്ണിനടിയിൽ നിന്ന് ഉയർന്നു വരുന്ന കൈയുടെ രൂപമാണ്.  പിന്നെയുള്ളത് പാറ്റഗോണിയയുടെ പുരാതന കാവൽക്കാരനായ മിലോഡോൺ എന്ന കൂറ്റൻ സ്ലോത്തിൻ്റെ പ്രതിമയാണ്. ഇതിൻ്റെ അവശിഷ്ടങ്ങൾ ഒരു ഗുഹയിൽ നിന്ന് ലഭിച്ചിട്ടുണ്ടത്രെ. അവിടെയുമുണ്ട് ഇത് പോലെ ഒരു കൂറ്റൻ പ്രതിമ. അതിനെ കുറിച്ച് പിന്നെയെഴുതാം.

Pic: Photomanz (Hussain Chirathodi)/Canva Design

തീരത്തെ ബെഞ്ചിലിരുന്ന് വെള്ളത്തിൽ നീന്തി തുടിക്കുന്ന അരയനങ്ങളെ നോക്കിയിരിക്കുമ്പോഴാണ് പണ്ട് കപ്പലുകൾ അടുപ്പിച്ചിരുന്ന പഴയ മരത്തൂണുകൾ കണ്ടത്. കടലിലേക്ക് നീണ്ട് കിടക്കുന്ന അവയുടെ പഴയ  പ്രതാപകാലത്തെ കുറിച്ച് വെറുതെ ഒന്നോർത്തു. ഇന്റർനെറ്റിനെ ആശ്രയിക്കാനാവാത്തതിനാൽ ഹുസൈൻ ഭൂപടം പഠിക്കുന്ന തിരക്കിലായി. വേനൽക്കാലമാണെങ്കിലും പ്രവചനാതീതമായ കാലാവസ്ഥയാണ്. എപ്പോൾ വേണമെങ്കിലും മാറിമറിയാമെന്നതിനാലാവും ആളുകൾ ധൃതിയിൽ നടന്നു പോകുന്നത്. തെരുവിലെ ഭക്ഷണശാലകളിൽ തിരക്കേറി തുടങ്ങിയിരുന്നു. വിറക്കടുപ്പിനു മുകളിൽവെച്ച് സാവധാനം ചുട്ടെടുക്കുന്ന പാറ്റഗോണിയൻ ആട്ടിറച്ചിയുടെ കൊതിപ്പിക്കുന്ന മണം ഞങ്ങളെയും കീഴടക്കി. 

കാറ്റുണ്ടെങ്കിലും ശക്തി കുറവായതിനാലാവും ചിലരെല്ലാം ഭക്ഷണവുമായി പുറത്തെ ബെഞ്ചുകളിൽ ഇരിക്കുന്നുണ്ട്. പലതരം സമുദ്രവിഭവങ്ങളുടെയും  ഇറച്ചിവിഭവങ്ങളുടെയും സമ്മിശ്രഗന്ധം അന്തരീക്ഷത്തിൽ ലയിച്ചിരുന്നു.. വെള്ളത്തിലെ അണുബാധ കാരണം സഞ്ചാരികൾ സമുദ്രവിഭവങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് അധികൃതരുടെ  മുന്നറിയിപ്പ് ഭക്ഷണശാലകളിൽ പതിച്ചിട്ടുണ്ട്. അത് വായിച്ചതോടെ എൻ്റെ മീൻ കൊതി ശമിച്ചു! കാറ്റും തണുപ്പും കൂടിയപ്പോൾ ഞങ്ങൾ നന്തൂസിലേക്ക് കയറി. താമസിക്കുന്ന ഹോട്ടലിൽ നിന്ന് നന്തൂസിലെ ഭക്ഷണത്തിനൊരു കൂപ്പൺ തന്നിരുന്നതിനാലാണ് അവിടേക്ക് തന്നെ പോയത്. പുറത്തെ കാഴ്ചകൾ കണ്ട് പിറ്റേന്നത്തെ കാലാവസ്ഥയുടെയും തയ്യാറെടുപ്പിൻ്റെയും ചർച്ചക്കിടയിൽ ഭക്ഷണം മുന്നിലെത്തിയത് അറിഞ്ഞില്ല... നാളത്തെ കാര്യം നാളെയ്ക്ക് വിട്ട് വിശപ്പിനെ ശമിപ്പിക്കാനായി ഞങ്ങൾ കത്തിയും മുള്ളും കൈയിലെടുത്തു...                                                                                                                                    (തുടരും)

                  
Pic: Photomanz (Canva Design)

 
                                                                                                                                                                                           

 "Pack it in, Pack it out. Leave no trace - Preserve  and  Respect ”